'പിങ്ക്' സിനിമ പോലെ ജീവിതം; ആരും തിരിഞ്ഞ് നോക്കിയില്ല; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
ഭുവനേശ്വർ സ്വദേശി ബൈശാലി ബിസ്വാളിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. അപമാനിയ്ക്കപ്പെട്ടപ്പോൾ പൊലീസ് സഹായത്തിന് എത്തിയില്ലെന്ന് യുവതി
ഭുവനേശ്വര്‍: രാജ്യത്തിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു പുതുവത്സരാഘോഷത്തിന് ഇടെ ബംഗളൂരുവില്‍ പെണ്‍കുട്ടികള്‍ പൊതുജന മധ്യത്തില്‍ വെച്ച് അപമാനിതരായത്. അതേ തുടര്‍ന്ന് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണങ്ങളായിരുന്നു അതിലും വിചിത്രം. ചെറിയ വസ്ത്രങ്ങളണിഞ്ഞ്, രാത്രി പുറത്തിറങ്ങിയതാണ് പെണ്‍കുട്ടികള്‍ അപമാനിയ്ക്കപ്പെടാന്‍ കാരണമെന്ന് വരെ കഥകളുണ്ടായി. സമാനമായ ഒരു കഥയാണ് ഒഡീഷയിലെ ഭുവനേശ്വരില്‍ നിന്ന് വരുന്നത്.
രാത്രി ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയ തന്നെയും കൂട്ടുകാരികളെയും ഒരു കൂട്ടം ചെറുപ്പക്കാര്‍ അപമാനിച്ചു എന്നാണ് ബൈഷാലി ബിസ്വാള്‍ എന്ന യുവതിയുടെ പരാതി. ബൈക്കിലെത്തിയ സംഘം തങ്ങളുടെ വണ്ടി തടഞ്ഞ് നിര്‍ത്തിയെന്നും ആണ്‍സുഹൃത്തുക്കളെ മര്‍ദ്ദിച്ചു എന്നും പരാതിയിൽ പറയുന്നു
ഉപദ്രവിച്ച ചെറുപ്പക്കാരുടെ ഫോട്ടോ സഹിതമാണ് ബൈഷാലി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ജനുവരി 6നാണ് പോസ്റ്റ് വന്നിരിക്കുന്നത്. 20,000ത്തോളം പേരാണ് ഇത് വരെ പോസ്റ്റ് ഷെയര്‍ ചെയ്തത്
നടുറോഡില്‍ അപമാനം നേരിട്ടതിനെ കുറിച്ച് പരാതി നല്‍കിയിട്ടും ഭുവനേശ്വര്‍ പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
രാത്രിയില്‍ റോഡില്‍ നേരിട്ട അപമാനത്തെ കുറിച്ച് പരാതി പറയാന്‍ എത്തിയ പെണ്‍കുട്ടിയോട് പൊലീസുകാര്‍ പറഞ്ഞത് എന്തെന്നോ..., എന്തിനാണ് രാത്രി പുറത്തിറങ്ങിയതെന്ന്, അതും പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം.
തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളുടെ ഫോട്ടോ വൈശാലി ഫോണില്‍ എടുത്തിരുന്നു. എന്നാല്‍ ഇതിനിടെ സുഹൃത്ത് പ്രിയങ്കയുടെ ഫോണ്‍ നശിപ്പിയ്ക്കുകയും മുഖത്തടിയ്ക്കുകയും ചെയ്‌തെന്നും ബൈശാലി ആരോപിയ്ക്കുന്നു.
സംഭവം നടന്ന നന്ദകനന്‍ റോഡിന് തൊട്ടടുത്തായിരുന്നു പൊലീസ് സ്റ്റേഷന്‍. കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം പറഞ്ഞിട്ടും ആരും എത്തിയില്ലെന്നും യുവതി വ്യക്തമാക്കി.
അക്രമിയ്ക്കപ്പെടുമ്പോള്‍ റോഡില്‍ 30ഓളം ആശുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരും സഹായത്തിന് എത്തിയില്ല. പെണ്‍കുട്ടികളായ തങ്ങളെ മര്‍ദ്ദിയ്ക്കുന്നത് കണ്ടപ്പോള്‍ ചിലര്‍ ചിരിക്കുകയാണ് ചെയ്തത്.
സംഭവം നടന്ന് 40 മിനുട്ടിന് ശേഷം എത്തിയ പൊലീസ് ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ കുറിച്ചാണ് അന്വേഷിച്ചതെന്ന് യുവതി പറയുന്നു. വൈകിയതെന്താണെന്ന് ചോദിച്ചപ്പോള്‍ വണ്ടിയില്‍ പെട്രോള്‍ അടിയ്ക്കാന്‍ കയറി എന്നും, പൊലീസ് സംവിധാനത്തെ കുറ്റപ്പെടുത്താന്‍ നില്‍ക്കേണ്ടെന്നും ദേഷ്യപ്പെട്ടത്രേ.
അച്ഛനമ്മമാര്‍ വന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. തപ്‌സി പന്നുവും അമിതാഭ് ബച്ചനും മുഖ്യവേഷങ്ങളിലെത്തിയ പിങ്ക് സിനിമയിലെ പെണ്‍കുട്ടികളുടെ ഗതിയാണ് തങ്ങള്‍ക്കും വന്നതെന്നും ബൈഷാലി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.