ബിജെപിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ യോഗിക്ക് കോണ്‍ഗ്രസ് വെല്ലുവിളി
ജയ്പൂര്‍: തിരഞ്ഞെടുപ്പില്‍ വികസനവും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാതെ ബിജെപി മതത്തെ പ്രചരണ വിഷയമാക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുന്നു. മതം പറഞ്ഞ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറുന്ന കാലങ്ങളായുള്ള തന്ത്രമാണ് ബിജെപി ഇപ്പോഴും സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.
അമ്പലവും പളളികളും നിര്‍മിക്കാനല്ല രാഷ്ട്രീയ പാർട്ടികള്‍; മാസ്സ് മറുപടിയുമായി സച്ചിന്‍ പെെലറ്റ്
ഹിന്ദുമത വിശ്വാസികളുടെ സംരക്ഷകരെന്നാണ് ബിജെപി സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ ബിജെപിക്കോ അവരുടെ നേതാവ് മോദിക്കോ ഹിന്ദു മതത്തിന്റെ അടിസ്ഥാനം പോലും അറിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബിജെപിയെ കടന്നാക്രമിച്ചുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സച്ചിന്‍ പൈലറ്റ്
അമ്പലവും പള്ളികളും നിര്‍മിക്കലല്ല രാഷ്ട്രീയക്കാരുടെ പണിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ വര്‍ഗ്ഗീയതയെ തുറന്നുകാട്ടിക്കൊണ്ട് സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിരിക്കുന്നത്. മതദ്രുവീകരണം നടത്തിയാണ് ബിജെപി വോട്ടു തേടുന്നത് എന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന വിമര്‍ശനം.
സ്വന്തം പാര്‍ട്ടിയില്‍ പോലും
സംസ്ഥാനത്ത് ഉടനീളം ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാജസ്ഥാനിലെ ഏക മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ പോലും ബിജെപി വര്‍ഗ്ഗീയത വെച്ചു പുലര്‍ത്തുകയാണ്.
യോഗി ആദിത്യനാഥിനെ
ഞാന്‍ ഒരു മതത്തിനും എതിരേയല്ല ടോംഗില്‍ മത്സരിക്കുന്നത്. ടോംഗിന്റെ വികസനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് എന്നെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയും രാജസ്ഥാനിലെ ഏക മുസ്ലിം സ്ഥാനാര്‍ത്ഥിയുമായ യൂനുസ് ഖാന് വേണ്ടി വോട്ട് പിടിക്കാന്‍ യോഗി ആദിത്യനാഥിനെ ഞാന്‍ വെല്ലുവിളിക്കയാണെന്നും സച്ചിന്‍ പൈലറ്റ് പറയുന്നു.
ബിജെപി ഇടപെടാറില്ല
ക്ഷേത്രങ്ങളുടെയും പള്ളികളുടേയും പേരില്‍ രാഷ്ട്രീയം കളിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന യോഗി ആദിത്യനാഥ് അതിന് മുതിരില്ലെ ഉറപ്പാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിലോ വികസന കാര്യങ്ങളിലോ ബിജെപി ഇടപെടാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാമക്ഷേത്ര വിഷയം
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കാം എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ വലിയ പ്രചരണങ്ങളാണ് ബിജെപി നടത്തുന്നത്. വികസനം പറഞ്ഞ് ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന വിശ്വാസം ഇല്ലാത്തതിനാല്‍ രാമക്ഷേത്ര വിഷയമാണ് രാജ്സ്ഥാന്‍ ബിജെപി സജീവ ചര്‍ച്ചാ വിഷയമാക്കുന്നത്
ശ്രദ്ധാപൂര്‍വ്വം
തിരഞ്ഞെടുപ്പില്‍ ക്ഷേത്ര നിര്‍മ്മാണ വിഷയം സജീമാക്കി നിര്‍ത്തുന്ന ബിജെപിയുടെ തന്ത്രത്തെ കോണ്‍ഗ്രസ് ശ്രദ്ധാപൂര്‍വ്വമാണ് നോക്കി കാണുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് ഇതുവരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ബിജെപിയുടെ തന്ത്രത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സച്ചിന് പൈലറ്റ് നേരത്തെ രംഗത്ത് എത്തിയിരുന്നു.
മതം കയറിവരുന്നത്
വികസനങ്ങള്‍ ചര്‍ച്ച ചെയ്യാനില്ലാതെ വരുമ്പോഴാണ് രാഷ്ട്രീയ പ്രചരണത്തിനിടയിലേക്ക് മതം കയറിവരുന്നത്. തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് കുടിവെള്ളം, റോഡുകള്‍, വ്യവസായം, കാര്‍ഷിക ഉന്നമനം, തൊഴിലില്ലായ്മ എന്നിവയക്കൊയാണ്. അല്ലാതെ മതമല്ല. എന്നാല്‍ നിങ്ങള്‍ നോക്കൂ.. രാജസ്ഥാനില്‍ ബിജെപി വികസനത്തെ കുറിച്ച് പറയാന്‍ ധൈര്യപ്പെടുന്നില്ല. അവര്‍ക്ക് പറയാനുള്ളത് മതത്തെക്കുറിച്ച് മാത്രമാണെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി.
ബിജെപി സര്‍ക്കാര്‍
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എല്ലാം മേഖലയിലും പരാജയപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വികസനം ചര്‍ച്ചയാവുന്നില്ല. അതിനാലാണ് അവര്‍ മതത്തെ കൂട്ടുപിടിച്ചിരിക്കുന്നത്.
ജനവിധി തേടുന്നത്
ടോംഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് സച്ചിന്‍ പൈലറ്റ് ഇത്തവണ ജനവിധി തേടുന്നത്. ഇവിടെ സിറ്റിങ് എംഎല്‍എ അജിത് സിങ് മെഹ്തയെ ആയിരുന്നു ബിജെപി ആദ്യം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ മത്സരരംഗത്ത് ഇറക്കിയപ്പോഴാണ് മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി യൂനുസ് ഖാനെ സ്ഥാനാര്‍ത്ഥിയാക്കിയത്.