ഒരു വര്‍ഷത്തിനിടെ രണ്ട് ഭീകരർക്ക് ദാരുണാന്ത്യം-ഹിസ്ബുള്‍ മുജാഹിദ്ദീന് പുതിയ തലവന്‍,കൊടും കുറ്റവാളി!!
ശ്രീനഗർ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാൻഡോ സബ്സർ അഹമ്മദ് ഭട്ടിന് പിന്നാലെ ഭീകരസംഘടനയ്ക്ക് പുതിയ തലവൻ. 29കാരനായ റിയാസ് നായ്കൂവാണ് പുതിയ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കശ്മീരിൽ നിന്നുള്ള ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ത്രാൽ സെക്ടറിലെ സെയ്മുവിലുണ്ടായ ഏറ്റുമുട്ടലിലാണ് സബ്സർ ഭട്ടിനെ സൈന്യം വധിച്ചത്.
പുൽവാമ ജില്ലയിലെ അവന്തിപുരയിലെ റിയാസ് നായ്കൂവാണ് ഹിസ്ബുൾ മുജാഹിദ്ദീന്‍റെ കമാൻഡോ ആയി നിയമിക്കപ്പെട്ടിട്ടുള്ളത്. കമാൻഡോ ആയിരുന്ന ബർഹാന്‍ വാനി 2016ൽ ദക്ഷിണ കശ്മീരിൽ വച്ചുണ്ടായ സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സാക്കിർ മൂസയെ കമാൻഡോ ആയി നിയമിച്ചിരുന്നു. എന്നാൽ സംഘടനയിൽ നിന്ന് മൂസ പുറത്തുപോയതിനെ തുടര്‍ന്നാണ് ഭട്ടിനെ തലവനായി നിയമിക്കുന്നത്.

റിയാസ് നായ്കൂ
പാകിസ്താൻ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീനിൽ ഏറ്റവുമധികം കാലം പ്രവര്‍ത്തിച്ച നായ്കൂവിനെയാണ് കമാൻഡോ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളതെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. പാക് ചാര സംഘടന ഐഎസ്ഐയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഹിസ്ബുള്‍ കമാൻഡർ സാക്കിർ മൂസയെ സംഘടന പുറത്താക്കിയത്.

സോഷ്യൽ മീഡിയയിൽ സജീവം
സോഷ്യൽ മീഡിയ നെറ്റ് വർക്കുകൾ വഴി ഭീകരവാദ പ്രവർത്തനങ്ങളോട് അഭിനിവേശമുള്ള യുവാക്കളെ ആകർഷിക്കുന്നതിൽ മുൻപന്തിയിലുള്ള നായ്കൂ ഹിസ്ബുൾ മുജാഹിദ്ദീന്‍റെ എ പ്ലസ് പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്.

വീഡിയോ പുറത്ത്
കശ്മീരി പണ്ഡിറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള നായ്കൂ എന്നറിയപ്പെടുന്ന സുബൈറിന്‍റെ വീഡിയോയിൽ ഹിസ്ബുൾ പണ്ഡിറ്റുകളുടെ ശത്രുക്കളല്ലെന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ ഹൃദയത്തിൽ ഇടം പിടിച്ചിട്ടുള്ളവരാണെന്നും ചൂണ്ടിക്കാണിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്ത് വന്നത്.

കശ്മീരില്‍ സംഘർഷം
സബ്സർ ഭട്ട് സൈനിക ഏറ്റുമുട്ടലില്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീരിൽ കനത്ത പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ശ്രീനഗറിലെ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സ്കൂള്‍ പാതി വഴിയിൽ ഉപേക്ഷിച്ച് ഭീകരസംഘടനയിൽ ചേർന്ന പാരമ്പര്യമാണ് ഭട്ടിനുള്ളത്.

ഹിസ്ബുളിന്‍റെ വേരറുക്കും
കശ്മീര്‍ താഴ് വരയിലെ സംഘർഷാവസ്ഥയെ അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സർക്കാര്‍ പുലർത്തുന്ന ജാഗ്രതയാണ് ഒരു വർഷത്തിനിടെ രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ച ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കത്തിൽ കാണുന്നത്. 2016ൽ ദക്ഷിണ കശ്മീരിൽ വച്ചുള്ള ഏറ്റുമുട്ടലിൽ ബർഹാൻ വാനിയും മെയ് 27 ന് ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ സബ്സറും വധിക്കപ്പെടുകയായിരുന്നു.

ആരായിരുന്നു സബ്സർ ഭട്ട്
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ ബർഹാൻ വാനിയുടെ അടുത്ത സഹായിയായായിരുന്ന സബ്സറിനും കശ്മീരി യുവാക്കള്‍ക്കിടയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു. സാക്കിർ മൂസയെ തർക്കത്തെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് 28 കാരനായ സബ്സർ കമാൻഡോ സ്ഥാനത്തെത്തുന്നത്. ഹുറിയത്ത് നേതാക്കളുടെ തലയറുക്കാൻ ആഹ്വാനം ചെയ്ത മൂസ പാകിസ്താന് വേണ്ടിയോ സ്വാന്ത്ര്യത്തിന് വേണ്ടിയോ പോരാടില്ലെന്നും ഐസിസിനും ജിഹാദിനും വേണ്ടി മാത്രമേ പോരാടുകയുള്ളുവെന്നും നിലപാട് വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications