സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍; ആശയക്കുഴപ്പത്തിലായി യുകെയില്‍ നിന്നും ദില്ലിയിലെത്തിയ യാത്രക്കാര്‍
ദില്ലി; ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസ് പുനഃരാരംഭിച്ചെങ്കിലും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെ അവ്യക്തതയെ ചൊല്ലി ദില്ലി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ ആശയക്കുഴപ്പം ശക്തമാവുന്നു. ബ്രിണണില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈന് വിധേയമാകണമെന്നുമാണ് ദില്ലി സർക്കാർ നിർദ്ദേശിച്ചത്. എല്ലാ യാത്രക്കാരേയും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കും.
പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരെ 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈന്‍ സൗകര്യത്തിലേക്ക് അയയ്ക്കുകയും നെഗറ്റീവ് ഫലം ലഭിക്കുന്നവരെ ഏഴു ദിവസത്തേക്ക് മറ്റൊരു ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും തുടർന്ന് ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈന് നിര്‍ദേശിക്കുകയും ചെയ്യുന്നു. "ഡൽഹി വംശജരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് സർക്കാർ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നു. യുകെയിൽ നിന്ന് വരുന്നവരെ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റു. നെഗറ്റീവ് ആവുന്നവരെ 7 ദിവസത്തേക്ക് ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കും തുടര്‍ന്ന് 7 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തിനും വിധേയരാക്കും'-ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ ജനുവരി ഒന്നിന് ആരോഗ്യ കുടുംബക്ഷേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം നെഗറ്റീവ് ആവുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്‍റൈന് വിധേയമാക്കുമെന്നാണ് വ്യക്തമാക്കിയത്. ഇതാണ് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഏത് നിര്‍ദേശം പിന്തുടരണം എന്ന കാര്യത്തില്‍ യാത്രക്കാരിലും വിമാനത്താവള അധികൃതരിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.