'പതാക വാങ്ങിയില്ലെങ്കില്‍ റേഷനില്ല','നാണക്കേട്!; വിമര്‍ശനവുമായി വരുണ്‍ ഗാന്ധി
റേഷൻ കാർഡുമായി സാധനം വാങ്ങാൻ പോകുന്നവരെ പതാക വാങ്ങാൻ നിർബന്ധിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് വരുണ്‍ഗാന്ധി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം പാവപ്പെട്ടവർക്ക് ഒരു ഭാരമായി മാറുകയാണെന്നും വരുണ്‍ഗാന്ധി പറഞ്ഞു. റേഷൻ കാർഡ് ഉടമകൾ റേഷൻ കടകളിൽ ത്രിവർണ്ണ പതാക വാങ്ങാൻ നിർബന്ധിതരാകുകയാണ്.
അല്ലെങ്കിൽ അവരുടെ റേഷൻ വിഹിതം കുറക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ത്രിവർണ്ണ പതാകയുടെ വില പാവപ്പെട്ടവരിൽ നിന്നും ഈടാക്കുന്നത് ലജ്ജാകരണമാണെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
റേഷൻ നൽകണമെങ്കിൽ 20 രൂപ മുടക്കി പതാക വാങ്ങണമെന്ന് നിർബന്ധിക്കുന്നതായി ചിലയാളുകൾ വിഡിയോയിൽ പറയുന്നു.. മുകളിൽ നിന്ന് ഇത്തരത്തിൽ നിർദ്ദേശമുണ്ട് റേഷൻ വിതരണക്കാർ പറയുന്നതും വിഡിയോയിലുണ്ട്.അതേസമയം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ആസാദി കാ അമൃത മഹോത്സവ്' എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം.
ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 'ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, നമുക്ക് 'ഹർ ഘർ തിരംഗ' പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക. ഇത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്നവും ഓർക്കുന്നതായും അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. വീടുകള്‍ക്കൊപ്പം എല്ലാവരും ഓഗസ്റ്റ് രണ്ടിനും 15നും ഇടയില്‍ ത്രിവര്‍ണ പതാക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
മന്‍ കി ബാത്തിലൂടെയായിരുന്നു ആഹ്വാനം. ദേശീയ പതാകക്ക് രൂപം നല്‍കിയ സ്വാതന്ത്ര്യസമര സേനാനി പിനാകി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതല്‍ സ്വാതന്ത്ര്യദിനം വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് മോദി ആവശ്യപ്പെട്ടത്.അതേസമയം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതല്‍ ദേശീയപതാക ഉയര്‍ത്താൻ സര്‍ക്കാരും തീരുമാനിച്ചിരുന്നു.
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും ഒരുങ്ങുകയാണ്. ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയര്‍ത്താനാണ് ശ്രമം. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകൾ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ.
Recommended Video
ഗ്ലാമറസ് ലുക്കില്‍ ദുല്‍ഖറും, മൃണാലും...വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..കാണം ചിത്രങ്ങള്‍