സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റമുട്ടൽ കേസ്; മുംബൈ സിബിഐ കോടതി ഇന്ന് വിധി പറയും
മുംബൈ: സൊഹ്റാബുദ്ദീൻ ഷെയ്ഖ് - തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈ സിബിഐ കോടതി ഇന്ന് വിധി പറയും. 201ഓളം സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചിട്ടുളളത്. കേസിൽ വാദം കേട്ട പ്രത്യേക ജഡ്ജി എസ് ജെ ശർമ ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് വിധി പറയുന്നത്.
സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസ് സിബിഐക്ക് കൈമാറിയത്. ചില പ്രധാന സംഭവങ്ങളുടെ തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. 12 വർഷങ്ങൾക്ക് ശേഷമാണ് സാക്ഷികളെ വിസ്തരിച്ചത്. സംഭവം ഓർമയിലില്ലെന്നാണ് പല സാക്ഷികളും മൊഴി നൽകിയത്. പ്രധാന സാക്ഷികളിൽ പലരും കൂറ് മാറിയതും തിരിച്ചടിയായിട്ടുണ്ട്. പ്രധാന രേഖകളിൽ പലതും കോടതിയിൽ എത്തിയിട്ടില്ല.
അതേസമയം കേസിൽ വിചാരണ പൂർത്തിയായെങ്കിലും മുഖ്യസാക്ഷിയായ അസം ഖാനും മറ്റൊരു സാക്ഷി മഹേന്ദ്ര സാലെയും തങ്ങളുടെ മൊഴി പുന: പരിശോധിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രിയായിരുന്ന ഗുലാബ്ചന്ദ്ര കതാരിയ തുടങ്ങിയവർക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തിയിരുന്നു. കേസിൽ 38 പേരെ പ്രതി ചേർത്തിരുന്നു. ഇതിൽ അമിത് ഷാ ഉൾപ്പെടെ 16 പേരെ കോടതി കുറ്റവിമുക്തരാക്കി.
2005 നവംബറിലാണ് സൊഹ്റാബുദ്ദീൻ ഷെയ്ഖിനേയും ഭാര്യ കൗസർബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിൽ എടുക്കുകയും ലഷ്കർ-ഇ-തൊയിബ തീവ്രവാദികൾ എന്നാരോപിച്ച് വ്യാജ ഏറ്റമുട്ടലിൽ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു ആരോപണം. ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന തുളസീ റാം പ്രജാപതിയേയും പിന്നീട് കൊലപ്പെടുത്തി.
കോണ്ഗ്രസ് ബന്ധം ശക്തമാക്കി ഡിഎംകെ; മന്മോഹന് സിങിനെ തമിഴ്നാട്ടില് നിന്ന് രാജ്യസഭയില് എത്തിക്കും