എംപിമാർ മുങ്ങി നടക്കുന്നു.. ബിജെപിയെ ചെറുക്കാൻ സഭയിൽ ആളില്ലാതെ കോൺഗ്രസ്, ഇടപെട്ട് സോണിയ!
ദില്ലി: പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ന് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് പാര്‍ട്ടി കടന്ന് പോയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം തവണയും തോറ്റ കോണ്‍ഗ്രസിന് മുന്നില്‍ സംഘടനാ പ്രശ്‌നങ്ങള്‍ അടക്കം നിരവധി വെല്ലുവിളികളാണുളളത്.
നിശ്ചിത എണ്ണം എംപിമാര്‍ ഇല്ലാത്തത് കൊണ്ട് തുടര്‍ച്ചയായ രണ്ടാം തവണയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. ഉള്ള എംപിമാര്‍ ആകട്ടെ സഭയില്‍ നിന്ന് മുങ്ങുന്നതും പതിവായിരിക്കുന്നു. എംപിമാര്‍ക്ക് മൂക്ക് കയറിടാനുളള നീക്കത്തിലാണ് സോണിയാ ഗാന്ധി.

ഒന്നിലും തലയിടാതെ രാഹുൽ
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും നേതൃപരമായ ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ സോണിയാ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചുമതല ഏറ്റെടുത്തു. ബംഗാളില്‍ നിന്നുളള എംപി അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവുമായി. ആളെണ്ണം കുറവാണ് എന്നത് സഭയില്‍ കോണ്‍ഗ്രസിനെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്.

കോണ്‍ഗ്രസിന് വെല്ലുവിളി
2014ല്‍ 44 എംപിമാരായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇത്തവണ അത് 52 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും ജ്യോതിരാദിത്യ സിന്ധ്യയേയും പോലെ കോണ്‍ഗ്രസിന്റെ സഭയിലെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിരുന്ന നേതാക്കള്‍ ഇത്തവണ ഇല്ല. അത് സഭയിലെ ഇടപെടലുകളില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നുണ്ട്. പല എംപിമാരെയും ആവശ്യസമയത്ത് സഭയില്‍ കാണാന്‍ തന്നെയില്ല.

എംപിമാർ മുങ്ങുന്നു
ഭരണപക്ഷത്തിന് സഭയില്‍ മൃഗീയ ഭൂരിപക്ഷമാണുളളത്. ഭരണപക്ഷ എംപിമാര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുമ്പോള്‍ ചെറുക്കാന്‍ പ്രതിപക്ഷ നിരയില്‍ ആളെണ്ണം കുറവാണ്. ഉളളവര്‍ തന്നെ സഭയില്‍ നിന്ന് മുങ്ങി നടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സോണിയാ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തില്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് എംപിമാര്‍ക്ക് മൂക്ക് കയറിടാനുളള തീരുമാനം.

ചോദ്യം ചെയ്യാൻ ആളില്ല
കഴിഞ്ഞ ദിവസം സഭയില്‍ ജവഹര്‍ലാല്‍ നെഹ്രുവിനും വികെ കൃഷ്ണമേനോനും എതിരെ ബിജെപി അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അതിനെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് നിരയില്‍ നിന്ന് ആരും എഴുന്നേറ്റിരുന്നില്ല. നിശ്ചിത എണ്ണം എംപിമാര്‍ സഭയില്‍ ഉണ്ടായിരുന്നുമില്ല. ഇതാണ് സോണിയാ ഗാന്ധിയെ പ്രകോപിപ്പിച്ചത്. നിശ്ചിത എണ്ണം എംപിമാര്‍ എല്ലാ സമയത്തും സഭയില്‍ ഹാജരുണ്ടായിരിക്കണം എന്നാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.

ഹാജർ ഉറപ്പാക്കണം
52 എംപിമാരെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണ്. ഈ എംപിമാര്‍ക്ക് നിര്‍ബന്ധമായും സഭയില്‍ ഉണ്ടായിരിക്കേണ്ട സമയം വീതിച്ച് നല്‍കിയിരിക്കുകയാണ്. ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളില്‍ സഭയില്‍ മുഴുവന്‍ സമയവും ഇരുന്നിരിക്കണം. ഇതിന് വേണ്ടി ഹാജര്‍ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ചീഫ് വിപ്പായ കൊടിക്കുന്നില്‍ സുരേഷിനാണ് എംപിമാരുടെ ഹാജര്‍ ഉറപ്പാക്കാനുളള ചുമതല സോണിയ നല്‍കിയിരിക്കുന്നത്.

സജീവ ഇടപെടൽ വേണം
സഭയില്‍ സാന്നിധ്യം ഉണ്ടായാല്‍ മാത്രം പോര, എംപിമാര്‍ സഭാ നടപടികളില്‍ സജീവമായി ഇടപെടുകയും വേണമെന്നും സോണിയാ ഗാന്ധി നിര്‍ദേശിച്ചു. എംപിമാര്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സമയം ചിലവഴിക്കുന്നത് ഒഴിവാക്കണമെന്നും സോണിയാ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. ആകെ സീറ്റിന്റെ പത്ത് ശതമാനം പോലും നേടാന്‍ സാധിക്കാത്തത് കൊണ്ട് നിലവില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല. ഈ കുറവുകളെയെല്ലാം സഭയിലെ ഇടപെടല്‍ കൊണ്ട് മറികടക്കാനാണ് കോണ്‍ഗ്രസ് നീക്കം.












Click it and Unblock the Notifications