ജോലി, അഴിമതി രഹിത ഭരണം... മോദി വാഗ്ദാനങ്ങൾ പാലിക്കാറില്ല, അക്കമിട്ട് നിരത്തി സിദ്ധരാമയ്യ!
ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പോര് കടുക്കുകയാണ്. ബിജെപിയുടെ കോൺഗ്രസും തമ്മിൽ തമ്മിലുള്ള വാക് പോരിന് മൂർച്ച കൂട്ടി വരികയും ചെയ്യുന്നുണ്ട്. രണ്ട് പാർട്ടികളുടെയും ദേശീയ നേതാക്കളാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാറില്ലെന്നും ബിജെപി കര്‍ണാടകയില്‍ നല്‍കുന്ന വാഗ്ദാനങ്ങളും പാഴായിപ്പോവാന്‍ മാത്രമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോദിക്കും ബിജെപിക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. വാഗ്ദാനങ്ങൾ അക്കമിട്ട് പറഞ്ഞാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വികസനവിരുദ്ധരും വര്‍ഗീയവാദികളുമായ ബിജെപിയെയും അവസരവാദികളായ ജെഡിഎസിനെയും തോല്‍പ്പിക്കാനുള്ളതാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ആറ് വാഗ്ദാനങ്ങളും പാലിച്ചില്ല
നരേന്ദ്രമോദി തിരഞ്ഞെടുപ്പ് സമത്ത് ജനങ്ങൾക്ക് നൽകിയ ആറ് വാഗ്ദാനങ്ങളും പാഴായി പോയെന്നാണ് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നത്. 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിലേക്കെത്തുമെന്ന വാഗ്ദാനവും പാഴായി. കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളുടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടുകയാണ് ചെയ്തതെന്നും സിദ്ധരാമയ്യ പറയുന്നു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയില്‍ വില താഴ്ന്നിട്ടും ഇവിടെ പെട്രോള്‍,ഡീസല്‍ വില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അഴിമതി രഹിത ഭരണം എന്നും പറഞ്ഞ് അധികാരത്തിലേറിയിട്ട് ബാങ്കുകൾ പോലും കൊള്ളയടിക്കപ്പെടുയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
യുവാക്കൾ പക്കുവട വിറ്റാൽ മതി
യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവും വെറുതെയായി. യുവാക്കളോട് പക്കുവട വിൽക്കാനാണ് മോദിയും അമിത് ഷായും നിർദേശം നൽകുന്നതെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ വർഗീയ, വികസനവിരുദ്ധ അജൻഡകൾക്കു തിരിച്ചടി നൽകുകയാണ് കർണാടകയിൽ കോൺഗ്രസിന്റെ ലക്ഷ്യം. കർണാടകയുടെ സമഗ്ര വികസനത്തിനുള്ള പ്രവർത്തനങ്ങൾ അഞ്ചു വർഷമായി നടത്തിവരുന്ന സർക്കാർ എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പോലുള്ളവരെ സംസ്ഥാനത്തേക്ക് 'ഇറക്കുമതി' ചെയ്യുകയാണ് ബിജെപിയെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.
ബിജെപിക്ക് ശക്തമായ നേതൃത്വമില്ല
ബിജെപിക്കു സംസ്ഥാനത്ത് ശക്തമായ നേതൃത്വമോ നേതാവോ ഇല്ല. അതുകൊണ്ടാണു പുറത്തുനിന്ന് നേതാക്കളെ ഇറക്കുമതി ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെഡിയൂരപ്പ വെറും ഡമ്മി മാത്രമാണെന്നും, പ്രധാനമന്ത്രി വരുംപോകും, എന്നാൽ മത്സരം താനും യെദ്യൂരപ്പയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസംയം സിദ്ധരാമയ്യയുടെ 'ഇറക്കുമതി' എന്ന പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രസ്താവന അറപ്പുലവാക്കുന്നതാണെന്നാണെന്നും ജനങ്ങൾ ഇത്തരം പ്രസ്താവനയെ തള്ളിക്കളയുമെന്നും ഭയമാണ് സിദ്ധരാമയ്യയെ ഇത്തരത്തിൽ പ്രസ്താവന ഇറക്കാൻ പ്രേരിപ്പിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
പരമാവധി തുക 28 ലക്ഷം
അതേസമയം കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കകിയിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്. ഇത് പ്രചരണ രംഗത്തെ നിശബ്ദമാക്കിയിട്ടുണ്ട്. സമ്മതിദായകരെ നേരില്‍ കണ്ടാണ് സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥന എന്നാണ് റിപ്പോർട്ടുകൾ. ചെലവ് ചുരുക്കാന്‍ മൈക്ക് അനൗണ്‍സ്മെന്റുകളും കുറച്ചതോടെ നഗരങ്ങളില്‍ പോലും തിരഞ്ഞെടുപ്പിന്റെ ആരവങ്ങളില്ല. സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തുന്ന വാഹനങ്ങളിലും, പൊതുയോഗസ്ഥലത്തും മാത്രമാണ് മൈക്ക് ഉപയോഗം. പോസ്റ്ററുകളും, ബാനറുകളുമൊന്നുമില്ലെങ്കിലും അണികളിലും സ്ഥാനാര്‍ഥികളിലും തിരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവില്ല.