കോൺഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താൻ ശ്രമം; പാർട്ടിക്കുള്ളിൽ രണ്ട് പക്ഷമില്ലെന്ന് സീതാറാം യെച്ചൂരി
ദില്ലി: തന്നെ കോൺഗ്രസ് അനുകൂലിയായി മുദ്രകുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇങ്ങനെ വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ദുരുദേശപരമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളില്‍ മാറ്റം വന്നിട്ടില്ലെന്നും യെച്ചൂരി ചൂണ്ടികാട്ടി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രിയ അടവ് നയരേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ചേരാനിരിക്കെയാണ് യെച്ചൂരി നിലപാട് വിശദീകരിച്ചത്.
സാമ്പത്തിക സാമൂഹിക ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാന്‍ കഴിയുവെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. ദില്ലിയില്‍ വനിതാ പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് പാർട്ടിയിൽ രണ്ട് പക്ഷമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആഭിമുഖ്യം കോൺഗ്രസിനോടല്ല, ജനങ്ങളോടല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ്
മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സാമൂഹിക ബദലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവുകയുള്ളു. ഇതിനായുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. കോണ്‍ഗ്രസിനൊപ്പമോ ഇല്ലയോ എന്ന ചര്‍ച്ചയല്ല സിപിഎമ്മിനുള്ളില്‍ നടക്കുന്നത്. രാഷ്ട്രിയ അടവ് നയം പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് എത്തിയ ശേഷവും കോണ്‍ഗ്രസിന്റെ നയം മാറിയിട്ടില്ല. ഇപ്പോഴും ഭരണവര്‍ഗപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദേഹം പറഞ്ഞു.

കരട് രേഖ നേരത്തെ തള്ളിയിരുന്നു
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്‍ അവതരിപ്പിച്ച കരട് രേഖ പിബി തള്ളിയിരുന്നു. പകരം പിബി അംഗം പ്രകാശ് കാരാട്ടിന്‍റെ ബദല്‍ രേഖയ്ക്ക് പിബിയില്‍ പിന്തുണ ലഭിക്കുകയായിരുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പിബിയില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നത്. കാരാട്ടും- പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കി മുന്നോട്ട് വച്ച രേഖ പിബി രേഖയായി കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അടവുനയം
ബൂര്‍ഷ്വാ പാര്‍ട്ടികളോടു സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ട് വച്ച രേഖയുടെ കാതല്‍. ബംഗാള്‍ ഘടകത്തിന്‍റെ പരോക്ഷ പിന്തുണമാത്രമാണ് തുടക്കംമുതല്‍ യെച്ചൂരിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് നേരത്തെയും യെച്ചൂരി കരട് രേഖ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അന്നത് പിബിയും കേന്ദ്രക്കമ്മിറ്റിയും തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭേദഗതികള്‍ വരുത്തി വീണ്ടും രേഖ യെച്ചൂരി പിബിയ്ക്കു മുന്നില്‍ വച്ചത്.

കോൺഗ്രസുമായി സഖ്യംവേണ്ടെന്ന് കാരാട്ട്
ബിജെപിക്കെതിരേ മതേതര-ജനാധിപത്യ പാര്‍ട്ടികളുടെ വിശാലചേരി രൂപവത്കരിക്കുമ്പോള്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നായിരുന്നു കാരാട്ടിന്റെ വാദം. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയം അദ്ദേഹം ആയുധമാക്കി. എന്നാല്‍, ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ സാധ്യമായിടത്ത് കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാദിക്കുകയായിരുന്നു.












Click it and Unblock the Notifications