ജയലളിതയുടെ മരണത്തിന് മുന്‍പ് ആശുപത്രിയില്‍ സംഭവിച്ചത്...!! ആദ്യമായി ശശികല തുറന്നു പറയുന്നു !!
ജയലളിതയെക്കുറിച്ചും പനീർശെൽവത്തെക്കുറിച്ചും ശശികലയ്ക്ക് പറയാനുള്ളത്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി തമിഴ്‌നാട്ടില്‍ തുടരുകയാണ്. എഐഎഡിഎംകെ പിളര്‍പ്പിന്റെ വക്കില്‍ വരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍ ആദ്യമായി മരണത്തിന് മുമ്പുള്ള ജയലളിതയുടെ ആശുപത്രി ജീവിതത്തെക്കുറിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തുറന്നു പറയുന്നു.
ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്
ശശികല 75 ദിവസം നീണ്ട ജയലളിതയുടെ ആശുപത്രിവാസത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ജയലളിത ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസങ്ങളിലും ശശികല ജയലളിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ അമ്മയോട് താന്‍ എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നത് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അറിയാമെന്ന് ശശികല പറഞ്ഞു.

അമ്മയോടുള്ള തന്റെ പെരുമാറ്റത്തെക്കുറിച്ച് പുറത്തുള്ളവര്‍ പറയുന്നതൊന്നും തനിക്ക് പ്രശ്‌നമല്ല. തന്റെ മനസാക്ഷി ശുദ്ധമാണ് എന്നും ശശികല അഭിമുഖത്തില്‍ വ്യക്തമാക്കി. അമ്മ ഇല്ലാതായതിന്റെ വിഷമം തനിക്ക് മാത്രമേ അറിയൂ എന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അമ്മ സ്ഥിരമായി ഹനുമാന്‍ സീരിയല്‍ കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോള്‍ താനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കാറുണ്ടായിരുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു. പഴയ സിനിമകളിലെ പാട്ടുകള്‍ കാണുന്നതും ജയലളിതയ്ക്ക് ഇഷ്ടമായിരുന്നെന്നും ശശികല പറഞ്ഞു.

അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴും അതിനു മുന്‍പും അവരെ താന്‍ എങ്ങനെയൊക്കെയാണ് നോക്കിയിരുന്നത് എന്നത് എല്ലാവരുടേയും മുന്നില്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശശികല പറഞ്ഞു.

ജയലളിതയുടെ മരണത്തില്‍ തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കും ശശികല മറുപടി പറഞ്ഞു. ഡിഎംകെ തനിക്കെതിരെ എന്ത് പറഞ്ഞാലും കാര്യമാക്കുന്നില്ല. പക്ഷേ ഇത്രയും നാള്‍ കൂടെ നിന്ന പനീര്‍ശെല്‍വം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ വിഷമമുണ്ടെന്നും ശശികല പറഞ്ഞു.

തന്നെ അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു. മറ്റാരോടും തനിക്ക് മറുപടി പറയേണ്ട കാര്യമില്ല. പനീര്‍ശെല്‍വം വഞ്ചകനാണ്. അമ്മയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണ കമ്മീഷനേയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ശശികല വ്യക്തമാക്കി.

ജയലളിതയുടെ ചികിത്സയുടെ കാര്യത്തില്‍ സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ശശികല വ്യക്തമാക്കി. എയിംസില്‍ നിന്നും ലണ്ടനില്‍ നിന്നുമുള്ള ഡോക്ടര്‍മാരാണ് അമ്മയെ ചികിത്സിച്ചത്. സിംഗപ്പൂരില്‍ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റ് മരിക്കുന്ന അന്ന് വരെ ചികിത്സ നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

എല്ലാ ദിവസവും അമ്മ ഡോക്ടര്‍മാരോട് നേരിട്ട് സംസാരിക്കുമായിരുന്നു. ചികിത്സയിക്ക് ശേഷം നവംബര്‍ 29ന് അമ്മയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാനും പദ്ധതിയുണ്ടായിരുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ജയലളിതയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന ആരോപണം ശശികല തള്ളിക്കളഞ്ഞു. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡിഎസ്പിയുടെ സഹായത്തോടെ വളരെ പെട്ടെന്ന് തന്നെ അമ്മയെ ആശുപത്രിയില്‍ എത്തിച്ചതായി ശശികല പറഞ്ഞു.

ഇത്രയും അറിയാവുന്ന ആളായിട്ടുമാണ് പനീര്‍ശെല്‍വം ഇപ്പോള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പനീര്‍ശെല്‍വത്തെ ഇന്നത്തെ നിലയില്‍ എത്തിച്ച പാര്‍ട്ടിയെ ആണ് അയാളിപ്പോള്‍ വഞ്ചിച്ചിരിക്കുന്നത്. അത് അമ്മയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ശശികല ആരോപിച്ചു.












Click it and Unblock the Notifications