മഹാരാഷ്ട്രയിൽ ജയിച്ചത് ശരദ് പവാർ, എല്ലാ നീക്കങ്ങളിലും വിജയം, ത്രികക്ഷി സർക്കാർ വൈകിപ്പിച്ചതും പവാർ
മുംബൈ: 80 മണിക്കൂർ മാത്രം അധികാരത്തിലിരുന്ന ശേഷം ദേവേന്ദ്ര ഫട്നാവിസ് പടിയിറങ്ങിയതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇടവേളയായിരിക്കുകയാണ്. ഒറ്റ രാത്രികൊണ്ട് മറുകണ്ടം ചാടിയ അജിത് പവാർ രാജി സമർപ്പിച്ച് കളമൊഴിഞ്ഞതോടെയാണ് ഫട്നാവിസിനും മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. 162 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന മഹാവികാസ് അഘാടി സർക്കാർ രൂപീകരണത്തിന് ഒരുങ്ങുകയാണ്.
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം, മഹാരാഷ്ട്രയെ അപമാനിച്ചു, അജിത് പവാറിനും പരിഹാസം
മഹാരാഷ്ട്രയിൽ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പൊളിച്ചടുക്കിയത് ശരദ് പവാറാണ്. അജിത് പവാറിന്റെ നീക്കത്തിൽ ആദ്യം ശരദ് പവാറിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരുന്നെങ്കിലും താൻ ശിവസേനയ്ക്കൊപ്പമാണെന്ന് പവാർ വ്യക്തമാക്കുകയായിരുന്നു. ശരദ് പവാറുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറാകുന്നത് ഗുണം ചെയ്യില്ലെന്നാണ് ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മഹാരാഷ്ട്ര നൽകുന്ന പാഠം. വിശദാംശങ്ങൾ ഇങ്ങനെ
ഏറ്റു പറഞ്ഞ് പവാർ
തിരിച്ചടികൾക്കിടയിലും ഒറ്റയ്ക്ക് നിന്ന് പടപൊരുതിയ ചരിത്രമാണ് ശരദ് പവാറിനുള്ളത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സത്താറയിൽ നടന്ന പ്രസംഗത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് പവാർ ഏറ്റുപറഞ്ഞിരുന്നു. കനത്ത മഴയിൽ നനഞ്ഞ് പവാർ അന്ന് നടത്തിയ പ്രസംഗം വലിയ വാർത്താ പ്രധാന്യം നേടി. എൻസിപി സ്ഥാനാർത്ഥിയായി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച നേതാവ് ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിലായിരുന്നു പവാറിന്റെ പ്രസ്താവന. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ സത്താറ സീറ്റ് പിടിച്ചെടുത്താണ് എൻസിപി മറുപടി നൽകിയത്.
ഉറച്ച് പവാർ
നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വെല്ലുവിളികളാണ് എൻസിപി നേരിട്ടത്. തിരഞ്ഞെടുപ്പ് അടുത്തതോടെ എൻസിപിയുടെ മുൻനിര നേതാക്കളിൽ പലരും ബിജെപിയിൽ എത്തിരുന്നു. ഓരോ ദിവസം കൊഴിഞ്ഞുപോക്കിന്റെ വാർത്തകളായിരുന്നു എൻസിപിയിൽ നിന്നും പുറത്ത് വന്നത്. എന്ത് സംഭവിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് പവാറും സംഘവും കൂടുതൽ കരുത്തോടെ പോരാടി. 66ഓളം പ്രചാരണ റാലികളാണ് സംഘടിപ്പിച്ചത്. അതിൽ ഭൂരിഭാഗവും ശക്തി കേന്ദ്രമായ പടിഞ്ഞാറൻ ഭാഗങ്ങളിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏൽക്കേണ്ടി വന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാൻ പവാറും സംഘവും ആഞ്ഞുപിടിച്ചപ്പോൾ മഹാരാഷ്ട്രയിലെ കിംഗ് മേക്കറാകാൻ ശരദ് പവാറിന് സാധിക്കുകയായിരുന്നു.
