സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനം
Recommended Video
ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വലിയ പ്രതിസന്ധികളിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത്. 2014ൽ ചരിത്രത്തിലേ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചു വരവാണ് ലക്ഷ്യം വെച്ചത്. എന്നാൽ നിരാശയായിരുന്നു ഫലം. കഴിഞ്ഞ തവണത്തേക്കാൾ കരുത്താർജ്ജിച്ച് നരേന്ദ്ര മോദി അധികാരത്തിലേക്ക് തിരിച്ചെത്തി. കോൺഗ്രസ് വെറും 52 സീറ്റുകളിലേക്ക് ഒതുങ്ങി.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് രാഹുൽ ഗാന്ധി. അനുനയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുൽ. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷൻമാരും രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധി രാജി വെച്ചാൽ രാഹുലിന്റെ വിശ്വസ്തനും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് കോൺഗ്ര്സ വിടുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

രാജിക്കൊരുങ്ങി രാഹുൽ
303 സീറ്റുകളുടെ പിൻബലത്തോടെയാണ് നരേന്ദ്ര മോദി രണ്ടാമൂഴത്തിനൊരുങ്ങുന്നത്. പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയൊരാൾ അധ്യക്ഷ പദവിയിൽ എത്തണമെന്നും സാധാരണ പ്രവർത്തകനായി താൻ തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി, ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

അനുനയിപ്പിക്കാൻ യുവനിര
രാഹുലിന്റെ രാജി ആവശ്യം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയിരുന്നു. എന്നാൽ അനുനയ ചർച്ചയുമായി രംഗത്തെത്തിയ മുതിർന്ന നേതാവ് അശോക് ഗെലോട്ട് ഉൾപ്പെടെയുള്ളവരെ രാഹുൽ ഗാന്ധി കാണാൻ വിസമ്മതിച്ചു. പ്രിയങ്കാ ഗാന്ധിയും, സച്ചിൻ പൈലറ്റും, കെസി വേണുഗോപാലും കഴിഞ്ഞ ദിവസം രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ തീരുമാനം നടക്കട്ടെയെന്ന് നിലപാടിലാണ് സോണിയാ ഗാന്ധിയും എന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനങ്ങളിലും പ്രതിസന്ധി
രാജസ്ഥാനും മധ്യപ്രദേശും പോലെ ചെറിയ ഭൂരിപക്ഷത്തിൽ തുടരുന്ന കോൺഗ്രസ് സർക്കാരുകളെ താഴെയിറക്കാനുള്ള ചരടുവലികൾ ബിജെപി തുടങ്ങിയിട്ടുണ്ട്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് തുടങ്ങി 6 സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാർ രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് അയച്ചിരിക്കുകയാണ്. രാജസ്ഥാനിൽ കൃഷി മന്ത്രിയും രാജിവെച്ചു.

സച്ചിൻ പൈലറ്റും?
രാഹുൽ ഗാന്ധി രാജിവെച്ചാൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമെന്നാണ് പുതിയ റിപ്പോർട്ട്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനവും രാജസ്ഥാനിലെ പാർട്ടി അധ്യക്ഷ സ്താനവും സച്ചിൻ പൈലറ്റ് ഉപേക്ഷിച്ചേക്കും. സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും പാർട്ടി വിട്ടേക്കും.

ഉപമുഖ്യമന്ത്രിസ്ഥാനം
നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും രാജസ്ഥാനിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് തന്റെ വിശ്വസ്തനും ഉറ്റ സുഹൃത്തുമായ സച്ചിൻ പൈലറ്റിനെ രാഹുൽ ഗാന്ധി രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനാക്കുന്നത്. 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തിരിച്ച് അധികാരത്തിലെത്തിക്കാൻ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിനായി.

പ്രവർത്തകർക്ക് അതൃപ്തി
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയ ശിൽപ്പിയായിരുന്ന സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുഖ്യമന്ത്രി പദത്തിനായി ചരടുവലികൾ തുടങ്ങിയപ്പോൾ സർക്കാരിനെ പിടിച്ചു നിർത്താൻ രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിപദം നൽകി. മുഖ്യമന്ത്രി പദം നഷ്ടമായതിൽ പൈലറ്റിനും കടുത്ത അതൃപ്തിയുണ്ട്. രാഹുൽ ഗാന്ധി രാജിവെച്ചൊഴിഞ്ഞാൽ പാർട്ടിയിൽ സച്ചിൻ പൈലറ്റും പിന്തള്ളപ്പെട്ടേക്കാം.

രാജസ്ഥാൻ നിയമസഭ
200 അംഗ നിയമസഭയിൽ കോൺഗ്രസിന് 100 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 73. ബിഎസ്പിക്ക് ആറും ആർഎൽപിക്ക് മൂന്നും സിപിഎം-2, ഭാരതീയ ട്രൈബൽ പാർട്ടി- 2, ആർഎൽഡി- 1, 13 സ്വതന്ത്ര്യന്മാർ എന്നിങ്ങനെയാണ് സീറ്റ് നില. ബിഎസ്പി എംഎൽഎമാരുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ കോൺഗ്രസിനുണ്ട്.

പ്രതിസന്ധി
എംഎൽഎമാർ ഗവർണർ കല്യാൺ സിംഗിനെ കാണാൻ തീരുമാനിച്ചതോടെ കോൺഗ്രസ് സർക്കാരിന്റെ നെഞ്ചിടിപ്പ് കൂടി. എന്നാൽ അവസാന നിമിഷം കൂടിക്കാഴ്ച ഒഴിവാക്കുകയായിരുന്നു. രാജസ്ഥാനിലെ കൃഷി വകുപ്പ് മന്ത്രി ലാൽചന്ദ് കട്ടാരിയയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അധ്യക്ഷ സ്ഥാനത്തേയ്ക്ക്
രാഹുൽ ഗാന്ധി രാജി ആവശ്യത്തിൽ ഉറച്ച് നിന്നാൽ പകരം ആര് എന്ന ചോദ്യവും കോൺഗ്രസിൽ ഉയർന്ന് കേൾക്കുന്നുണ്ട്. സച്ചിൻ പൈലറ്റിന്റെ പേരാണ് കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. യുവജന നേതാവ് എന്ന വിശേഷണവും സച്ചിൻ പൈലറ്റിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമായ ശേഷമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് കോൺഗ്രസ് കടക്കു.

സർക്കാരുണ്ടാക്കാൻ
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനായുള്ള സച്ചിൻ പൈലറ്റിന്റെ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചതാണ്, ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒക്ടോബർ വരെ കാലാവധി നീട്ടി നൽകുകയായിരുന്നു. പദവി ഒഴിഞ്ഞാൽ സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമെന്നാണ് അഭ്യൂഹം. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കാം. ഗെലോട്ടുമായുളള ഭിന്നത ഇതിന് വഴിവെച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications