പശ്ചിമ ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പിന് തുടക്കം: മത്സരം 34 മണ്ഡലങ്ങളില്‍
കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാംതരംഗം ശക്തമായിക്കൊണ്ടിരിക്കെ പശ്ചിമ ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പിന് തുടക്കം. 34 മണ്ഡലങ്ങളിലായി 284 മത്സരാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരിലടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. റോഡ് ഷോയ്ക്കും റാലികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങലുടെ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ബൈക്ക് റാലികൾക്കും അഞ്ഞൂറ് പേരിൽക്കൂടുതലുള്ള റാലികൾക്കും യോഗങ്ങൾക്കുമായി അനുമതി നിഷേധിച്ചത്.
മുന്‍ ഘട്ടങ്ങളില്‍ പലയിടത്തും ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഏഴാം ഘട്ടത്തില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 796 കമ്പനി കേന്ദ്രസേനയാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. അതേസമയം രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ മരിച്ച സാഹചര്യത്തില്‍ രണ്ട് മണ്ഡലങ്ങളിലെ മത്സരം മെയ് 16 ലേക്ക് മാറ്റിയിട്ടുണ്ട്. സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിയത്.

എട്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 27നാണ് തുടങ്ങിയത്. ഏപ്രില്‍ 1, 6, 10, 17, 22 തിയ്യതികളില്‍ അടുത്ത ഘട്ടങ്ങള്‍ നടന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 29ന് നടക്കും. അവസാനത്തെ രണ്ട് ഘട്ടത്തിലെ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമപരമായ കാരണങ്ങളാല്‍ അങ്ങനെ നടത്താന്‍ കഴിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
Recommended Video













Click it and Unblock the Notifications