ഗുല്‍ഷന്‍ കാത്തിരുന്നു അച്ഛന് വേണ്ടി... അന്ത്യകര്‍മത്തിന് അവള്‍ക്ക് കിട്ടിയത് പിതാവിന്റെ കാല് മാത്രം
ദില്ലി: കലാപം ബാക്കി വെച്ച ദില്ലി ഉറങ്ങാതെ കാത്തിരിക്കുകയാണ്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പരസ്പരം അവര്‍ തന്നെയാണ് കാവല്‍. എന്നാല്‍ അതിലേറെ കദന കഥകളാണ് കലാപം ബാക്കിവെച്ചവരില്‍ നിന്ന് കേള്‍ക്കുന്നത്. പലര്‍ക്കും സംസ്‌കരിക്കാനുള്ള മൃതദേഹം പോലും കിട്ടിയില്ല. പോലീസുകാര്‍ക്കും സൈനികര്‍ക്കും പറയാനുള്ളത് ദുരിത കഥകള്‍.
അത്തരമൊരു അനുഭവമാണ് ഗുല്‍ഷന് പറയാനുള്ളത്. ഭര്‍ത്താവും രണ്ട് കുട്ടികളുമെല്ലാമായി സുഖജീവിതമായിരുന്നു അവള്‍ നയിച്ചിരുന്നത്. ജീവന് തുല്യം സ്‌നേഹിച്ചിരുന്ന പിതാവ് ഇനിയില്ല എന്ന് അവള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അതിലുപരി അച്ഛന്റെ മുഖം പോലും തനിക്കിനി കാണാനാവില്ല എന്ന വല്ലാത്തൊരു വേദനയാണ് അവള്‍ക്ക് മുന്നിലുള്ളത്. സംസ്‌കാരത്തിന് പോലും പിതാവിന്റെ ശരീരം അവള്‍ക്ക് കിട്ടിയില്ല.
ശവപ്പറമ്പായി ശിവവിഹാര്‍
മദീന മസ്ജിദ് ഗലിയെന്ന് മുമ്പ് വിളിപ്പേരുണ്ടായിരുന്നു ശിവവിഹാറിലെ ഇടവഴികള്‍ക്ക്. എന്നാല്‍ സമീപത്തുള്ള ശിവപുരിയില്‍ നിന്ന് മുസ്ലീങ്ങളെല്ലാം ഒഴിഞ്ഞുപോയിരിക്കുകയാണ്. മോജ്പൂരില്‍ ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പരാമര്‍ശങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ശിവവിഹാര്‍ നിവാസികള്‍ പറയുന്നു. ഇവിടെയിപ്പോള്‍ ഹിന്ദുക്കള്‍ മാത്രമാണ് ഉള്ളത്. മദീന ഗലിയില്‍ താമസിച്ചിരുന്ന മുസ്ലീങ്ങളും കൂട്ടത്തോടെ പലായനം ചെയ്തിരിക്കുകയാണ്. ആരെയാണ് വിശ്വസിക്കേണ്ടതെന്ന് ഇവര്‍ക്ക് അറിയില്ല.
ജയ്ശ്രീറാം വിളികള്‍
കലാപകാരികള്‍ ജയ്ശ്രീരാം വിളിച്ചാണ് തെരുവിലൂടെ നടന്നതെന്ന് മുസ്ലീം കുടുംബങ്ങള്‍ പറയുന്നു. ഇവരുടെ കൈയ്യില്‍ ഇരുമ്പ് ദണ്ഡുകള്‍, പെട്രോള്‍ ബോംബുകള്‍, തോക്കുകള്‍ എന്നിവയുണ്ടായിരുന്നു. ഇവര്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജോഹ്രിപൂരില്‍ നിന്ന് വന്നവരാണ് അക്രമം നടത്തിയതെന്ന് കെമിസ്റ്റ് ഷോപ്പ് നടത്തുന്ന ദുഷ്യന്ത് കുമാര്‍ പറഞ്ഞു. ഇവരാണ് പള്ളി തകര്‍ത്തതെന്നും ഇയാള്‍ വ്യക്തമാക്കി. പുറത്തുനിന്ന് വന്നവരാണ് ഇവര്‍. അവര്‍ വിളിച്ചത് എന്റെ രാമനെയല്ലെന്നും ദുഷ്യന്ത് കുമാര്‍ പറഞ്ഞു.
