മോദിക്കെതിരെ രൂക്ഷ വിമർശനവുമായി റോബർട്ട് വദ്ര; റാഫേൽ ഇടപാടിലും ബിജെപി വിട്ടില്ല, പ്രതികരണവുമായി വദ്ര
ദില്ലി: മോദിക്കെതിരെ രൂക്ഷ വിമർച്ചനവുമായി സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര. കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ എന്നെ വേട്ടയാടുകയാണ്. ഇപ്പോള്‍ അതിന്റെ പൂര്‍ണ്ണതയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് വദ്രയാണ് ലാഭമുണ്ടാക്കിയതെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരവേട്ടക്കിറങ്ങിയിരിക്കുകയാണ് ബിജെപി . ഇതിന് പകരം 56 ഇഞ്ച് നെഞ്ചളവുള്ള ആള്‍ റാഫേലിന് പിന്നിലുള്ള സത്യാവസ്ഥയെക്കുറിച്ച് രാജ്യത്തോട് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ പ്രതിരോധത്തിലാകുമ്പോള്‍ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കും. രൂപയുടെ മൂല്യം കുറഞ്ഞാല്‍, ഇന്ധനവില വര്‍ധിച്ചാല്‍, രാജ്യത്തെ തന്നെ വിറ്റ് തുലച്ച റാഫേല്‍ കരാറിലുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരെ മോദി
അതേസമയം, റാഫേൽ ഇടപാടിൽ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് തങ്ങളെ എത്രത്തോളം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും താമര പൂത്തുലഞ്ഞു തന്നെ നിൽക്കുമെന്നാണ് മോദി പറഞ്ഞത്.

ഇതൊരു തുടക്കം മാത്രം
റാഫേൽ ഇടപാടിൽ ഇതുവരെയുണ്ടായ വെളിപ്പെടുത്തലുകളെല്ലാം തുടക്കം മാത്രമാണെന്നും മൂന്നു മാസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്റെ കാവൽക്കാരനല്ല മോദിയെന്നും അദ്ദേഹം കള്ളനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന മോദി മൗനം അവസാനിപ്പിച്ച് മറുപടി പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

യുപിഎ സർക്കാരിന്റെ കാലത്ത്...
റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് യു പി എ സര്‍ക്കാരാണ്. എ കെ ആൻറണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകിയതിന്റെ അടിസ്‌ഥാനത്തിലാണു ഫ്രഞ്ച് റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി വില നിർണയ ചർച്ചകൾ നടത്താൻ യു പി എ സര്‍ക്കാര്‍ തയാറായത്. എന്നാല്‍ ഈ ചര്‍ച്ച കരാറിലെത്തിയില്ല. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. അന്ന് മോഡിക്കൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും അന്ന് ഉണ്ടായിരുന്നു. പിന്നീട് അതിവേഗമാണ് കാര്യങ്ങള്‍ നീങ്ങിയത്.

54,000 കോടിക്ക് 126 റാഫേല്‍ പോര്‍വിമാനങ്ങൾ
10.2 ബില്യണ്‍ ഡോളര്‍ അതായത് 54,000 കോടിക്ക് 126 റാഫേല്‍ പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു യു പി എ സര്‍ക്കാരിന്റെ കാലത്ത് കരാർ. അതിൽത്തന്നെ ആദ്യം ലഭ്യമാക്കുന്ന 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥ ചെയ്തത്.എന്നാല്‍ മേക്ക് ഇൻ ഇന്ത്യ നാഴികയ്ക്ക് 40 വട്ടം കൊട്ടിഘോഷിക്കുന്ന മോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആ കരാറില്‍ വലിയ അഴിച്ചുപണികളും ഭേദഗതികളും വരുത്തി. പൊതുമേഖലാ സ്ഥാനപത്തിനു പകരം റിലയന്‍സിന്റെ ആയുധനിര്‍മാണക്കമ്പനിക്ക് ഇടനിലനിൽക്കാൻ അവസരം നല്‍കിയത് എന്തിന് എന്ന ചോദ്യത്തിന് മുന്നിൽ മോദി സർക്കാർ വിയർക്കുകയാണ്. മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന കൂടി വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണഅ മോദിയും ബിജെപിയും. ഇതിനു പിന്നാലെയാണ് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി വദ്രയും രംഗത്ത് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications