മാസം തോറും പത്ത് ലക്ഷം വേണം! ഷമിയെ വിടാതെ പുതിയ നീക്കവുമായി ഹസിൻ ജഹാൻ!
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പോരടിക്കല്‍ ഇതുവരെയും ഒരു അന്ത്യത്തിലെത്തിയിട്ടില്ല. കുടുംബ വഴക്കായി തുടങ്ങിയ പ്രശ്‌നം മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കരിയറിനെ തന്നെ അപകടത്തിലാക്കുന്ന തലത്തിലേക്ക് വളര്‍ന്നിരുന്നു. എന്നാല്‍ ബിസിസിഐ മുഹമ്മദ് ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ക്രിക്കറ്റിലെ താരത്തിന്റെ ഭാവി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എന്നാല്‍ കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഷമിക്കെതിരെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കോടതിയില്‍ ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം കേസ് കൊടുത്തിരുന്നു. പിന്നാലെ വന്‍ തുക ജീവനാംശമായും ഹസിന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
15 ലക്ഷം വേണം
മുഹമ്മദ് ഷമിക്ക് പാകിസ്താനിലേയും ദുബായിലേയും സൗത്ത് ആഫ്രിക്കയിലേയും പല സ്ത്രീകളുമായും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ രംഗത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഇരുവരും പരസ്യമായിത്തന്നെ പോരടിക്കാനും തുടങ്ങി. മുഹമ്മദ് ഷമിക്കെതിരെ അലിപൂര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതി പ്രകാരം ഹസിന്‍ ജഹാന്‍ ജീവനാംശമായി ആവശ്യപ്പെടുന്നത് പതിനഞ്ച് ലക്ഷം രൂപയാണ്. ഒരു വർഷം ഷമി ക്രിക്കറ്റിൽ നിന്ന് നൂറ് കോടി ഉണ്ടാക്കുന്നുവെന്നും അതിനാൽ മാസം തോറും ഇത്രയും തുക നൽകണം എന്നുമാണ് ഹസിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഷമിക്ക് കോടികൾ സമ്പാദ്യം
മാസംതോറുമുള്ള പണത്തിന് പുറമേ അപ്പാര്‍ട്ട്‌മെന്റും മകളായ ഐറയേയും തനിക്ക് തരണമെന്നും ഹസിന്‍ ജഹാന്‍ ആവശ്യപ്പെടുന്നു. തന്റെ കുടുംബത്തെ പുലര്‍ത്തുന്നതിന് വേണ്ടി പത്ത് ലക്ഷവും മകളുടെ ചെലവുകള്‍ക്ക് വേണ്ടി അഞ്ച് ലക്ഷവും എന്നതാണ് ഹസിന്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ക്രിക്കറ്റില്‍ നിന്നും ഷമി കോടികള്‍ സമ്പാദിക്കുന്നത് കൊണ്ട് മാസം തോറും ഇത്രയും പണം തരാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് ഹസിന്റെ അഭിഭാഷകന്‍ പരാതിക്കൊപ്പം കോടതിയെ അറിയിച്ചു. വര്‍ഷത്തില്‍ നൂറ് കോടിയെങ്കിലും സമ്പാദിക്കുന്ന ഷമിക്ക് പത്ത് ലക്ഷമെന്നത് വളരെ ചെറിയ തുകയാണെന്നും ഹസിന്‍ പറയുന്നു.
ഭാര്യയേയും മകളേയും സംരക്ഷിക്കണം
ഭാര്യയേയും മകളേയും സംരക്ഷിക്കുക എന്നത് ഷമിയുടെ കടമയാണ്. അതുകൊണ്ട് ആവശ്യപ്പെട്ട തുക മാസംതോറും നല്‍കണം. യാദവ്പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഹസിനെ പുറത്താക്കരുതെന്നും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമെടുത്തിരിക്കുന്ന കേസില്‍ പതിനഞ്ച് ദിവസത്തിനകം കോടതിയില്‍ ഹാജരാകാന്‍ ഷമിയോടും ആരോപണ വിധേയരായ കുടുംബാംഗങ്ങളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാലിന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് 8നാണ് ഹസിന്‍ ജഹാന്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയത്.
