തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തിനരികെ ഒന്നുമറിയാതെ ആറ് വയസുകാരനായ മകൻ! മൂന്ന് പകലും രാത്രിയും...
സ്വകാര്യ ആശുപത്രിയിലെ നഴ്സായ ജസ്പീന്ദർ കൗർ(35) ആണ് കഴിഞ്ഞ ചൊവ്വാഴ്ച ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ചത്.
മൊഹാലി: അമ്മ മരിച്ചതറിയാതെ ആറ് വയസുകാരൻ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം. പഞ്ചാബിലെ മൊഹാലിയിലാണ് ജീവനൊടുക്കിയ അമ്മയുടെ മൃതദേഹത്തിനൊപ്പം ആറ് വയസുകാരൻ മൂന്ന് ദിനരാത്രങ്ങൾ തള്ളിനീക്കിയത്.
മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ജസ്പീന്ദർ കൗർ(35) ആണ് കഴിഞ്ഞ ചൊവ്വാഴ്ച ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ചത്. എന്നാൽ ജസ്പീന്ദർ ജീവനൊടുക്കിയ വിവരം മൂന്നു ദിവസം കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്. പക്ഷേ, ഈ മൂന്നു ദിവസവും ജസ്പീന്ദറിന്റെ ഏക മകൻ അർമാർ സിങ് അമ്മയുടെ മൃതദേഹത്തിനൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞു.
ജീവനൊടുക്കി...
മൊഹാലി സെക്ടർ 70ലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ജസ്പീന്ദർ സിങ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ജസ്പീന്ദറിനൊപ്പം ആറ് വയസുകാരനായ മകൻ മാത്രമായിരുന്നു ഫ്ലാറ്റിലുണ്ടായിരുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും, ഏറെ അസ്വസ്ഥയായതിനാലാണ് ജീവനൊടുക്കുന്നതും ജസ്പീന്ദർ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പിന്നീട് പോലീസ് കണ്ടെടുത്തു.
ആരുമറിഞ്ഞില്ല...
ആറ് വയസുകാരനായ മകൻ അർമാൻ സിങിനൊപ്പം മൊഹാലിയിലെ ഒരു ഫ്ലാറ്റിൽ വാടകയ്ക്കായിരുന്നു ജസ്പീന്ദർ താമസിച്ച് വന്നിരുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ ജസ്പീന്ദർ തൂങ്ങിമരിച്ചെങ്കിലും സംഭവം ആരുമറിഞ്ഞിരുന്നില്ല. ഫ്ലാറ്റിലുണ്ടായിരുന്ന ആറ് വയസുകാരനായ മകൻ അമ്മ ജീവനൊടുക്കിയ കാര്യം ആരോടും പറഞ്ഞതുമില്ല. വെള്ളിയാഴ്ച വൈകീട്ട് ജസ്പീന്ദറിനെ കാണാനെത്തിയ സുഹൃത്ത് രത്തൻബീർ കൗറാണ് ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പോലീസിൽ വിവരമറിയിച്ചത്.
ആത്മഹത്യ ചെയ്ത നിലയിൽ...
വെള്ളിയാഴ്ച വൈകീട്ട് ജസ്പീന്ദറിന്റെ ഫ്ലാറ്റിലെത്തിയ രത്തൻബീർ ഏറെ നേരം വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായിരുന്നില്ല. ഇതിനിടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രത്തൻബീർ ഫ്ലാറ്റിലെ അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് എത്തി വാതിൽ ചവിട്ടിതുറന്ന് ഫ്ലാറ്റിനകത്ത് പ്രവേശിച്ചപ്പോഴാണ് ജസ്പീന്ദർ സിങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിനെക്കാളേറെ പോലീസിനെയും അയൽവാസികളും ഞെട്ടിച്ചത് മറ്റൊരു കാഴ്ചയായിരുന്നു.
സോഫയിൽ...
തൂങ്ങിമരിച്ച നിലയിലുള്ള അമ്മയുടെ മൃതദേഹത്തിനരികെ സോഫയിൽ കിടന്നുറങ്ങുന്ന മകനെ കണ്ടതാണ് പോലീസ് സംഘത്തെയും അയൽവാസികളെയും സങ്കടത്തിലാഴ്ത്തിയത്. അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികെ ആറ് വയസുകാരൻ കിടന്നുറങ്ങത് കണ്ട് പലരും വിങ്ങിപ്പൊട്ടി. പിന്നീട് പോലീസുകാരുടെയും അയൽവാസികളുടെയും ബഹളം കേട്ടാണ് ആറ് വയസുകാരനായ അർമാൻ സിങ് ഉറക്കമുണർന്നത്. എന്നാൽ അപ്പോഴും തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും അവന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ബിസ്ക്കറ്റും ചിപ്സും...
അർമാൻ സിങിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരും അവന്റെ മറുപടി കേട്ട് ഞെട്ടിത്തരിച്ചു. അമ്മ ജീവനൊടുക്കിയ ദിവസം താൻ ഒന്നും കഴിച്ചില്ലെന്നാണ് അർമാൻ സിങ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ അടുത്ത രണ്ട് ദിവസം ഫ്രിഡ്ജിലുണ്ടായിരുന്ന പഴങ്ങളും ബിസ്ക്കറ്റും ചിപ്സും കഴിച്ച് വിശപ്പടക്കി. ഈ മൂന്ന് ദിവസവും അർമാൻ സിങ് സാധാരണ പോലെ തന്നെയാണ് പെരുമാറിയതെന്ന് അയൽവാസികളും പറഞ്ഞു. കൂടുതൽ വിവരങ്ങൾ തിരക്കിയ പോലീസിനോടും മൂന്ന് ദിവസം താൻ എന്തെല്ലാം ചെയ്തെന്ന് അവനും നിഷ്കളങ്കതയോടെ വിവരിച്ചു.
കളിക്കാൻ പോയി...
ഈ മൂന്നു ദിവസവും താൻ ഒറ്റയ്ക്ക് കുളിച്ചെന്നും, വസ്ത്രങ്ങൾ മാറിയെന്നും അർമാൻ സിങ് പോലീസിനോട് പറഞ്ഞു. ഈ ദിവസങ്ങളിലെല്ലാം അർമാൻ പതിവ് പോലെ മറ്റു കുട്ടികളോടൊപ്പം കളിക്കാനും പോയിരുന്നു. എന്നാൽ തനിക്ക് വിശക്കുന്നതിനെക്കുറിച്ചോ, അമ്മ തൂങ്ങിമരിച്ചതിനെക്കുറിച്ചോ അർമാൻ സിങ് ആരോടും പറഞ്ഞിരുന്നില്ല. അമ്മ ഇങ്ങനെ തൂങ്ങിനിൽക്കുന്നത് കണ്ടിട്ടും എന്താണ് ആരോടും പറയാതിരുന്നതെന്ന ചോദ്യത്തിന് അർമാൻ നൽകിയ മറുപടി കേട്ട് പോലീസുകാർക്കും കരച്ചിൽ നിയന്ത്രിക്കാനായില്ല.
മമ്മി പറഞ്ഞിട്ടുണ്ട്...
ജീവനൊടുക്കുന്നതിന് മുൻപ് താൻ തൂങ്ങി മരിക്കാൻ പോകുകയാണെന്നും, എന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെ ശ്രദ്ധിക്കണമെന്നും മമ്മി പറഞ്ഞിരുന്നുവെന്നാണ് അർമാൻ പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. കരച്ചിൽ പിടിച്ചടക്കിയാണ് പോലീസ് ഉദ്യോഗസ്ഥർ ആറ് വയസുകാരന്റെ മറുപടി കേട്ടത്. നേരത്തെ ഹിമാചൽ പ്രദേശിലെ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന അർമാൻ സിങ് ഈ അദ്ധ്യയന വർഷത്തിന്റെ പകുതിയിലാണ് മൊഹാലിയിൽ എത്തിയത്.
ഭർത്താവ്...
സൈന്യത്തിൽ ലാൻസ് നായിക്കായ രഞ്ജിത് സിങാണ് ജസ്പീന്ദർ സിങിന്റെ ഭർത്താവ്. രഞ്ജിത് സിങിന് ഫിറോസ്പൂരിൽ നിയമനം ലഭിച്ചതിന് പിന്നാലെയാണ് ജസ്പീന്ദർ സിങും മകനും മൊഹാലിയിൽ എത്തി താമസം തുടങ്ങിയത്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ജസ്പീന്ദർ സിങ് നേരത്തെയും ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നുു. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, മുത്തച്ഛനും അമ്മയുടെ ആൺസുഹൃത്തും അമ്മയെ മർദ്ദിച്ചിരുന്നതായി അർമാൻ സിങ് പോലീസിനോട് പറഞ്ഞു.
പപ്പ...
മുത്തച്ഛനും ഛോട്ടാ പപ്പയും അമ്മയെ തല്ലിയിരുന്നുവെന്നാണ് അർമാൻ സിങ് പോലീസിനോട് പറഞ്ഞത്. എന്നാൽ മകൾക്ക് ശാരീരിക ഉപദ്രവം ഏറ്റതായുള്ള അർമാൻ സിങിന്റെ മൊഴി ജസ്പീന്ദർ സിങിന്റെ പിതാവ് നിഷേധിച്ചു. മകളുടെ ഭർത്താവിനെ തന്നെയാകും അർമാൻ സിങ് ഛോട്ടാ പപ്പായെന്ന് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൊഹാലിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ജസ്പീന്ദർ സിങ് കുറച്ചുദിവസങ്ങളായി അവധിയിലായിരുന്നു. ഏപ്രിൽ 17ന് കാനഡയിലേക്ക് പോകാൻ മകൾ തീരുമാനിച്ചിരുന്നെന്നും, ആ ദിവസമാണ് ജീവനൊടുക്കിയതെന്നും ജസ്പീന്ദർ സിങിന്റെ പിതാവ് സുർജിത് സിങ് പറഞ്ഞു. എന്തായാലും ജസ്പീന്ദറിന്റെ മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നാണ് പോലീസ് അറിയിച്ചത്.
മുൻ സീരിയൽ നടിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു! മീരയും നൗഫലും കൊച്ചിയിൽ ഒരുമിച്ച് താമസം...
കാണാതായ വിജിയുടെ മൃതദേഹം പുഴയിൽ! ലാബിലെത്തി രക്തം പരിശോധിച്ച യുവാവ്... അടിമുടി ദുരൂഹത...