ബിജെപിയെ വിമർശിച്ചും രാഹുലിനെ പുകഴ്ത്തിയും ശിവസേന; ഗുജറാത്തിൽ യഥാർത്ഥ വിജയം കോൺഗ്രസിന്റേത്!
മുബൈ: ബിജെപിക്കെതിരെ വീണ്ടും ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലെ ലേഖനത്തിലാണ് ബിജെപിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. പപ്പു എന്ന് വിളിച്ച് രാഹുലിനെ പരിഹസിച്ചിരുന്നവരുടെ വിജയം അധികാരം കൊണ്ട് നേടുന്നത് മാത്രമാണെന്ന് രാഹുല്‍ തെളിയിച്ചെന്ന് ലേഖനത്തിൽ പറയുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനായില്ലെങ്കിലും യഥാര്‍ഥ വിജയം തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ രാഹുലിന് കഴിഞ്ഞെന്നും ശിവസേന പറയുന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമായിരുന്നു. ബിജെപിയുടെ പ്രചാരണം അത്രയും രാഹുലിനെതിരെയായിരുന്നു. പക്ഷേ കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്‌നം കണ്ടവര്‍ക്ക് കൃത്യമായ മറുപടിയാണ് രാഹുല്‍ നല്‍കിയിരിക്കുന്നതെന്നും ശിവസേന പറയുന്നു. ചാരമായി മാറിയിടത്ത് നിന്നാണ് രാഹുല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയെടുത്തിരിക്കുന്നത്. ഇതുവരെ പരാജയപ്പെടുന്ന നേതാവായിരുന്നു രാഹുല്‍. ഒന്നിനും കൊള്ളാത്തവനാണ് രാഹുല്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ഒരു സംഘിടതസംവിധാനം തന്നെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ വിജയം കോൺഗ്രസിന്റേത്
ഗുജറാത്തില്‍ കോണ്‍ഗ്രസിന് അധികാരം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും യഥാര്‍ത്ഥ വിജയം തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ രാഹുല്‍ കഴിഞ്ഞെന്ന് ലേഖനത്തില്‍ പറയുന്നു. ശിവസേന നേതാവും സാംമ്‌നയുടെ എക്‌സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗട്ട് ആണ് ലേഖനം എഴുതിയിരിക്കുന്നത്.
ബിജെപിക്ക് രാഹുൽ ഒരു വെല്ലുവിളി
അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഒരു വെല്ലുവിളിയാവുമെന്ന് തെളിയിച്ചിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ആളല്ല. പക്ഷേ ശക്തമായ ഒരു പ്രതിപക്ഷം രാഹുലിന് കീഴില്‍ അണിനിരന്നാല്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് വ്യക്തമാക്കുന്നു.
വിമർശനങ്ങളിൽ നിന്ന് മുക്തനായി
ഗുജറാത്ത് തിരഞ്ഞെടുപ്പോടെ പരാജയപ്പെടുന്നവന്‍ എന്ന ഇമേജില്‍ നിന്ന് രാഹുല്‍ മുക്തനായിരിക്കുന്നു. നന്നായി പ്രചാരണം നയിച്ചു. ജനം ശ്രദ്ധിക്കുന്ന പ്രസംഗങ്ങള്‍ നടത്തി. വിമര്‍ശനങ്ങള്‍ ഉന്നയിച്ചു അങ്ങനെ ഒരു ശക്തനായ നേതാവായി രാഹുല്‍ വളര്‍ന്നിരിക്കുന്നു.
കോൺഗ്രസിന് അധികാരത്തിലെത്താനാകില്ല
അതേസമയം അടുത്ത അഞ്ചു വര്‍ഷം രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ 2022-ല്‍ കോണ്‍ഗ്രസിന് തോല്‍വി ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ജിതു വേഘാനി പറഞ്ഞു. രാഹുലിന്റെ പാര്‍ട്ടിക്ക് ഒരിക്കലും ഗുജറാത്തില്‍ അധികാരം പിടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2022-ല്‍ അധികാരം പിടിക്കാനായി ഇന്നുമുതല്‍ തന്നെ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ക്യാമ്പ് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ ആത്മവിശ്വാസം
ഈ മാസം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം നടത്താനായതില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി അടുത്ത തവണ അധികാരത്തിലേറുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വേഘാവനിയുടേത്. അധികാര കേന്ദ്രീകൃതവും ജാതി അടിസ്ഥാനമാക്കിയുമുള്ള രാഷ്ട്രീയം കോണ്‍ഗ്രസ് ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.