ഹാജരാകാൻ നോട്ടീസ്
ഷമിയെ കൂടാതെ അമ്മ അന്‍ശുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ ആണ് പരാതിയുമായി സമീപിച്ചത് എങ്കിലും മൂന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. വേഗത്തില്‍ വിചാരണ നടക്കുന്നതിന് വേണ്ടിയാണ് ഇതെന്ന് ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ സക്കീര്‍ ഹുസൈന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. ഹസിന്‍ നല്‍കിയ പരാതി പ്രകാരമാണ് ഷമി അടക്കമുള്ളവര്‍ക്ക് കോടതി ഹാജാരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് അയച്ചിരിക്കുന്നത്.
പോലീസ് അന്വേഷിക്കുന്നു
ഹസിന്‍ നേരത്തെ കൊല്‍ക്കത്ത പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഷമിയുടെ നാടായ അംറോഹയിലെത്തി പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഷമിയെ കാണാനോ മൊഴി രേഖപ്പെടുത്താനോ പോലീസിന് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ മുഹമ്മദ് ഷമി ഇപ്പോള്‍ ടീമിനൊപ്പമാണ് ഉള്ളത്. കോടതിയില്‍ നല്‍കിയ പരാതിയും പോലീസില്‍ നല്‍കിയ പരാതിയും വ്യത്യസ്തമാണെന്ന് സക്കീര്‍ ഹുസൈന്‍ പറയുന്നു. ഷമിക്കെതിരെ പരാതി ഉന്നയിച്ചതിന് ശേഷം ഒരു ചില്ലി്ക്കാശ് പോലും ഹസിന് ഭര്‍ത്താവില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്‍ പറയുന്നു.
ആ ചെക്ക് മടങ്ങിപ്പോയി
ഷമി ഹസിന്‍ ജഹാന് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നുവെങ്കിലും അതില്‍ നിന്നും പണമെടുക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ജീവിതച്ചെലവിന് വകയില്ലാതിരിക്കുകയാണ് ഹസിനെന്നും സക്കീര്‍ ഹുസൈന്‍ പറയുന്നു. താന്‍ എല്ലാ അറ്റവും മുട്ടി നില്‍ക്കുകയാണെന്ന് ഹസിന്‍ പറയുന്നു. ഷമിയെ കാണാനായി താന്‍ ദില്ലിയില്‍ പോയിരുന്നു. ഏഴ് ദിവസത്തോളം ദില്ലിയില്‍ തങ്ങി. തന്നോട് ഷമി പെരുമാറിയ വിധം തനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് ഹസിന്‍ പറയുന്നു. ഒരു തവണ മാത്രമാണ് ഷമി മകളെ കണ്ടത് പോലും. തങ്ങളുടെ കാര്യത്തില്‍ ഷമി യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും കാണിക്കാത്തത് കൊണ്ടാണ് ജീവിതച്ചെലവിനുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹസിന്‍ പറയുന്നു.
വാർഷികത്തിന് ആശംസ
വിവാദങ്ങള്‍ക്കിടെ കാറപടകത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഹസിന്‍ ഷമിയെ കാണാന്‍ ചെന്നിരുന്നുവെങ്കിലും ഷമി കാണാന്‍ കൂട്ടാക്കിയിരുന്നില്ല. ഹസിന് നേര്‍ക്ക് മുഖം തിരിച്ച ഷമി കോടതിയില്‍ വെച്ച് കണ്ടുകൊള്ളാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെ വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് ഷമി ട്വിറ്ററിലയച്ച സന്ദേശവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു കേക്കിന്റെ ചിത്രമാണ് ഷമി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ബെബോയ്ക്ക് നാലാം വിവാഹ വാര്‍ഷിക കേക്ക്, മിസ്സ് യൂ എന്നാണ് ഷമി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ക്കിടയില്‍ മഞ്ഞുരുകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
താരത്തിനെതിരെ അനിഷ്ടം
അതേസമയം മകളെ ഓര്‍ത്താണ് ഷമി ഇത് ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. ഐപിഎല്‍ കളിക്കുന്ന താരത്തിനെതിരെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആരാധകരുടെ അനിഷ്ടം നിലനില്‍ക്കുന്നുണ്ട്. ഷമിയെ ഐപിഎല്‍ കളിക്കുന്നതില്‍ നിന്നും വിലക്കണം എന്നാവശ്യപ്പെട്ട് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സിഇഒ ഹേമന്ദ് ദുവയെ ഹസിന്‍ കണ്ടിരുന്നു. എന്നാല്‍ ഷമിയുടെ കുടുംബ പ്രശ്‌നങ്ങള്‍ കളിയുമായി കൂട്ടിക്കുഴക്കേണ്ടതില്ല എന്ന നിലപാടിലാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് അധികൃതര്‍. ഷമിക്കെതിരെ ഒത്തുകളി ഉള്‍പ്പെടെ ഉള്ള ആരോപണങ്ങളാണ് ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നത്.
