ഉദ്ധവിന്റെ അവസാന അടവ്; തിരിച്ചു വന്നാൽ എംവിഎ സഖ്യം ഉപേക്ഷിക്കാമെന്ന്..തള്ളി വിമതർ
മുംബൈ; ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിമതർക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായി ശിവസേന നേതൃത്വം. തിരിച്ച് വരാൻ തയ്യാറായാൽ എൻസിപി-കോൺഗ്രസ് സഖ്യം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് നേതൃത്വം വിമതരെ അറിയിച്ചു. മുതിർന്ന നേതാവ് സഞ്ജയ് സിംഗ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വിമത ക്യാമ്പ് ഈ ആവശ്യം തള്ളി. സഖ്യം അവസാനിപ്പിക്കാനുള്ള സന്നദ്ധ വൈകിപ്പോയെന്ന് വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. തങ്ങൾക്കൊപ്പം 40 എംഎൽഎമാർ ഉണ്ടെന്നും ഷിൻഡെ വ്യക്തമാക്കി.
'ഗുവാഹട്ടിയിൽ നിന്ന് കൊണ്ടല്ല എംഎൽഎമാർ ആശയ വിനിമയം നടത്തേണ്ടത്. അവർ ഇവിടെ മുംബൈയിൽ വന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കാര്യങ്ങൾ ചർച്ച ചെയ്യണം. എല്ലാ എംഎൽഎമാർക്കും താത്പര്യം ആണെങ്കിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും പുറത്തുവരുന്ന കാര്യം പരിഗണിക്കാൻ തങ്ങൾ തയ്യാറാണ്. എന്നാൽ അതിനായി അവർ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെ മതിയാകൂ', റൗത്ത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
'നിങ്ങളാണ് യഥാർത്ഥ ശിവസൈനികരെന്നും പാർട്ടി വിടില്ലെന്നും പറയുന്നു. 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ തിരിച്ചെത്തൂ, നിങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാം. സോഷ്യൽ മീഡിയ വഴിയുള്ള പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകണം. എംഎൽഎമാർ ഹിന്ദുത്വ വിഷയം ആണ് ഉന്നയിച്ചത്. സഖ്യം അവസാനിപ്പിക്കുകയാണ് ശിവസേന നേതൃത്വം ചെയ്യേണ്ടതെങ്കിൽ മടങ്ങി വരാനുള്ള ധൈര്യമാണ് നേതാക്കൾ കാണിക്കേണ്ടത്, സഞ്ജയ് റൗത്ത് പറഞ്ഞു.
അതേസമയം വാഗ്ദാനങ്ങൾ സ്വീകരിക്കാനുള്ള സമയം കഴിഞ്ഞ് പോയെന്നായിരുന്നു ഷിൻഡെയുടേയും വിമതരുടേയും പ്രതികരണം. തിരിച്ച് വരാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടൂതൽ പേരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നും ഷിൻഡെ ആവർത്തിച്ചു.
Recommended Video