ഗെഹ്ലോട്ടിന് തടയിടാൻ സച്ചിൻ; 'മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് വേണം'
ദില്ലി: സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയ രൂക്ഷ പ്രതികരണത്തോടെ രാജസ്ഥാൻ രാഷ്ട്രീയം വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും പൈലറ്റ് ചതിയൻ ആണെന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞത്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ക്യാമ്പിൽ നിന്നും സച്ചിൻ പൈലറ്റ് പക്ഷത്തെ എം എൽ എമാർക്ക് പണം ലഭിച്ചെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.
അതേസമയം വിവാദം പുകയുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൈലറ്റ്. വിശദമായി വായിക്കാം.

ഗെഹ്ലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുവെന്ന ചർച്ചകൾക്കിടെ സച്ചിന് മുഖ്യമന്ത്രി പദം ലഭിച്ചേക്കുമെന്ന തരത്തിലുള്ള സാധ്യതകൾ ഉയർന്ന് വന്നിരുന്നു. സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിനോട് ഹൈക്കമാന്റിനും അനുകൂല നിലപാടായിരുന്നു. എന്നാൽ തന്റെ പക്ഷത്തുള്ള എം എൽ എമാരെ രംഗത്തിറക്കിയായിരുന്നു ഗെഹ്ലോട്ട് ഈ നീക്കത്തിന് തടയിട്ടത്. സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ രാജിവെയ്ക്കുമെന്നതായിരുന്നു എം എൽ എമാരുടെ ഭീഷണി. ദേശീയ അധ്യക്ഷനാകാനുള്ള ഹൈക്കമാന്‍ഡിന്റെ ക്ഷണം തള്ളി താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ഗെഹ്ലോട്ട് ഇതിനിടെ വ്യക്തമാക്കി. ഇതോടെ സച്ചിനെ കേന്ദ്രീകരിച്ചുള്ള ചർച്ചകളും അവസാനിച്ചു.

അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കൾ നീക്കുകയാണ് സച്ചിൻ. അതിനിടെയാണ് കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് സച്ചിനെതിരെ വീണ്ടും രംഗത്തെത്തിയത്. സച്ചിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഗെഹ്ലോട്ട് നൽകിയത്. ഇപ്പോൾ സച്ചിന് പകരം മറ്റേത് നേതാവിനെയും മുഖ്യമന്ത്രിയാക്കിയാൽ താൻ അംഗീകരിക്കുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. ഇതോടെ മറ്റൊരു പൊട്ടിത്തെറിക്കാണ് രാജസ്ഥാനിൽ കളമൊരുങ്ങിയത്. ഗെഹ്ലോട്ടിന്റെ പ്രതികരണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെ സച്ചിൻ മറുപടി നൽകിയിരുന്നു.

ഗെഹ്ലോട്ടിനെ പോലൊരു മുതിർന്ന നേതാവ് ഇത്തരത്തിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നായിരുന്നു സച്ചിൻ തിരിച്ചടിച്ചത്.ഗെഹ്ലോട്ടിന്റെ പ്രതികരണത്തിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും സച്ചിൻ സച്ചിന്‍ രാഹുല്‍ ഗാന്ധിയേയും പാർട്ടി അധ്യക്ഷന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അറിയിച്ചിട്ടുണ്ട്. മാത്രമല്ല എം എൽ എമാരുടെ നിലപാട് അറിയാനായി അഭിപ്രായ വോട്ടടുപ്പ് നടത്തണമെന്നും സച്ചിൻ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

നിലവിൽ ഭൂരിപക്ഷ എം എൽ എമാരുടേയും പിന്തുണ ഗെഹ്ലോട്ടിനാണ്. ഈ പിന്തുണയുടെ ബലത്തിലണ് സച്ചിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ഗെഹ്ലോട്ട് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 20 ഓളം എം എൽ എമാരുടെ മാത്രം പിന്തുണയാണ് സച്ചിന് ഉള്ളതെന്നാണ് സൂചന. എന്നാൽ എം എൽ എമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയുമാണ് ഗെഹ്ലോട്ട് പിന്തുണ ഉറപ്പാക്കുന്നതെന്നാണ് സച്ചിന്റെ ആരോപണം. അതുകൊണ്ട് തന്നെ ഹൈക്കമാന്റ് ഇടപെട്ട് എം എൽ എമാരുടെ നിലപാട് അറിയണമെന്നും സച്ചിൻ ആവശ്യപ്പെടുന്നു.
അതേസമയം ഉടൻ തന്നെ രാജസ്ഥാൻ പ്രശ്നത്തിൽ ഹൈക്കമാന്റ് ഇടപെടുമെന്നാണ് സൂചന. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായാൽ ഉടൻ തന്നെ ഹൈക്കമാന്റ് ഇരുനേതാക്കളേയും ദില്ലിക്ക് വിളിപ്പിച്ചേക്കും. കൂടിക്കാഴ്ചയിൽ ഹൈക്കമാന്റ് നിലപാട് ഏറെ നിർണായകമാകും.












Click it and Unblock the Notifications