കർഷക സമരം ശക്തമാക്കുന്നു, സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ് നടത്താൻ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം
ദില്ലി: കര്‍ഷകസമരം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ് നടത്തും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. ഈ സമരം ഇപ്പോഴും തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ മൂന്ന് നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ കര്‍ഷകരും ഉറച്ച് നില്‍ക്കുകയാണ്.
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ
ദില്ലിയിലെ സിംഘു അതിര്‍ത്തിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ആശിഷ് മിത്തല്‍ ആണ് സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ് നടത്താനുളള കര്‍ഷകരുടെ തീരുമാനം പ്രഖ്യാപിച്ചത്. ഒരു വര്‍ഷം തികയാനൊരുങ്ങ കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതും വ്യാപിപ്പിക്കുക എന്നതുമാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷവും അതേ ദിവസം ഭാരത് ബന്ദ് നടത്താനുളള തീരുമാനമെന്ന് ആശിഷ് മിത്തല്‍ അറിയിച്ചു.
ഇത്തവണത്തെ ഭാരത് ബന്ദ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഗംഭീരമായി സംഘടിപ്പിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആള്‍ ഇന്ത്യ കണ്‍വെന്‍ഷന്‍ ഓഫ് ഫാര്‍മേഴ്‌സിന്റെ കണ്‍വീനര്‍ കൂടിയായ ആശിഷ് മിത്തല്‍ പറഞ്ഞു. വെളളിയാഴ്ച സമാപിച്ച ആള്‍ ഇന്ത്യ കണ്‍വെന്‍ഷന്‍ ഓഫ് ഫാര്‍മേഴ്‌സ് വിജയമായിരുന്നുവെന്ന് ആശിഷ് മിത്തല്‍ വ്യക്തമാക്കി. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 300 കര്‍ഷക യൂണിയനുകളില്‍ നിന്ന് മാത്രമല്ല സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയും തൊഴിലാളികളുടേയും ആദിവാസികളുടേയും ഉന്നമനത്തിന് വേണ്ടിയും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ 9 മാസമായി തുടരുന്ന കര്‍ഷക സമരത്തെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ കണ്‍വെന്‍ഷനില്‍ നടന്നു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുളള കര്‍ഷകരുടെ ഈ സമരം ഒരു പാന്‍ ഇന്ത്യന്‍ മൂവ്‌മെന്റായി മാറ്റേണ്ടതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂലികള്‍ ആണെന്നും കര്‍ഷകരെ സര്‍ക്കാര്‍ കടന്നാക്രമിക്കുകയാണ് എന്നും വിമര്‍ശനം ഉയര്‍ന്നു.. കോര്‍പ്പറേറ്റ് അനുകൂലമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എല്ലാ വിളകള്‍ക്കും നിയമപരമായ താങ്ങുവില ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ബില്‍ 2021 പിന്‍വലിക്കുക, കര്‍ഷകരെ വിചാരണ നടത്താതിരിക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചതായും ആശിഷ് മിത്തല്‍ വ്യക്തമാക്കുന്നു.
Recommended Video
ഈ വ്യാഴാഴ്ചയാണ് കര്‍ഷകര്‍ ദില്ലിയിലെ മൂന്ന് പ്രധാന അതിര്‍ത്തികളിലായി തുടരുന്ന സമരം ഒന്‍പത് മാസം തികച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതോടെ വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴില്‍ കാര്‍ഷിക രംഗം അമരും എന്നാണ് കര്‍ഷകരുടെ ആശങ്ക. ഇതിനകം പത്ത് വട്ടം കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടുളളതാണ്. എന്നാല്‍ ചര്‍ച്ചകളൊന്നും തന്നെ ഫലം കണ്ടില്ല. രാജ്യത്തെ സുപ്രധാനമായ കാര്‍ഷിക പരിഷ്‌ക്കരണമാണ് കാര്‍ഷിക നിയമങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും പകരം ചില ഭേദഗതികള്‍ വരുത്താം എന്നുളള നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടത് ഭേദഗതി അല്ല എന്നാണ് കര്‍ഷകരുടെ നിലപാട്.