ജീവിതത്തിലും രാഷ്ട്രീയത്തിലും ഉദ്ധവ് താക്കറെയുടെ വലംകൈ, ചില്ലറക്കാരിയല്ല രശ്മി താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നീക്കങ്ങളെ അതിജീവിച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിപദത്തിൽ എത്തുമ്പോൾ അഭിനന്ദനം അർഹിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. രശ്മി താക്കറെ, ഉദ്ധവ് താക്കറെയുടെ ഭാര്യ. രാഷ്ട്രീയത്തിലും ഉദ്ധവിന്റെ വലംകൈ രശ്മി താക്കറെ തന്നെയാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാഷ്ട്രീയ നീക്കങ്ങളിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാറുള്ള രശ്മി പക്ഷെ ശിവസേനയിലെ ഓരോ ഇലയനക്കങ്ങളും സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്.
വിലക്ക് അംഗീകരിക്കില്ല, തനിക്കെതിരെ കളിക്കുന്നത് വേറെ പൊളിറ്റിക്സെന്നും ഷെയ്ന്‍ നിഗം
മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവന്നിരുന്ന നാടകീയ നീക്കങ്ങളിൽ രശ്മി താക്കറെയുടെ പങ്ക് ചെറുതല്ല. പാർട്ടിയിൽ ഉയർന്ന എതിർസ്വരങ്ങൾ പരിഹരിച്ചത് രശ്മി താക്കറെയുടെ ഇടപെടലുകളായിരുന്നു.
താക്കറെ കുടുംബത്തിലെ മരുമകൾ
ഡോംബിവില്ലിയിലെ ഇടത്തരം കുടുംബത്തിലായിരുന്നു രശ്മി താക്കറെയുടെ ജനനം. പിതാവ് മാധവ് പടാന്കർ കുടുംബ ബിസിനസ് നോക്കി നടത്തുകയായിരുന്നു. 1988ലാണ് രശ്മി താക്കറെ കുടുംബത്തിന്റെ മരുമകളായി എത്തുന്നത്. 'മാതോശ്രീ'യുടെ മരുമകളല്ല മകൾ തന്നെയാണ് രശ്മി. ഉദ്ധവ് താക്കറെയുടെ വലംകൈയ്യെന്നോ ഉപദേശകയെന്നോ രശ്മി താക്കറെയ വിശേഷിപ്പിച്ചാൽ തെറ്റില്ല.
എൽഐസി ജോലി
വിവാഹത്തിന് മുമ്പ് കുറച്ചുകാലം എൽഐസിയിൽ ജോലി നോക്കിയിട്ടുണ്ട് രശ്മി താക്കറെ. ഈ കാലത്ത് എംഎൻഎസ് തലവൻ രാജ് താക്കറെയുടെ സഹോദരിയുമായി സൗഹൃദത്തിലാകുന്നത്. ഈ സാഹൃദകാലത്താണ് രശ്മി താക്കറെ ഉദ്ധവിനെ പരിചയപ്പെടുന്നത്. ഫോട്ടോഗ്രാഫിയിൽ തൽപരനായിരുന്ന ഉദ്ധവ് ഈ സമയം പരസ്യകമ്പനി നടത്തുകയായിരുന്നു. ഈ പരിചയം വിവാഹത്തിൽ എത്തി.1989 ഡിസംബർ ഡിസംബർ 13നാണ് ഇരുവരും വിവാഹിതരാകുന്നത്.
ഉദ്ധവിന്റെ ഉപദേശക
ഏതൊരു നിർണായ തീരുമാനത്തിന് മുമ്പും അദ്ദേഹം ഭാര്യയിൽ നിന്നും ഉപദേശവും നിർദ്ദേശങ്ങളും തേടുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രശ്മി താക്കറെ ബിജെപി ബന്ധത്തിൽ ആശങ്കയറിയിച്ചിരുന്നു. സീറ്റ് വിഭജനമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ സാധാരണ പ്രവർത്തകരുടെ വികാരം പോലെ ബിജെപിയോട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ലെന്ന എന്ന നിലപാടിലായിരുന്നു രശ്മി താക്കറെയെന്ന് ശിവസേന പ്രവർത്തകർ പറയുന്നു.
പിന്തുണ ഉറപ്പിച്ചു
ശിവസേന കടന്നുപോയ നിരവധി രാഷ്ട്രീയ സാഹചര്യങ്ങളിൽ രശ്മി താക്കറെയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ശിവസേനാ നേതാക്കൾ പറയുന്നത്. നാരായൺ റാണെ പാർട്ടി വിട്ടപ്പോഴും, ശിവസേന വിട്ട് എംഎൻസ് രൂപീകരിക്കാൻ രാജ് താക്കറെ തീരുമാനിച്ചപ്പോഴും രശ്മി താക്കറെ ഇടപെട്ടു. രശ്മി പാർട്ടി നേതാക്കളും അണികളുമായി നേരിട്ട് കൂടിക്കാഴ്ചകൾ നടത്തുകയും പാർട്ടിയോടുള്ള ഉറച്ച വിശ്വാസവും പിന്തുണയും കാണിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
പ്രചാരണത്തിനിറങ്ങാൻ
2005 മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാർട്ടി പരിപാടികളിലും രശ്മി താക്കറെ സജീവ സാന്നിധ്യമായി മാറി. പാർട്ടിയുടെ വനിതാ വിഭാഗം നേതൃത്വം നൽകുന്ന നിരവധി പരിപാടികളിൽ പ്രധാന സാന്നിധ്യമായി. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഉദ്ധവ് താക്കറെ ഗവർണറുടെ വസതിയിലെത്തിയപ്പോഴും രശ്മി താക്കറെ അനുഗമിച്ചിരുന്നു. ശിവസേനയുടെ മുന്നോട്ടുള്ള വഴികളിൽ രശ്മിയും സജീവ സാന്നിധ്യമായിരിക്കുമെന്നാണ് ഇത് നൽകുന്ന സൂചന.