ഉദ്ധവ് താക്കറെയ്ക്ക് പിന്നിലുറച്ച് നിന്ന് കോൺഗ്രസും എൻസിപിയും! മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പ്ലാൻ ബി!
പൂനൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള സംസ്ഥാനമെന്ന പ്രതിസന്ധി ഒരു വശത്ത്. മുഖ്യമന്ത്രിക്കസേര തുലാസിലാണ് എന്ന തലവേദന മറുവശത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അക്ഷരാര്‍ത്ഥത്തില്‍ കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിക്കസേന സംരക്ഷിക്കാന്‍ ഒരു മാസം മാത്രമാണ് ഉദ്ധവ് താക്കറെയ്ക്ക് മുന്നിലുളളത്. അതിനുളളില്‍ ഗവര്‍ണര്‍ കനിയണം. ഗവര്‍ണര്‍ താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തില്ലെങ്കില്‍ ശിവസേനയുടെ പക്കൽ ഒരു പ്ലാന്‍ ബി ഉണ്ട്.
ബിജെപിക്ക് കിട്ടിയ വന്‍ ഇരുട്ടടി
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സര്‍ക്കാരുണ്ടാക്കിയത് ബിജെപിക്ക് കിട്ടിയ വന്‍ ഇരുട്ടടി ആയിരുന്നു. തുടക്കം മുതല്‍ മഹാവികാസ് അഖാഡിയില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ മുതലെടുക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനും കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിനും സംഭവിച്ചത് ആവര്‍ത്തിക്കുമോ എന്ന ആശങ്ക ഉദ്ധവിനും കൂട്ടര്‍ക്കുമുണ്ട്.
മുഖ്യമന്ത്രി സ്ഥാനം ത്രിശങ്കുവിൽ
കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതാണ് ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം ത്രിശങ്കുവിലാകാനുളള കാരണം. ലോക്ക്ഡൗണ്‍ കാരണം തിരഞ്ഞെടുപ്പുകള്‍ മാറ്റി വെച്ചിരിക്കുകയാണ്. ഇതുവരെ നിയമസഭാംഗം അല്ലാത്ത ഉദ്ധവ് രണ്ടിലൊരു സഭയിലേക്ക് എത്തപ്പെട്ടാല്‍ മാത്രമേ 6 മാസത്തിനപ്പുറം മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കുകയുളളൂ.
ചെറുവിരല്‍ ഇതുവരെ അനക്കിയിട്ടില്ല
തിരഞ്ഞെടുപ്പില്ലാത്ത സാഹചര്യത്തില്‍ ഉദ്ധവിനെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണറോട് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ചെറുവിരല്‍ ഇതുവരെ അനക്കിയിട്ടില്ല. മുന്‍ ബിജെപി നേതാവായ ഗവര്‍ണര്‍ പാലം വലിച്ചാല്‍ അവസാനത്തെ ആയുധവും പ്രയോഗിക്കാനാണ് ശിവസേനയുടെ നീക്കം.
ഒന്നിലധികം പ്ലാനുകള്‍
ഒന്നിലധികം പ്ലാനുകള്‍ നിലവില്‍ ശിവസേനയുടെ മനസ്സിലുണ്ട്. മെയ് 28 വരെയാണ് ഉദ്ധവ് താക്കറെയ്ക്ക് മുന്നിലുളള സമയം. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് ലോക്ക്ഡൗണ്‍ മെയ് 3ന് പിന്‍വലിക്കുകയാണ് എങ്കില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്ത് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ഒഴിഞ്ഞ് കിടക്കുന്ന രണ്ട് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടാം.
മറ്റൊരു ഓപ്ഷന്‍
ഏപ്രിലില്‍ ആയിരുന്നു ഈ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ലോക്ക്ഡൗണിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായി വരും. മറ്റൊരു ഓപ്ഷന്‍ മുന്നിലുളളത്, കൊവിഡിന്റെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഉദ്ധവ് താക്കറെയെ നാമനിര്‍ദേശം ചെയ്യാം.
