ആർത്തവ രക്തം പുരണ്ട പാഡുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ? ശബരിമല വിഷയത്തിൽ സ്മൃതി ഇറാനി
ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എല്ലാവർക്കും പ്രാർത്ഥിക്കാൻ അവകാശമുണ്ട്. പക്ഷെ അശുദ്ധമാക്കാൻ അവകാശമില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സ്മൃതി ഇറാനി പറയുന്നു. മുംബൈയിൽ നടന്ന യംങ് തിങ്കേഴ്സ് കോൺഫറൻസിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഞാനൊരു മന്ത്രിയാണ്, ഈ വിഷയത്തിൽ കോടതി വിധിയെക്കുറിച്ച് പറയാൻ ഞാൻ ആളല്ല, പക്ഷെ ഇത് സാമാന്യ യുക്തിയുടെ കാര്യമാണ്, ആർത്തവരക്തത്തിൽ മുക്കിയ പാഡുമായി നിങ്ങളൊരു സുഹൃത്തിന്റെ വീട്ടിൽ പോകുമോ? അങ്ങനെ നിങ്ങൾ ചെയ്യില്ല, പിന്നെങ്ങനെയാണ് അതുമായി ദേവാലയത്തിൽ പോകുന്നത്? സ്മൃതി ഇറാനി ചോദിക്കുന്നു.

മുംബൈയിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അകത്ത് കയറാതെ പുറത്ത് നിന്ന് പ്രാർത്ഥിച്ച സംഭവവും സ്മൃതി പങ്കുവെച്ചു. അന്ന് മകനാണ് ക്ഷേത്രത്തിനകത്ത് കയറി വഴിപാടുകൾ കഴിപ്പിച്ചത്. സ്മൃതി ഇറാനിയുടെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 28നാണ് സുപ്രീംകോടതി ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് പമ്പയിലും സന്നിധാനത്തും നടന്നത്. നിരവധി സ്ത്രീകൾ ദർശനം നടത്താനുള്ള ആഗ്രഹവുമായി മുന്നോട്ട് വന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വരികയായിരുന്നു.












Click it and Unblock the Notifications