ഒരാള്‍ അറസ്റ്റില്‍
കലാപത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച ഒരാളെ ഇതിനിടെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് അഭിഷേക് ശുക്ലയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നിഹാല്‍ വിഹാറില്‍ കലാപം നടക്കുന്നുവെന്ന പ്രചാരണമാണ് ഇയാള്‍ നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്ക് പതിനായിരത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വ്യാജ പ്രചാരണത്തിനായി ഇയാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗുല്‍ഷന്റെ കാത്തിരിപ്പ്
ഗുരു തേജ് ബഹാദൂര്‍ ആശുപത്രിക്ക് മുന്നില്‍ ഗുല്‍ഷന്‍ ദീര്‍ഘനേരമായി കാത്തിരിക്കുകയാണ്. അവളുടെ ഓരോ നോട്ടത്തിലും മരിച്ചത് തന്റെ പിതാവ് ആവരുതെയെന്ന പ്രാര്‍ത്ഥനയായിരുന്നു. പക്ഷേ അതെല്ലാം വിഫലമായിരുന്നു. അവള്‍ക്കും അറിയമായിരുന്നു പിതാവ് തിരിച്ചുവരില്ലെന്ന്, പക്ഷേ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ലല്ലോ. ഗുല്‍ഷന്റെ പിതാവ് അന്‍വറിന്റെ വീട് കലാപകാരികള്‍ കത്തിക്കുകയും, അദ്ദേഹത്തെ അവര്‍ തീയിലേക്ക് എറിയുകയുമായിരുന്നു.
വെറും കാല് മാത്രം
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കണ്ടെത്തിയത് ഒരു കാല് മാത്രമായിരുന്നു. അതും അന്‍വറിന്റേത് തന്നെയാണോ എന്ന് തിരിച്ചറിയാന്‍ വയ്യ. ഗുല്‍ഷന്‍ ആ കാലുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാനാണ് ആശുപത്രിയില്‍ എത്തിയത്. ഈ കാലുകള്‍ കിട്ടിയിട്ട് വേണം അവള്‍ക്ക് പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് പിതാവിന്റെ കാല് തന്നെയാണ് ഇതെന്ന് ഗുല്‍ഷന്‍ ഹൃദയവേദനയോടെ തിരിച്ചറിഞ്ഞത്. അതേസമയം സ്വന്തം പിതാവിന്റെ മുഖം പോലുമില്ലാതെ അന്ത്യകര്‍മങ്ങള്‍ നടത്തേണ്ട വേദനയിലാണ് ഗുല്‍ഷന്‍. ഇത്തരത്തില്‍ നൂറിലധികം ഗുല്‍ഷന്‍മാരുടെ അനുഭവങ്ങള്‍ ദില്ലി കലാപത്തിന് പറയാനുണ്ടാവും.
ഗുല്‍ഷന്റെ സന്തോഷ ജീവിതം
ഗുല്‍ഷന്‍ ഹാപൂരിലെ പിലാക്വയില്‍ ഭര്‍ത്താവ് നസറൂദീനൊപ്പമായിരുന്നു താമസം. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. പിതാവ് അന്‍വര്‍ ശിവവിഹാറിലായിരുന്നു താമസിച്ചത്. നാല് വര്‍ഷം മുമ്പ് ഗുല്‍ഷന്റെ ഭര്‍ത്താവിന് കാഴ്ച്ച ശക്തി നഷ്ടമായി. ആസിഡ് ആക്രമണത്തിലൂടെയായിരുന്നു ഈ ദുരന്തം. അന്‍വറിന്റെ സഹായത്തോടെയായിരുന്നു ഗുല്‍ഷന്‍ ജീവിച്ച് പോന്നിരുന്നത്. കലാപകാരികള്‍ രണ്ട് തവണ അന്‍വറിന് നേരെ വെടിയുതിര്‍ത്തു. പിന്നീട് വീട് കത്തിക്കുകയും, ഇയാളെ തീയിലേക്ക് വലിച്ചെറിയുകയായിരുന്നു.
എല്ലാം കൊള്ളയടിച്ചു
അന്‍വറിന്റെ വീട് കത്തിക്കുന്നതിന് മുമ്പ് കലാപകാരികള്‍ കൊള്ളയടിച്ചതായി അയല്‍വാസികള്‍ പറഞ്ഞു.ച അവസാനമായി ഫെബ്രുവരി 25നാണ് ഗുല്‍ഷന്‍ പിതാവിനോട് സംസാരിച്ചത്. എല്ലായിടത്തും പ്രശ്‌നങ്ങളാണെന്ന് അന്ന് പിതാവ് പറഞ്ഞിരുന്നു. ഗുല്‍ഷന്റെ അമ്മാവന്‍ സലിം തലനാരിഴ്ക്കാണ് കലാപകാരികളില്‍ നിന്ന് രക്ഷപ്പെട്ടത്. പക്ഷേ സലീമിന്റെ വീടും കലാപകാരികള്‍ കത്തിച്ചു. തന്റെ അമ്മാവന്‍ സലീമിനെ തിരഞ്ഞ് എത്തിയവരാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് ഗുല്‍ഷന്‍ പറഞ്ഞു.