കോടതിയെ സമീപിക്കാം
മന്ത്രിസഭാ തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശിവസേനയ്ക്ക് കോടതിയെ സമീപിക്കാവുന്നതുമാണ്. മറ്റൊരു വഴിയുളളത് 6 മാസക്കാലാവധി അവസാനിക്കുന്ന മെയ് 28ന് രാജി വെച്ചതിന് ശേഷം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക എന്നതാണ്. ഇതിലൂടെ ആറ് മാസത്തെ കാലാവധി കൂടി ഉദ്ധവ് താക്കറെയ്ക്ക് ലഭിക്കും.
24 മണിക്കൂറിനകം
എന്നാലതിലൊരു പ്രശ്‌നമുളളത് ഈ രണ്ടാം സത്യപ്രതിജ്ഞ 24 മണിക്കൂറിനകം ഉദ്ധവ് താക്കറെ ചെയ്യേണ്ടി വരും എന്നുളളതാണ്. മുഖ്യമന്ത്രിയില്ലാത്ത ഈ 24 മണിക്കൂറിനുളളില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കരുക്കള്‍ നീക്കുമോ എന്ന പ്രതിസന്ധിയും ശിവസേനയ്ക്ക് മറികടക്കേണ്ടതുണ്ട്. മാത്രമല്ല തിരഞ്ഞെടുക്കപ്പെടാതെ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് നേരത്തെ സുപ്രീം കോടതി മറ്റൊരു കേസില്‍ നിരീക്ഷിച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രിക്ക് ജനപിന്തുണയുണ്ട്
സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുക എന്നതല്ലാതെ ഗവര്‍ണര്‍ക്ക് മുന്നില്‍ വേറെ വഴി ഇല്ലെന്ന് ശിവസേന പറയുന്നു. അതല്ലെങ്കില്‍ സംസ്ഥാനത്തെ ജനങ്ങളോട് അക്കാര്യം തുറന്ന് പറയട്ടേ. മുഖ്യമന്ത്രിക്ക് ജനപിന്തുണയുണ്ട്. അതുകൊണ്ട് തന്നെ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ശിവസേന നേതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ കൊറോണയ്ക്ക് എതിരെ പൊരുതുമ്പോള്‍ ബിജെപി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുകയാണ് എന്നും ശിവസേന ആരോപിക്കുന്നു.
ഏതറ്റം വരെയും പോകും
ഇപ്പോള്‍ രാഷ്ട്രീയം കളിക്കാനാണ് അവരുടെ നീക്കമെങ്കില്‍ ഏതറ്റം വരെയും പോകാന്‍ തങ്ങള്‍ തയ്യാറാണ്. രാജ്യം അത് കണ്ട് വിലയിരുത്തട്ടെ എന്നും ശിവസേന നേതാക്കള്‍ പറയുന്നു. ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനം അംഗീകരിക്കും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. സര്‍ക്കാരിന് ഒരു ഭീഷണിയും ഇല്ലെന്നും സമയം വരുമ്പോള്‍ തങ്ങളെക്കൊണ്ട് എന്ത് സാധിക്കുമെന്ന് ചെയ്ത് കാണിക്കുമെന്ന് മന്ത്രി നവാബ് മാലിക്ക് പ്രതികരിച്ചു.
എന്‍സിപിയും കോണ്‍ഗ്രസും ഒപ്പം
എന്‍സിപിയും കോണ്‍ഗ്രസും ഉദ്ധവ് താക്കറെയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഉദ്ധവിനെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിന് ഒരു തടസ്സവും കാണുന്നില്ലെന്നും എന്നാല്‍ ബിജെപി എന്തൊക്കെ ചെയ്യുമെന്ന് പറയാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പ്രതികരിച്ചു. ഉദ്ധവ് രാജി വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ അതോ താല്‍ക്കാലികമായി മുഖ്യമന്ത്രി സ്ഥാനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമോ എന്നതടക്കമുളള കാര്യങ്ങളില്‍ തീരുമാനമാകാന്‍ ഇനിയും കാത്തിരിക്കണം.