ഷുജാത് ബുഖാരിയുടെ കൊലപാതകം; ആക്രമികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു
കശ്മീർ: അഞ്ജാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ കൊലയാളികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ ശ്രീനഗർ പൊലീസ് പുറത്ത് വിട്ടു. ബൈക്ക് യാത്രികരായ 3 പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ഇവരിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്, മറ്റ് രണ്ട്പേരും തുണി ഉപയോഗിച്ച് പകുതി മുഖം മറച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ശ്രീനഗർ പൊലീസ് ഫോട്ടോ പുറത്ത് വിട്ടത്.ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിനു മുന്നിൽ കാറിലിരിക്കുമ്പോഴാണു വെടിയേറ്റതെന്നാണു റിപ്പോർട്ട്. ഒരു ഇഫ്താർ വിരുന്നില്‍ പങ്കെടുക്കാന്‍ ഇറങ്ങിയതായിരുന്നു ബുഖാരി.
|
ദൃക്സാക്ഷികൾ പറയുന്നത്
ബുഖാരിയുടെ കൊലപാതകം നടന്നപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നവരിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ഫൂട്ടേജിൽ നിന്നും കൊലപാതകികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങൾ ലഭ്യമായത്. 2 ബൈക്കുകളിലായി ബുഖാരിയുടെ ഒാഫീസിന് മുമ്പിൽ നാൽവർ സംഘം എത്തിയെന്നും ഇവർ മുഖം മറച്ചിരുന്നതായും ദൃക്സാക്ഷികൺ പറഞ്ഞിരുന്നു. ബുഖാരി കാറിലേക്ക് കയറിയ ഉടൻ പുറകിലിരുന്ന രണ്ട് പേർ ബുഖാരിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ നിറയൊഴിക്കുകയായിരുന്നു. ബുഖാരിയേയും ഒരു സുരക്ഷാഉദ്യോഗസ്ഥനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മറ്റൊരാൺ തൽക്ഷണം മരിക്കുകയായിരുന്നു.
മുൻപും വധശ്രമം
2000ൽ ബുഖാരിക്ക് നേരെ വധശ്രമം നടന്നിരുന്നു.തുടർന്നാണ് അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ചർച്ചകൾക്ക് മുൻകൈയ്യെടുത്തിരുന്ന ആളായിരുന്നു ബുഖാരി. ഇന്ത്യ-പാക് ചർച്ചകളിലും ബുഖാരി പങ്കെടുത്തിട്ടുണ്ട്. ജമ്മു കശ്മീർ കൃഷിമന്ത്രി ബഷ്റത്ത് അഹമ്മദ് ഷുജാത് ബുഖാരിയുടെ സഹോദരനാണ്.
|
ബുഖാരിക്ക് ആദരം
ആദ്യ പേജിൽ കറുത്ത പശ്ചാത്തലത്തിൽ ബുഖാരിയുടെ ചിത്രം അച്ചടിച്ചാണ് റൈസിംഗ് കശ്മീർ ദിനപത്രം ഇന്ന് പുറത്തിറങ്ങിയത്. ആക്രമണങ്ങൾക്ക് മുമ്പിൽ തളരുന്നവരല്ല തങ്ങളെന്ന സന്ദേശവും ആദ്യപേജിൽ കുറിച്ചിട്ടുണ്ട്.