ടിപ്പു ജയന്തി റദ്ദാക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: സർക്കാരിനോട് ഹൈക്കോടതി,
ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷങ്ങൾക്ക് റദ്ദാക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് കർണാടക സർക്കാരിനോട് ഹൈക്കോടതി. 18ാം നൂറ്റാണ്ടിൽ മൈസൂർ ഭരിച്ച ടിപ്പുസുൽത്താന്റെ ജന്മദിനാഘോഷങ്ങൾക്കാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കോൺഗ്രസ്- ജെഡിയു സർക്കാരിന് പിന്നാലെ അധികാരത്തിലെത്തിയ യെഡിയൂരപ്പ സർക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒരു സംഘം പൊതു പ്രവർത്തകർ നൽകിയ ഹർജിയിലാണ് കർണാടക ഹൈക്കോടതി വിഷയത്തിൽ വിധി പുറപ്പെടുവിച്ചത്.
ജൂൺ 30ന് സർക്കാർ സ്വീകരിച്ച തീരുമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇന്ന് മുതൽ രണ്ട് മാസത്തിനകം ഉചിതമായ തീരുമാനം കൈക്കൊള്ളാനും കോടതി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എസ്ആർ കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.

ടിപ്പു ജയന്തി റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചതാണ്. ആ സമയത്ത് ബിജെപിക്ക് ഒരു ക്യാബിനറ്റ് പോലും ഉണ്ടായിരുന്നില്ലെന്നും ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തോന്നിയ പോലെ സ്വീകരിച്ച തീരുമാനമാണെന്നും കോടതി നിരീക്ഷിച്ചു. നവംബർ പത്തിനാണ് ടിപ്പു ജയന്തി ആഘോഷിച്ചുവരുന്നത്. കർണാടകത്തിൽ കോൺഗ്രസ്- ജെഡിയു സഖ്യം അധികാരത്തിലിരിക്കെ ടിപ്പു ജയന്തി ആഘോഷങ്ങൾക്കെതിരെ ബിജെപി നേതാക്കളിൽ നിന്ന് വൻ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ചായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം. ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന മുസ്ലിം ഭരണാധികാരിയായിരുന്നു ടിപ്പു രാജ്യ സ്നേഹിയായിരുന്നുവെന്നും കോൺഗ്രസും ജെഡിയുവും ചൂണ്ടിക്കാണിക്കുന്നു.
ഭരണതലത്തിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ നിർത്തലാക്കാനുള്ള തീരുമാനമാണ് സർക്കാർ സ്വീകരിച്ചതെന്നാണ് അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് കെ നവദാഗി ഹൈക്കോടതി ബെഞ്ചിനോട് വ്യക്തമാക്കിയത്. പരാതിക്കാർക്ക് ടിപ്പു ജയന്തി ആഘോഷിക്കണമെങ്കിൽ ആരും തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നേരത്തെ മുഖ്യമന്ത്രി യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിനെതിരെ ചരിത്രകാരന്മാരും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇത്തരം വിഷയങ്ങക്ക് പാഠപുസ്തകത്തിൽ ഇടം ലഭിക്കില്ലെന്നും ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം ബെംഗളൂരുവിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications