സിബിഐ തലപ്പത്തേയ്ക്ക് ഇനി ആര്? നിർണായക യോഗം ഇന്ന്, 12 പേരുകൾ പരിഗണനയിൽ
ദില്ലി: പുതിയ സിബിഐ മേധാവിയെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ പാനൽ യോഗം ഇന്നു ചേരും. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. സിബിഐ മേധാവിയായ അലോക് വർമയെ മാറ്റി രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നത്. അതേസമയം ഇടക്കാല സിബിഐ ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലിഖാർജ്ജുന ഖാർഗെ എന്നിവരടിങ്ങിയതാണ് സെലക്ഷൻ സമിതി. 12 പേരുകളാണ് സിബിഐ മേധാവി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്. ഫെബ്രുവരി ഒന്നിന് പുതിയ ഡയറക്ടർ ചുമതലയേറ്റേക്കും.
സിബിഐ തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ മുൻ മേധാവി അലോക് വർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി ചുമതലയേറ്റെങ്കിലും 36 മണിക്കൂറിനുള്ളിൽ വീണ്ടും അലോക് വർമയെ പുറത്താക്കി. ഇതിനെ തുടർന്ന് അലോക് വർമ രാജിവെച്ചു. ഇടക്കാല ഡയറക്ടർ നാഗേശ്വര റാവുവിന്റെ കാലാവധി ജനുവരി 31ന് അവസാനിക്കുകയാണ്.