ഇത് രേവന്ത് റെഡ്ഡി മാജിക്ക്; കോൺഗ്രസിലേക്ക് ഒഴുകി നേതാക്കൾ.. ടിആർഎസ് എംപി ഉടൻ പാർട്ടിയിലേക്ക്
ദില്ലി; കഴിഞ്ഞ ദിവസം കോൺഗ്രസ് സോഷ്യൽ മീഡിയ പേജുകളിൽ വൈറലായൊരു ചിത്രമുണ്ടായിരുന്നു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന കൂറ്റൻ റാലയിൽ ജനസാഗരം ഇരമ്പിയെത്തിയതായിരുന്നു അത്. ദേശീയ നേതൃത്വത്തെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു ആ ചിത്രങ്ങൾ. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തീപ്പൊരി നേതാവായ രേവന്ത് റെഡ്ഢിയെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചതോടെ തെലങ്കാനയിൽ പാർട്ടി തിരിച്ചുവരികയാണെന്നതിന്റെ സൂചനയാണ് ചിത്രങ്ങളെന്നായിരുന്നു നേതാക്കളിൽ പലരും കുറിച്ചത്.
എന്തായാലും പാർട്ടിയുടെ പ്രതീക്ഷകൾ ഇരട്ടിപ്പിക്കുന്ന നീക്കങ്ങൾ തന്നെയാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. മറ്റ് പാർട്ടികളിൽ നിന്നുള്ള നിരവധി പ്രമുഖ നേതാക്കൾക്ക് ശേഷം ഇപ്പോഴിതാ മറ്റൊരു പ്രമുഖൻ കൂടി കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണെന്നാണ് വിവരം
രേവന്ത് റെഡ്ഡി കോൺഗ്രസ് തലപ്പത്ത് എത്തിയത് മുതൽ മറ്റു പാര്‍ട്ടികളിലെ ജനപ്രിയരായ നേതാക്കൾ കോണ്‍ഗ്രസില്‍ എത്തിയിരുന്നു. പ്രമുഖരായ ചില ബിജെപി, ടിആര്‍എസ് നേതാക്കളായിരുന്നു കോൺഗര്സിൽ ചേർന്നത്. ഇപ്പോഴിതാ ടിആർഎസ് എംപിയായ ഡി ശ്രീനിവാസും കോൺഗ്രസിൽ ചേരാൻ തയ്യാറെടുക്കുകയാണെന്നാണ് വിവരം. എംപിയായ ഡി ശ്രീനിവാസ് ആണ് ഉടൻ കോൺഗ്രസിൽ ചേർന്നേക്കുകയെന്നാണ് റിപ്പോർട്ട്. രേവന്ത് റെഡ്ഡിയുമായുള്ള എംപിയുടെ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്.
കൈക്ക് പരിക്ക് പറ്റി വീട്ടിൽ കഴിയുന്ന ശ്രീനിവാസയെ കഴിഞ്ഞ ദിവസമായിരുന്നു രേവന്ത് റെഡ്ഡിയിൽ പാർട്ടി വർക്കിംഗ് പ്രസിഡന്റ് കുസുമം കുമാറും സന്ദർശിച്ചത്. എന്നാൽ മുൻ കോൺഗ്രസ് നേതാവ് കൂടിയായ ശ്രീനിവാസയുമായുള്ള കൂടിക്കാഴ്ച വെറും സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വിശദീകരിച്ചത്. എന്നാൽ ടിആർഎസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശ്രീനിവാസ കോൺഗ്രസിലേക്ക് മടങ്ങി വരുന്നതിനുള്ള വഴി തേടുകയാണെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസ് വിട്ട് ടിആർഎസിൽ എത്തിയ ശ്രീനിവാസയെ പാർട്ടി രാജ്യസഭാ എംപിയാക്കിയെങ്കിലും പ്രാദേശിക തലത്തിൽ അദ്ദേഹത്തിനെതിരെ ടിആർഎസിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. മാത്രമല്ല ടിആർഎസ് നേതാക്കളുമായും അത്ര സ്വരചേർച്ചയിൽ ആയിരുന്നില്ല ശ്രീനിവാസ. ഈ സാഹചര്യത്തിലാണ് 'ഘർവാപസി'ക്കായി ശ്രീനിവാസ ശ്രമം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ശ്രീനിവാസ കോൺഗ്രസ് വിട്ട് ടിആർഎസിൽ ചേർന്നത്. തുടർന്ന് 2016 ലായിരുന്നു ടിആർഎസ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. ശ്രീനിവാസിന്റെ കാലാവധി അടുത്ത വർഷം ജൂണിൽ അവസാനിക്കും, എന്നാൽ സംക്രാന്തിക്ക് ശേഷം അദ്ദേഹം തന്റെ എംപി സ്ഥാനം രാജിവച്ചേക്കുമെന്നാണ് സൂചന. ഇതിനടോകം തന്നെ കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള പദ്ധതികളെക്കുറിച്ച് ശ്രീനിവാസ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
നേരത്തേ കോൺഗ്രസിലായിരിക്കുമ്പോൾ സോണിയാ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു ശ്രീനിവാസ്.അതുകൊണ്ട് തന്നെ അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങാൻ ലക്ഷ്യം വെയ്കകുന്നുണ്ടെങ്കിൽ അതിന് വലിയ തടങ്ങൾ ഉണ്ടാകാൻ ഇടയില്ലെന്ന് പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പിന്നോക്ക വിഭാഗങ്ങളുടെ, പ്രത്യേകിച്ച് മുന്നൂർ കാപ്പു സമുദായങ്ങൾക്കിടയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്നും നേതാക്കൾ കരുതുന്നു.
Recommended Video
അതേസമയം ശ്രീനിവാസയെ തിരിച്ചെത്തിക്കുന്നതിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. നിർണായക സമയത്ത് പാർട്ടി ബന്ധം ഉപേക്ഷിച്ച വ്യക്തിയാണ് ശ്രീനിവാസ് എന്നാണ് നേതാക്കളുടെ വിമർശനം. കോൺഗ്രസ് രണ്ട് തവണ അദ്ദേഹത്തെ പാർട്ടി അധ്യക്ഷനാക്കി. എന്നിട്ടും അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ കോൺഗ്രസിനെ ഉപേക്ഷിച്ച് ടിആർഎസിനൊപ്പം ചേർന്നു. ഇനി അദ്ദേഹത്തെ പാർട്ടി സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമാണ് എതിർക്കുന്നവരുടെ വാദം.