ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും കാഞ്ചിപുരത്തും സുരക്ഷ ശക്തമാക്കി, കർശന പരിശോധനകൾ
ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ചെന്നൈയിലെ വിവിധ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് പ്രധാനമായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് റെയിൽവേ സ്റ്റേഷനിലേക്ക് ആളുകളെ കടത്തി വിടുന്നത്. യാത്രക്കാരുടെ ബാഗുകളും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം കാഞ്ചിപുരം ഗംഗയമ്മൻ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണ് സ്ഫോടനം ഉണ്ടായത്. അതേസമയം കാഞ്ചിപുരം മാന്നമ്പതി ക്ഷേത്ര പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

മദ്രാസ് ഹൈക്കോടതിയിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രജിസ്ട്രാർക്ക് ദില്ലിയിൽ നിന്നും കത്ത് ലഭിച്ചിരുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇതിനിടെ ഹരിയാനയിലെ രേവാരി റെയിൽ വേ സ്റ്റേഷനും രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കി ജെയ്ഷെ മുഹമ്മദിന്റേതെന്ന പേരിൽ വന്ന ഭീഷണിക്കത്ത് ഹരിയാന പോലീസ് പുറത്ത് വിട്ടിരുന്നു.
ഒക്ടോബർ എട്ടിന് മുമ്പായി സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. കറാച്ചിയിൽ നിന്നും മസൂദ് എന്ന വ്യക്തിയുടെ പേരിലാണ് കത്ത് വന്നത്. ഇത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണോയെന്ന സംശയം പോലീസിനുണ്ട്. ഇന്ത്യയിൽ ആക്രമണം നടത്താൻ മസൂദ് അസറിനെ പാകിസ്താൻ രഹസ്യമായി വിട്ടയച്ചു എന്ന റിപ്പോർട്ടുകളും വന്നിരുന്നു.












Click it and Unblock the Notifications