ശശികലയെ ഒരു കോടതിക്കും തോല്‍പ്പിക്കാനാവില്ല; കളിക്കുന്നത് ഭര്‍ത്താവ് നടരാജന്‍, കളി ദില്ലിയിലും!!
എടപ്പാടി കെ പളനിസ്വാമിയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. തൊട്ടുപിന്നാലെ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി.
ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്ക് ജയില്‍ ഉറപ്പായതോടെ അവര്‍ തന്ത്രം മാറ്റുന്നു. മുഖ്യമന്ത്രിയാവാനോ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ ഇനി സാധിക്കില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണിത്. പുതിയ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയാണ് അവര്‍.
എടപ്പാടി കെ പളനിസ്വാമിയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. തൊട്ടുപിന്നാലെ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി. മൂന്ന് പേരെയാണ് ശശികല മുഖ്യമന്ത്രി പദത്തിലേക്കും പാര്‍ട്ടിയെ നയിക്കാനും നേരത്തെ നിര്‍ദേശിച്ചിരുന്നത്. എടപ്പാടി പളനിസ്വാമിക്കു പുറമെ ജയലളിതയുടെ അനന്തരവന്‍ ദീപക് ജയകുമാര്‍, കെ എ സെങ്കോട്ടയ്യന്‍ എന്നിവരാണിവര്‍. കുവത്തൂരിലെ റിസോര്‍ട്ടില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.

ശശികലയ്ക്ക് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമനിച്ചിട്ടുണ്ട്. ജയിലിലേക്ക് പോവുംമുമ്പ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം തന്നില്‍ തന്നെയാവണമെന്നതാണ് ശശികലയുടെ ഉദ്ദേശം. അതിന് വേണ്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

സെങ്കോട്ടയ്യന്റെ പേര് നേരത്തെയും ഉയര്‍ന്നുകേട്ടിരുന്നു. ശശികല ശിക്ഷിക്കപ്പെട്ടാല്‍ സെങ്കോട്ടയ്യനാവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക എന്നായിരുന്നു പാര്‍ട്ടി ക്യാംപുകള്‍ നല്‍കിയിരുന്ന വിവരം. എന്നാല്‍ സെങ്കോട്ടയ്യ ഇക്കാര്യം നിഷേധിച്ചിരുന്നു. പുതിയ നേതാവിനെ തിരഞ്ഞെടുത്താല്‍ അംഗീകരിക്കുമെന്നും ശശികല എടുക്കുന്ന തീരുമാനം അനുസരിക്കുമെന്നും കാണിച്ച് എംഎല്‍എമാരില്‍ നിന്ന് കടലാസില്‍ ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. എന്നാല്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങുകയാണ് ചെയ്യുന്നതെന്നും റിപോര്‍ട്ടുണ്ട്.

ശശികലയുടെ ശിക്ഷ ശരിവച്ചതോട തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്. പനീര്‍ശെല്‍വം ക്യാംപില്‍ സന്തോഷമുണ്ടെങ്കിലും ഇനിയെന്താവുമെന്ന ചര്‍ച്ചകളാണ് എല്ലായിടത്തും. ശശികല വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വങ്ങള്‍ പറയുന്നത്.

235 അംഗ തമിഴ്‌നാട് നിയമസഭയില്‍ 135 എംഎല്‍എമാരാണ് അണ്ണാ ഡിഎംകെയ്ക്കുണ്ടായിരുന്നത്. അതില്‍ ജയലളിത മരിച്ചു. ബാക്കി 134ല്‍ 11 പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. നിലവില്‍ 123 പേരുടെ പിന്തുണ മാത്രമേ ശശികല ക്യാംപിനുള്ളൂ. സഭയില്‍ ഭൂരിപക്ഷം കിട്ടണമെങ്കില്‍ 118 അംഗങ്ങള്‍ വേണം.

കുവത്തൂരിലെ റിസോര്‍ട്ടില്‍ പരിശോധന നടത്തിയ ശേഷം പോലിസ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത് 119 പേര്‍ അവിടെ താമസിക്കുന്നുണ്ടെന്നാണ്. ഇത് ശരിയാണെങ്കില്‍ ശശികല ക്യാംപിന്റെ നില പരുങ്ങലിലാണ്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേരാനാണ് സാധ്യത.

വിധി വന്ന ഉടനെ രണ്ട് എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അതോടെയാണ് പനീര്‍ശെല്‍വത്തിന് 11 പേരുടെ പിന്തുണയായത്. എന്നാല്‍ ശശികല വളഞ്ഞവഴിക്ക് ചില നീക്കങ്ങള്‍ നടത്തുമെന്ന് റിപോര്‍ട്ടുണ്ട്.

സഭയില്‍ പ്രത്യക്ഷ വോട്ടെടുപ്പ് നടത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ രഹസ്യബാലറ്റിനാണ് സാധ്യത. അങ്ങനെ നടന്ന ചരിത്രമുണ്ട് ഇന്ത്യയില്‍. മനസാക്ഷി വോട്ടിന് വിടുമെന്നാണ് വിവരം. കൂറ് മാറി വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് അതുവഴി അവസരം ലഭിക്കും.

ശശികലാ ക്യാംപില്‍ ഭര്‍ത്താവ് എം നടരാജനാണ് തന്ത്രങ്ങളുടെ ആശാന്‍. മുന്‍ ഡിഎംകെ പ്രവര്‍ത്തകന്‍കൂടിയായ ഇദ്ദേഹം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി വഴി സംസ്ഥാന കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരെ ശശികലക്കൊപ്പം നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുകയാണിദ്ദേഹം.

എന്തുവിലകൊടുത്തും നൂറോളം എംഎല്‍എമാരെ ഒപ്പംനിര്‍ത്തി റിസോര്‍ട്ടില്‍ നാടകംകളിച്ചത് ശശികലയുടെ സഹോദരി പുത്രന്മാരായ മുന്‍ ലോക്‌സഭാംഗം ദിനകരന്‍, ലോക്‌സഭാംഗം ടിടിവി ദിനകരന്‍ തുടങ്ങിയവരാണ്. ഡല്‍ഹിയില്‍ ചരടുവലി നടത്തുന്നതില്‍ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയുമുണ്ട്.

റിസോര്‍ട്ടില്‍ ഒരാഴ്ചയോളമായി തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ താമസിപ്പ് ശശികല ആസൂത്രണം ചെയ്ത പദ്ധതികളാണ് സുപ്രിംകോടതി വിധിയോടെ തകര്‍ന്നത്. എംഎല്‍എമാരില്‍ നിന്നുള്ള ചെറിയ വിമത നീക്കം പോലും അനുവദിക്കില്ലെന്ന തരത്തിലായിരുന്നു ശശികല നടത്തിയ നീക്കങ്ങള്‍. എന്നാല്‍ പുതിയ വിധിയോടെ പനീര്‍ശെല്‍വം ക്യാംപ് കരുത്താര്‍ജിക്കുമെന്നാണ് നിരീക്ഷണം.












Click it and Unblock the Notifications