സുപ്രീംകോടതിക്ക് മുന്നിലുള്ളത് പൗരത്വ നിയമത്തിനെതിരായ പൊതുതാല്‍പര്യ ഹർജികള്‍ മുതല്‍ കശ്മീര്‍ വരെ
ദില്ലി: നീണ്ട ശൈത്യകാല ഇടവേളയ്ക്ക് ശേഷം അടുത്തയാഴ്ച സുപ്രീംകോടതി തുറക്കുമ്പോള്‍ നിരവധി സുപ്രധാന കേസുകളാണ് ബെഞ്ചിന് മുന്‍പിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരായ പൊതുതാല്‍പര്യ ഹർജി, തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് സ്‌റ്റേ ആവശ്യപ്പെട്ടുള്ള ഹരജി, കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹരജി, ശബരിമല വിധി പുനരവലോകന ഹരജി തുടങ്ങിയവയാണ് സുപ്രീംകോടതിക്ക് മുന്‍പിലുള്ള കേസുകള്‍. ജനുവരി ആദ്യവാരം തുറന്ന ഹൈക്കോടതികളിലും നിരവധി കേസുകള്‍ വിധി കാത്തുകിടക്കുകയാണ്.
ബുധനാഴ്ച കേരളം നിശ്ചലമാകും; കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും, പണിമുടക്ക് ഹർത്താലാകുമെന്ന് സമര സമിതി!
എന്‍സിഎല്‍ടി ഉത്തരവിനെതിരായ ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അപ്പീല്‍
നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ജനുവരി 2നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പുനഃസ്ഥാപിച്ച ഉത്തരവിനെതിരെയാണ് ഹർജി.
ശബരിമല പുനരവലോകന ഹർജി
ശബരിമല പുനരവലോകന ഹർജി സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ജനുവരിയില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ പതിനാലിന് സുപ്രീംകോടതി ഹർജിയില്‍ വിധി പറയുകയും സ്ത്രീ പ്രവേശന വിഷയം ഏഴംഗ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. നേരത്തെ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം കേവലം ആരാധനാലയത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ച് മാത്രമുള്ളതല്ലെന്നും ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജി
കഴിഞ്ഞ വര്‍ഷം അവസാനം പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുുകൊണ്ടുള്ള നിരവധി ഹർജികള്‍ സുപ്രീംകോടതിക്ക് മുന്നിലുണ്ട്. 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, ജൈന, പാര്‍സി സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുകയും മുസ്ലീംങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിസംബര്‍ 18ന് സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇതോടൊപ്പം സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ജനുവരി രണ്ടാം വാരത്തോടെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുു. ജനുവരി 22ാം തിയതിയാണ് കേസില്‍ അടുത്ത വാദം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം അപേക്ഷകള്‍ സുപ്രീംകോടതി ഈ മാസം പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍ വി രമണ, എസ് കെ കൗള്‍, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഡിസംബര്‍ 11 നാണ് വിചാരണ 2020 ജനുവരിയിലേക്ക് മാറ്റിയത്.
തിരഞ്ഞെടുപ്പ് ബോണ്ടുകളെ ചോദ്യം ചെയ്യുന്ന അപേക്ഷ
തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 4ന് സുപ്രീകോടതി വിസ്സമ്മതിച്ചിരുന്നു. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആയിരുന്നു ഈ ഹർജി നല്‍കിയത്. കേസ് ഈ വര്‍ഷം ജനുവരിയില്‍ പരിഗണിക്കാമെന്നായിരുന്നു കോടതി തീരുമാനം. ഈ പദ്ധതി വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാത്ത കോര്‍പ്പറേറ്റ് സംഭാവനകള്‍ ലഭിക്കുന്നതായി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയില്‍ കേസുകള്‍
ഡിസംബര്‍ 15ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണത്തിനായി പാനല്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് അലഹബാദ് ഹൈക്കോടതി മാറ്റിവെച്ചത്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് വിവേക് വര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 7ന് വിധി പുറപ്പെടുവിക്കും.