2014നേക്കാൾ അധികം
2014നേക്കാൾ 15 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പിൽ എൻസിപി അധികമായി നേടിയത്. 54 സീറ്റുകളിൽ എൻസിപി സ്ഥാനാർത്ഥികൾ വിജയിച്ചു. സത്താറയിലെ വിജയം ഇരട്ടി മധുരമായി. മഹാരാഷ്ട്ര രാഷട്രീയത്തിൽ ഇനി എൻസിപിക്ക് കാര്യമായ റോളുണ്ടാകില്ലെന്ന് കരുതിയവർക്കുള്ള മറുപടിയായിരുന്നു ഈ കിംഗ് മേക്കർ റോൾ. അവസാന ഘട്ടത്തിൽ മരുമകനായ അജിത് പവാർ കാലുമാറാൻ ശ്രമിച്ചെങ്കിലും എംഎൽഎമാർ ശരദ് പവാറിനൊപ്പം നിന്നപ്പോൾ അനുസരണയുള്ള കുട്ടിയെപ്പോലെ അജിത് പവാറിന് മടങ്ങിവരേണ്ടി വന്നു.
തുടർച്ചയായ പരാജയം
2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മഹാരാഷ്ട്രയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ എൻസിപിക്ക് സാധിച്ചിരുന്നില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയെങ്കിലും അധികാരം നേടാൻ കഴിയുമായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ബിജെപിയുമായി ശിവസേന ഇടഞ്ഞതോടെയാണ് മഹാരാഷ്ട്രയിലെ കേന്ദ്രസ്ഥാനം ശരദ് പവാർ ഏറ്റെടുത്തത്. മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ രൂപീകരണം ശരദ് പവാർ മനപ്പൂർവ്വം വൈകിപ്പിച്ചുവെന്ന വിലയിരുത്തൽ കോൺഗ്രസിനും ശിവസേനയ്ക്കുമുണ്ട്.
പവാറിന്റെ ഇടപെടൽ
സർക്കാർ രൂപീകരണത്തിന് ശിവസേനയും കോൺഗ്രസും അന്തിമ ധാരണയിൽ എത്തിയപ്പോൾ പവാർ ഇതിൽ നീരസം പ്രകടിപ്പിച്ചെന്നും ചർച്ചകൾ വീണ്ടും നീണ്ടുപോവുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഇതോടെ വീണ്ടും സർക്കാർ രൂപീകരണത്തിന്റെ കേന്ദ്രബിന്ദുവാകാൻ പവാറിന് സാധിച്ചു. പൊതുമിനിമം പരിപാടിയും മറ്റ് വ്യവസ്ഥകളും അന്തിമമാക്കുന്നതിൽ പവാർ നിർണായക പങ്കു വഹിച്ചു.
അജിത് പവാറിന് തിരിച്ചടി
ത്രികക്ഷി സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലായ സമയത്താണ് അജിത് പവാർ ബിജെപി പാളയത്തിൽ എത്തിയത്. തൊട്ടടുത്ത ദിവസം ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാർ ഒപ്പമുണ്ടെന്ന് അവകാശപ്പെട്ട ഓരോ എംഎൽഎമാരും ഒന്നിന് പുറകെ ഒന്നായി ശരദ് പവാറിന്റെ എൻസിപിയിലേക്ക് തിരികെയെത്തി. ഒടുവിൽ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിയുകയും ചെയ്തു.
അധികാരത്തർക്കം
പവാർ കുടുംബത്തിലെ അധികാരത്തർക്കം മുതലെടുത്താണ് ബിജെപി അജിത് പവാറിനെ സ്വന്തം പാളയത്തിൽ എത്തിച്ചത്. ശരദ് പവാറിന്റെ രാഷ്ട്രീയ പിൻഗാമി അജിത് പവാറാണെന്നാണ് കരുതിയിരുന്നതെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ പവാറിന്റെ മകൾ സുപ്രിയ സുലെ നേടിയ സ്വാധീനം അജിത് പവാറിനെ അസ്വസ്ഥനാക്കിയിരുന്നു. അജിത് പവാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ അനുനയിപ്പിക്കാനായി ശരദ് പവാർ ദൂതൻമാരെ അയച്ചുകൊണ്ടിരുന്നു. അജിത് പവാറിന് പാർട്ടിയിലുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം. എംഎൽഎമാരുടെ പിന്തുണ ഇല്ലെന്ന് ഉറപ്പായതോടെ അജിത് പവാർ രാജി സമർപ്പിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ നടത്തിയ എല്ലാ നീക്കങ്ങളിലും ശരദ് പവാർ വിജയിക്കുകയായിരുന്നു.