സിജെപി പ്രതിഷേധത്തിൽ നിന്ന് മുസ്ലീങ്ങൾ മാറിനിൽക്കാൻ പള്ളികളിൽ നിന്ന് നേരിട്ട് ആഹ്വാനം! കാരണം എന്ത്?
ആറ് വർഷങ്ങൾക്ക് മുൻപ് തെക്കുകിഴക്കൻ ഡൽഹിയിലെ ഒരു റോഡ് ഉപരോധിച്ച് മുസ്ലിം സ്ത്രീകൾ നടത്തിയ ഷഹീൻ ബാഗ് സമരം ആഗോളതലത്തിൽ തന്നെ വലിയൊരു പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ വലിയൊരു വിഭാഗം ജനങ്ങളുടെ ചിന്താഗതിയിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ശനിയാഴ്ച ഡൽഹിയിൽ നടക്കാനിരുന്ന സി.ജെ.പി പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി മുസ്ലിം കമ്മ്യൂണിറ്റിക്കിടയിൽ പ്രചരിച്ചത് തികച്ചും വ്യത്യസ്തമായ ഒരു സന്ദേശമായിരുന്നു. "പ്രതിഷേധങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞു നിൽക്കുക!". വാട്സ്ആപ്പ് ഗ്രൂപ്പുകൾ, പള്ളികളിലെ അറിയിപ്പുകൾ, ഇൻസ്റ്റാഗ്രാം റീലുകൾ, എക്സ് (ട്വിറ്റർ) പോസ്റ്റുകൾ എന്നിവയിലൂടെയെല്ലാം ഒരേയൊരു മുന്നറിയിപ്പാണ് ഉയർന്നത്, "ഒരു കാരണവശാലും ഈ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്, അതിന്റെ പരിസരത്തേക്ക് പോലും പോകരുത്."
"പ്രതിഷേധം ഏതാനും മണിക്കൂറുകൾ, ആഘാതം വർഷങ്ങളോളം"
യു.എസിൽ നിന്ന് പറന്നെത്തിയ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതിഷേധ തീയതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ മുസ്ലിം കമ്മ്യൂണിറ്റിയിലെ പ്രമുഖരും പണ്ഡിതന്മാരും സാധാരണ ഉപയോക്താക്കളും സോഷ്യൽ മീഡിയയിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ പങ്കുവെച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നടന്ന സമരങ്ങളും അതിനെത്തുടർന്നുണ്ടായ ഡൽഹി കലാപ അന്വേഷണങ്ങളും നൽകിയ പാഠങ്ങളിൽ നിന്നാണ് ഈ പുതിയ ചിന്താഗതി രൂപപ്പെട്ടത്.
പ്രതിഷേധങ്ങൾ ഏതാനും മണിക്കൂറുകൾ കൊണ്ട് അവസാനിച്ചേക്കാം, എന്നാൽ അതിന്റെ അനന്തരഫലങ്ങൾ വർഷങ്ങളോളം ചെറുപ്പക്കാരുടെ ജീവിതത്തെ വേട്ടയാടുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ മുന്നറിയിപ്പ് നൽകി. എന്തെങ്കിലും തരത്തിലുള്ള അക്രമങ്ങളോ ക്രമസമാധാന തകർച്ചയോ ഉണ്ടായാൽ, ആദ്യം സംശയനിഴലിലാകുന്നത് മുസ്ലിം യുവാക്കളായിരിക്കുമെന്നും, അവരെ എളുപ്പത്തിൽ ബലിയാടാക്കാൻ സാധ്യതയുണ്ടെന്നും രണ്ട് ലക്ഷത്തോളം ആളുകൾ കണ്ട ഒരു എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നു. ദീർഘകാലത്തെ ജയിൽവാസം, മാധ്യമ വിചാരണ, ദേശവിരുദ്ധ പ്രഖ്യാപനങ്ങൾ എന്നിവയിലേക്ക് ഇത് വഴിമാറുമെന്നും അവർ ആശങ്കപ്പെട്ടു.

വൈകാരികതയല്ല, വിവേകമാണ് വേണ്ടതെന്ന് ഇമാമുമാർ
ഈ ജാഗ്രത സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിനിന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച അണികളോട് സംസാരിച്ച ഷഹീൻ ബാഗിലെ പള്ളി ഇമാം, തെരുവിലിറങ്ങുന്നതിന് മുൻപ് ചെറുപ്പക്കാർ സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന് ഓർമ്മിപ്പിച്ചു. ആക്ടിവിസം എന്നത് തെരുവിൽ മാത്രമല്ലെന്നും, യഥാർത്ഥ മാറ്റം കൊണ്ടുവരേണ്ടത് വിദ്യാഭ്യാസത്തിലൂടെയും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലൂടെയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബത്ല ഹൗസിലെ മസ്ജിദ് ഷഹാബ് ഇമാം അഹമ്മദ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. "നീതിക്ക് വേണ്ടി നിലകൊള്ളാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്, എന്നാൽ അനാവശ്യമായ അപകടങ്ങളിൽ നിന്നും തകർച്ചകളിൽ നിന്നും സ്വയം രക്ഷിക്കാനും ഇസ്ലാം പറയുന്നുണ്ട്. എല്ലാ പ്രതിഷേധങ്ങളും ഒരുപോലെയല്ല. ഒരു പ്രതിഷേധത്തിൽ പങ്കെടുക്കും മുൻപ് അതിന്റെ ലക്ഷ്യമെന്താണ്, ആരാണ് അത് സംഘടിപ്പിക്കുന്നത്, അത് സമാധാനപരമായിരിക്കുമോ, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ അതോ ദോഷമാണോ വരിക എന്ന് യുവാക്കൾ സ്വയം ചോദിക്കണം."
വിദ്യാഭ്യാസം പ്രധാനം; എങ്കിലും വിയോജിപ്പുകൾ
സരിത വിഹാറിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥിയായ അഷ്‌റഫ് മസൂദ് തന്റെ അനുഭവം പങ്കുവെച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിതാവ് തന്നെ ശക്തമായി വിലക്കിയെന്ന് അഷ്‌റഫ് പറയുന്നു. "ആദ്യം സ്വന്തം കരിയറും ജീവിതവും കെട്ടിപ്പടുക്കുക, അതിന് ശേഷം മറ്റുള്ളവരെ സഹായിക്കുകയാണ് ബുദ്ധി എന്നായിരുന്നു അച്ഛന്റെ ഉപദേശം. അതാകുമ്പോൾ നമ്മൾ അനാവശ്യ പ്രശ്നങ്ങളിൽ ചെന്ന് ചാടില്ലല്ലോ," അഷ്‌റഫ് പറഞ്ഞു.
മുസ്ലിം നേതൃത്വത്തിനിടയിൽ പൊതുവെ ഉയർന്നുവരുന്ന ചിന്ത, കമ്മ്യൂണിറ്റിയുടെ ഊർജ്ജം തെരുവ് സമരങ്ങളിൽ കളയാതെ വിദ്യാഭ്യാസത്തിലും സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിക്ഷേപിക്കണമെന്നാണ്. എന്നാൽ, ഈ വാദത്തോട് വിയോജിക്കുന്നവരും കുറവല്ല. സമാധാനപരമായ പ്രതിഷേധം എന്നത് രാജ്യത്തെ ഓരോ പൗരന്റെയും ജനാധിപത്യപരമായ അവകാശമാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ഇതിനെതിരെ പ്രതികരിച്ചത്.












Click it and Unblock the Notifications