ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയേയും മകനെയും കുത്തികൊലപ്പെടുത്തി; സംഭവം ബംഗാളിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയേയും എട്ട് വയസുകാരനായ മകനേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുർഷിദാബാദ് ജില്ലയിലെ ജിയാഗഞ്ചിലാണ് സംഭവം.
35കാരനായ പ്രൈമറി സ്കൂൾ അധ്യാപകൻ പ്രകാശ് പാൽ, ഭാര്യ ബ്യൂട്ടി പാൽ ( 28) മകൻ അംഗൻ പാൽ(8) എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജിയാഗഞ്ചിലെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. മൂന്ന് പേരുടെയും ശരീരത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുട്ടിയെ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പ്രദേശവാസികൾ അവസാനമായി പ്രകാശ് പാലിനെ കണ്ടത്. ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു. പിന്നീട് ഒരു മണിക്കുറിനുള്ളിൽ കൊലപാതകം നടക്കുകയായിരുന്നു.
ഗോപാൽ പാൽ ആർഎസ്എസ് പ്രവർത്തകനാണ്, എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയവും കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി കരുതുന്നില്ലെന്ന് മുർഷിദാബാദ് ബിജെപി ഉപാധ്യക്ഷൻ ഹുമയൂൺ കബീർ വ്യക്തമാക്കി.
ഗോപാൽ പാലിന്റെയും മകന്റെയും മൃതദേഹം വീടിന്റെ കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. ഭാര്യ ബ്യൂട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലായിരുന്നു. ചൊവ്വാഴ്ച ഏകദേശം 11.15ന് പ്രകാശ് പാലുമായി ബന്ധുക്കൾ ഫോണിൽ സംസാരിച്ചിരുന്നു. സംസാരിക്കുന്നതിനിടയിൽ ഫോൺ കട്ട് ചെയ്യുകയായിരുന്നു. കൊലപാതകികൾ ഈ സമയം വീടിനുള്ളിൽ എത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകികളെക്കുറിച്ചും കൊലയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications