ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയെ വർധിപ്പിക്കും; പുതിയ വിദ്യാഭ്യാസ നയം അവസരങ്ങള്‍ വര്‍ധിപ്പിക്കും: മോദി
ദില്ലി: ദേശീയ വിദ്യാഭ്യാസ നയം യുവാക്കളെ അറിവും നൈപുണ്യവും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഭാവിയിലേക്ക് സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയം യുവാക്കൾക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് വിഷയങ്ങൾ പഠിക്കാനുള്ള അവസരം ഒരുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ചേരുന്ന ഗവര്‍ണ്ണര്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്പതി രാംനാഥ് കോവിന്ദും യോഗത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.
ആത്മനിഭർ ഭാരതത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ യുവാക്കൾ നൈപുണ്യമുള്ളവരായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും കഴിവുകൾ ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയെയും വർധിപ്പിക്കും. ദേശീയ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വിദ്യാഭ്യാസ നയം പ്രധാനമാണ്. രണ്ട് ലക്ഷത്തിലധികം ആളുകളുടെ നിർദ്ദേശങ്ങൾ സംയോജിപ്പിച്ച് കൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ നയത്തെ ജനം വളരെയധികം വിലമതിക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ ദിശാബോധം നൽകാൻ നമ്മെ സഹായിക്കും. ഈ നയം വിദ്യാർത്ഥികൾക്ക് കഴിവും അറിവും ഒരു പോലെ നൽകാൻ സഹായിക്കും. യഥാർത്ഥ അറിവ് മനസ്സിനെ സ്വതന്ത്രമാക്കും. പുതിയ വിദ്യാഭ്യാസ നയം യുവാക്കൾക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് വിഷയങ്ങൾ പഠിക്കാനുള്ള അവസരം ഒരുക്കുന്നു. പുതിയ നയം പ്രായോഗികത, പ്രകടനം, വിമർശനാത്മക വിശകലനം, വിലയിരുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണെന്നും മോദി പറഞ്ഞു.
Recommended Video
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് വിപുലമായ ചർച്ചയും സംവാദവും ഇപ്പോൾ നടക്കുന്നു. ഇത് ആവശ്യമാണ്, കാരണം പുതിയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിന് പുതിയ ദിശ നൽകും. മാറിവരുന്ന ജോലിയുടെ സ്വഭാവത്തെ കുറിച്ചാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയം യുവാക്കളെ അറിവും നൈപുണ്യവും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഭാവിയിലേക്ക് സജ്ജമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ 4-5 വർഷം മുമ്പാണ് ആരംഭിച്ചത്. ഗ്രാമീണ, നഗര - വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ എൻഇപിക്കായി നിർദ്ദേശങ്ങൾ നൽകിയിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തോടെ മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ ഇന്ത്യയിലും തുറക്കുന്നതിന് വഴിയൊരുങ്ങി. ഇത് വിദ്യാഭ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾക്കാണ് വഴി തുറന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് ഇനി നമ്മുടെ കുട്ടികൾക്ക് പോകേണ്ട ആവശ്യം ഉണ്ടാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.