ബിജെപിക്ക് 50 സീറ്റ് നഷ്ടമായേക്കാം; പ്രവചനവുമായി ശശി തരൂര്‍... പ്രതിപക്ഷത്തിന് 290 സീറ്റ് കിട്ടിയാല്‍...
കോഴിക്കോട്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി കിട്ടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 50 സീറ്റ് വരെ ബിജെപിക്ക് നഷ്ടമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. 2019ലെ പോലുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിച്ചേക്കില്ല. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഐക്യസാധ്യത വരുമെന്ന ഉറപ്പില്ലെന്നും ശശി തരൂര്‍ സൂചിപ്പിച്ചു.
കോണ്‍ഗ്രസിന്റെ മുഖമായി മാറി കൊണ്ടിരിക്കുന്ന ശശി തരൂരിന്റെ പ്രതികരണം ഏറെ ചര്‍ച്ചയാകുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം തുറന്നുപറഞ്ഞ ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തുടരാനുള്ള സാധ്യതയും ബാക്കി വച്ചിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
2019ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞേക്കില്ല. ബിജെപിക്ക് 50 സീറ്റ് നഷ്ടമായേക്കാം. ബിജെപിയുടെ അപ്രമാദിത്വം സമ്മതിച്ച ശശി തരൂര്‍, നിരവധി സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ഭരണം നഷ്ടമായ കാര്യവും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍ ഭരണം നഷ്ടമാകില്ല എന്ന് പറയാന്‍ പറ്റില്ല. 2019ല്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ അതേ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് 2024ല്‍ സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു.
ഹരിയാന, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ബിജെപി 2019ല്‍ മുഴുവന്‍ സീറ്റിലും ജയിച്ചിരുന്നു. ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങൡും മികച്ച വിജയം നേടി. ബംഗാളില്‍ 18 സീറ്റ് പിടിച്ചു. എന്നാല്‍ അതേ പ്രകടനം 2024ല്‍ കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിക്കില്ല. പുല്‍വാമ-ബാലാകോട്ട് ആക്രമണം അവസാന നിമിഷം ബിജെപിക്ക് അനുകൂലമായ തരംഗത്തിന് കാരണമായി എന്നും തരൂര്‍ പറഞ്ഞു.
ബിജെപിക്ക് 50 സീറ്റ് നഷ്ടമായാല്‍ പ്രതിപക്ഷത്തിന് നേട്ടമാകും. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടാകുമോ എന്ന കാര്യത്തില്‍ ശശി തരൂര്‍ സംശയം പ്രകടിപ്പിച്ചു. ബിജെപിക്ക് 250 സീറ്റും പ്രതിപക്ഷത്തിന് 290 സീറ്റും ലഭിച്ചാല്‍ പലരും ബിജെപിയെ പിന്തുണയ്ക്കാനുള്ള സാധ്യതയുണ്ടെന്നും തരൂര്‍ സൂചിപ്പിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 303 സീറ്റാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 272 സീറ്റുകളാണ്.
കുടുംബ രാഷ്ട്രീയം എല്ലാ പാര്‍ട്ടിയിലുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ബിജെപി പ്രധാനമായും ഉന്നയിക്കുന്ന കാര്യമാണിത്. നിരവധി പാര്‍ട്ടികളിലെ കാര്യങ്ങള്‍ തരൂര്‍ ചൂണ്ടിക്കാട്ടി. മുലായം-അഖിലേഷ്, ലാലു-തേജസ്വി, കരുണാനിധി-സ്റ്റാലിന്, ബാല്‍ താക്കറെ-ഉദ്ധവ് താക്കറെ, ശരദ് പവാര്‍-അജിത് പവാര്‍-സുപ്രിയ സുലെ... തുടങ്ങിയ നേതാക്കളെയെല്ലാം തരൂര്‍ സൂചിപ്പിച്ചു.
അതേസമയം, ബിജെപി ഇത്തവണ വലിയ ഒരുക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു സീറ്റ് പോലും ലഭിക്കാത്ത കേരളത്തില്‍ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ നഷ്ടമായ സീറ്റുകളുടെ കണക്കുകള്‍ ബിജെപി പരിശോധിച്ചു കഴിഞ്ഞു. ഈ മണ്ഡലങ്ങള്‍ പിടിക്കാനുള്ള ഒരുക്കങ്ങളും നടത്തിവരികയാണ്.
2014ലാണ് മോദിയുടെ നേതൃത്വത്തില്‍ ബിജെപി ആദ്യം ഭരണം പിടിച്ചത്. 2019ല്‍ സീറ്റുകള്‍ ഉയര്‍ത്തിയാണ് വീണ്ടും ഭരണത്തിലെത്തുന്നത്. 2024ലും നരേന്ദ്ര മോദിയെ തന്നെയാണ് ബിജെപി മുന്നില്‍ നിര്‍ത്തുന്നത്. മോദിയെ പോലെ മറ്റൊരു മുഖം ബിജെപിക്കില്ലാത്തതും തിരിച്ചടിയാണ്. ഇത്തവണ കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍.
ഒരു മണ്ഡലത്തിൽ 16 അപേക്ഷകൾ വരെ; സീറ്റ് മോഹികളുടെ എണ്ണത്തിൽ വലഞ്ഞ് കർണാടക കോൺഗ്രസ്