കരിയർ രക്ഷപ്പെട്ടു
പാകിസ്താന്‍ സ്വദേശിയായ അലിഷ്ബ എന്ന യുവതിയില്‍ നിന്നും ഷമി പണം വാങ്ങിയെന്നും ക്രിക്കറ്റില്‍ രാജ്യത്തെ ഒറ്റുകൊടുത്തുവെന്നും ഹസിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിക്കുകയുണ്ടായി. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഷമിയുടെ വേതനക്കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. ഹസിന്റെ ആരോപണം ബിസിസിഐ അന്വേഷണവിധേയമാക്കിയെങ്കിലും കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ അപകടത്തിലായ ഷമിയുടെ കരിയര്‍ വീണ്ടും സാധാരണ നിലയില്‍ ആവുകയും ചെയ്തു. താരം ഐപിഎല്‍ ടീമിനൊപ്പം ചേര്‍ന്ന് കളി തുടങ്ങുകയും ചെയ്തപ്പോഴാണ് ഹസിന്‍ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.
നാണം കെടുത്തിയ ആരോപണങ്ങൾ
ഹസിന്‍ ജഹാന്‍ ഉന്നയിച്ച അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഷമിയെ കുറച്ചൊന്നുമല്ല നാണം കെടുത്തിയിട്ടുള്ളത്. ഫേസ്ബുക്കിലാണ് ഷമിക്കെതിരെ ആരോപണം ഉന്നയിച്ച് ഹസിന്‍ ജഹാന്‍ ആദ്യം രംഗത്ത് വന്നത്. ഷമിക്ക് അവിഹിത ബന്ധങ്ങളുണ്ട് എന്ന് ആരോപിച്ച് കൊണ്ട് ചില ഫേസ്ബുക്ക് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ചിത്രങ്ങളുമാണ് ഹസിന്‍ പുറത്ത് വിട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ഇവ ഹസിന്‍ പിന്‍വലിച്ചു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഹസിന്‍ ജഹാന്‍ കൂടുതല്‍ കടുത്ത ആരോപണങ്ങള്‍ ഷമിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉന്നയിച്ചു. ഷമിയും കുടുംബത്തിലുള്ളവരും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും വര്‍ഷങ്ങളായി ഉപദ്രവിക്കുന്നുവെന്നാണ് ഹസിന്‍ പരാതിപ്പെട്ടത്.
ഗുരുതരമായ കുറ്റങ്ങൾ
അത് മാത്രമല്ല ഷമിയുടെ സഹോദരനൊപ്പം കിടക്ക പങ്കിടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ഹസിന്‍ ആരോപിക്കുകയുണ്ടായി. മാത്രമല്ല ഹസിനെ കൊലപ്പെടുത്താന്‍ സഹോദരനൊട് ഷമി ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ടായി. ഇക്കാര്യങ്ങളെല്ലാം കൊല്‍ക്കത്ത പോലീസിന് നല്‍കിയ പരാതിയില്‍ ഹസിന്‍ പറയുന്നുണ്ട്. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഹസിന്റെ പരാതിയില്‍ ഷമിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഷമിക്കെതിരായ അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണ് എന്ന് കൊല്‍ക്കത്ത പോലീസ് പറയുന്നു. ഹസിന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഷമി നേരത്തെ തന്നെ നിഷേധിച്ചിട്ടുണ്ട്. തന്റെ കരിയർ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് ഷമിയുടെ വാദം.
മൂക്കിൽ നിന്നും രക്തം.. നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ പാട്! ശ്രീജിത്ത് ക്രൂരമർദ്ദനത്തിന് ഇരയായി!
പൂപ്പൽ ചാനൽ പോലും ചെയ്യാത്ത പണി! ചർച്ചയിൽ വെള്ളം കുടിപ്പിച്ചതിന് പ്രമോദ് രാമനെ കടന്നാക്രമിച്ച് ബൽറാം