5 നേതാക്കളെ നിയോഗിച്ച് സോണിയ ഗാന്ധി; തോല്‍വിക്ക് ശേഷം എന്ത് എന്ന് ഇവര്‍ പഠിക്കും
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സുപ്രധാന ചുവടുവയ്പുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഞ്ച് നേതാക്കള്‍ക്ക് പ്രത്യേക ചുമതല നല്‍കി. ഓരോ നേതാക്കളും ഓരോ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം പഠിക്കും. സംഘടനാപരമായി വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ഇവര്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കും. മണിപ്പൂരിന്റെ ചുമതല ജയറാം രമേശിനാണ്. പഞ്ചാബിന്റെ ചുമതല അജയ് മാക്കനും. ഗോവയിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാന്‍ രാജ്യസഭാംഗം രജനി പാട്ടീലിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ജിതേന്ദ്ര സിങും ഉത്തരാഖണ്ഡില്‍ അവിനാശ് പാണ്ഡെയും പഠനം നടത്തി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് ഇതുസംബന്ധിച്ച് പ്രസ്താവ ഇറക്കിയത്. ഓരോ സംസ്ഥാനങ്ങളിലെയും എംഎല്‍എമാര്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവര്‍, പ്രധാന നേതാക്കള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയും. എത്രയും പെട്ടെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അഞ്ച് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. ഇതില്‍ പഞ്ചാബില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ഭരണം. ഇവിടെ എഎപിയാണ് ഇപ്പോള്‍ ഭരണം പിടിച്ചത്.
ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് നേരിയ സാധ്യതയുണ്ടെന്നും തൂക്കുസഭയായേക്കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. ഇത് വിശ്വസിച്ച് ഫലം വന്നാല്‍ സ്വീകരിക്കേണ്ട നടപടികളും കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ പഞ്ചാബില്‍ എഎപി കുതിച്ചുകയറി. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി കേവല ഭൂരിപക്ഷം നേടുകയും ചെയ്തു.
പിന്നീട് സോണിയ ഗാന്ധി ദേശീയ പ്രവര്‍ത്തക സമിതി യോഗം വിളിക്കുകയും തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുകയുമുണ്ടായി. തൊട്ടുപിന്നാലെയാണ് അഞ്ച് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പഞ്ചാബില്‍ സീറ്റുകള്‍ കുറയുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. എങ്കിലും ഭരണം നഷ്ടമാകില്ല എന്നാണ് കരുതിയത്. എന്നാല്‍ ഭരണം നഷ്ടമായി എന്ന് മാത്രമല്ല, ദയനീയമായ പ്രകടനമാകുകയും ചെയ്തു. ഇതിന് കാരണം ഗ്രൂപ്പ് പോരും നേതൃത്വത്തിന്റെ പിടിപ്പുകേടുമാണെന്ന് ഹൈക്കമാന്റ് വിലയിരുത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. അതേസമയം, വിമതരായ ജി23 ഗ്രൂപ്പ് യോഗം ചേരുകയും സംഘടനാ തലത്തില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications