പഞ്ചാബ് കൂടി നഷ്ടപ്പെടാന്‍ വയ്യ; ക്യാപ്റ്റനേയും സിധുവിനേയും ഒരുമിപ്പിക്കാന്‍ സോണിയ ഗാന്ധി വക സമിതി
ചണ്ഡീഗഢ്: ഇന്ത്യയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനം എന്ന പ്രത്യേകതയും പഞ്ചാബിനുണ്ട്.
ധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി
സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; ബോംബെ ഹൈക്കോടതിയുടെ അനുമതി
കേരളത്തില്‍ ഇത്തവണ അധികാരത്തിലെത്താമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ എല്ലാം വൃഥാവിലായതിന്റെ നിരാശ കേന്ദ്ര നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ പഞ്ചാബില്‍ ഒരു പരീക്ഷണത്തിന് തയ്യാറല്ല ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും നവജ്യോത് സിങ് സിധുവും തമ്മിലുള്ള പ്രശ്‌നം തിരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാനുള്ള നീക്കത്തിലാണ് സോണിയ ഗാന്ധി. വിശദാംശങ്ങൾ...
മൂന്നംഗ സമിതി
അമരീന്ദര്‍ സിങും നവജ്യോത് സിങ് സിധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു മൂന്നംഗ സമിതിയെ ആണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ ആണ് സമിതിയുടെ ചെയര്‍മാന്‍. പഞ്ചാബിന്റെ ചുമതല.യുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ജെപി അഗര്‍വാളും ആണ് മറ്റ് അംഗങ്ങള്‍.
പ്രശ്‌നം തീര്‍ക്കണം
സിധുവും അമരീന്ദര്‍ സിങും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഈ കമ്മിറ്റിയ്ക്ക് സാധിക്കുമോ എന്നത് വലിയ ചോദ്യമാണ്. സര്‍ക്കാരിനേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യം എന്നാണ് ഹരീഷ് റാവത്ത് പ്രതികരിച്ചത്. അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും റാവത്ത് പറഞ്ഞു.
ഉടന്‍ കാണും
കമ്മിറ്റിയിലെ അംഗങ്ങള്‍ ആദ്യ യോഗം ചേരുന്നത്. മെയ് 29 ശനിയാഴ്ചയാണ്. എഐസിസി ആസ്ഥാനത്ത് വച്ച് ചേരുന്ന യോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കും. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരുമായും കൂടി ആലോചിച്ചായിരിക്കും തങ്ങളുടെ ഇടപെടലുകള്‍ എന്നും ഹരീഷ് റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.
അമരീന്ദര്‍ സിങും സിധുവും
പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആണ്. അത്രയേറെ ജനകീയ അടിത്തറയുള്ള നേതാവാണ് ക്യാപ്റ്റന്‍. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ ക്രിക്കറ്റ് താരം സിധുവും പഞ്ചാബിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ്.
അടുപ്പവും പിണക്കവും
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സിധു, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു തുടക്കത്തില്‍. സിധുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വളരെ പെട്ടെന്ന് രണ്ട് പേര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഒടുക്കം സിധു മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പിന്നീട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടുമില്ല.
ട്വിറ്റര്‍ യുദ്ധം
ഏത് സമയവും സിധു കോണ്‍ഗ്രസ് വിട്ടേക്കുമെന്ന നിലയിലാണ് കുറച്ചുകാലമായി കാര്യങ്ങള്‍ പോകുന്നത്. ട്വിറ്ററിലൂടെ അമരീന്ദര്‍ സിങ്ങിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് സിധു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളിലും വലിയ പ്രശ്‌നങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.
പുറത്താക്കണമെന്ന് വരെ
ഇതിനിടെ സിധുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. സിധു തിരികെ ബിജെപിയിലേക്ക് തന്നെ ചേക്കേറുമോ അതോ എഎപിയുടെ ക്ഷണം സ്വീകരിക്കുമോ എന്നൊക്കെയുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
കോണ്‍ഗ്രസും ഭയക്കുന്നു
സിധു പാര്‍ട്ടി വിട്ട് പോയേക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനും ഉണ്ട്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍, അത് വലിയ തിരിച്ചടിയ്ക്ക് വഴിവച്ചേക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ ഭയം. അതുകൊണ്ട് തന്നെയാണ് ഇരുവിഭാഗങ്ങളേയും സമാശ്വസിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതായിരിക്കും ഉചിതം എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
Recommended Video
സിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകും