ശബരിമല കേസിൽ സുപ്രീം കോടതി നാളെ വിധി പറയും, വിധി എന്തായാലും അംഗീകരിക്കുമെന്ന് എ പത്മകുമാർ
ദില്ലി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ചരിത്ര വിധിക്കെതിരായി സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30നാണ് 56 പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.
10 മുതല്‍ 50 വയസ്സ് വരെ പ്രായമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി സെപ്റ്റബര്‍ 28ലെ വിധിയിലൂടെ നീക്കം ചെയ്തത്. വിശ്വാസത്തിനപ്പുറം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യാവകാശം പരിഗണിച്ചാണ് സുപ്രീം കോടതി നിര്‍ണായ വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ സുപ്രീം കോടതി വിധിക്ക് ശേഷം കേരളം സാക്ഷ്യം വഹിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ പ്രഖ്യപിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ വിധിക്കെതിരെ നിലപാടെടുത്തു. നിലയ്ക്കലും പമ്പയും സന്നിധാനവും ദിവസങ്ങളോളം സംഘര്‍ഷ ഭൂമിയായി മാറി. അതിനിടെ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായും വാര്‍ത്തകള്‍ വന്നു.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 27,000 പേരാണ് ശബരിമല കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. വിധിക്കെതിരെ റിവ്യൂ-റിട്ട് ഹര്‍ജികളടക്കം 65 പരാതികളാണ് സുപ്രീം കോടതിക്ക് മു്ന്നിലുളളത്. വിശ്വാസം പ്രധാന പരിഗണനാ വിഷയമായ അയോധ്യ കേസിലെ വിധി ശബരിമല കേസിനേയും സ്വാധീനിക്കുമോ എന്നുളള സംശയങ്ങള്‍ ഉയരുന്നുണ്ട്. ശുഭപ്രതീക്ഷയാണ് ഉളളതെന്നും വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ വ്യക്തമാക്കി.
എല്ലാവരും വിധിയെ സംയമനത്തോടെ സ്വീകരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് ആവശ്യപ്പെട്ടു. വിധി വിശ്വാസികൾക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് ബിജെപിയും ഹിന്ദു ഐക്യ വേദിയും അഭിപ്രായപ്പെട്ടു












Click it and Unblock the Notifications