നാടകീയ നീക്കങ്ങൾക്കൊടുവിൽ തീരുമാനം! രാഹുൽ ഇല്ല! സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും!
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസ്സാക്കി.
Recommended Video
പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തന്നെ വേണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ എഐസിസി പ്രത്യേക യോഗം വിളിക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. 6 മാസത്തിനുളളിൽ കോൺഗ്രസ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും. വിശദാംശങ്ങൾ ഇങ്ങനെ
പച്ചക്കൊടി കാട്ടാതെ രാഹുൽ ഗാന്ധി
കോണ്‍ഗ്രസിനെ നയിക്കാന്‍ മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ട് ഏറെക്കാലമായി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണം എന്നാണ് ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുളള രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധി ഈ ഘട്ടം വരെയും തയ്യാറായിട്ടില്ല.
രാജി വെക്കാമെന്ന് സോണിയ
23 കോണ്‍ഗ്രസ് നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയത്. കപില്‍ സിബലും ശശി തരൂരും ഗുലാം നബി ആസാദും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ കത്തില്‍ ഒപ്പിട്ടിരുന്നു. പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെയ്ക്കാന്‍ തയ്യാറാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി അറിയിച്ചു.
സോണിയ തുടരണമെന്ന് ആവശ്യം
എന്നാല്‍ മന്‍മോഹന്‍ സിംഗും എകെ ആന്റണിയും അടക്കമുളള നേതാക്കള്‍ സോണിയ തുടരണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. 23 നേതാക്കള്‍ അയച്ച കത്തിന്റെ പേരില്‍ യോഗത്തില്‍ പൊട്ടിത്തെറി തന്നെ ഉണ്ടായി. സോണിയാ ഗാന്ധി രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് നേതാക്കള്‍ ഇത്തരമൊരു കത്തയച്ചത് ശരിയായില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
പൊട്ടിത്തെറിച്ച് രാഹുൽ
രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി പൊരുതുന്ന സമയത്ത് അത്തരമൊരു കത്തയച്ചത് ആരെ സഹായിക്കാനാണ് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കത്തെഴുതിയവര്‍ ബിജെപിയെ സഹായിക്കാനാണ് എന്ന് രാഹുല്‍ പറഞ്ഞത് വലിയ കലാപത്തിലേക്ക് നയിച്ചു. കപില്‍ സിബലും ഗുലാം നബി ആസാദും രാഹുലിനെതിരെ രംഗത്ത് വന്നു. ആരോപണം തെളിയിച്ചാല്‍ രാജി വെക്കാമെന്ന് ആസാദ് പറഞ്ഞു.
നടപടി വേണം
രാഹുല്‍ ഗാന്ധിക്കുളള മറുപടി കപില്‍ സിബല്‍ ട്വിറ്ററില്‍ നല്‍കിയതും വന്‍ ചര്‍ച്ചയായി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി തന്നെ സിബലുമായി സംസാരിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അതിനിടെ സോണിയാ ഗാന്ധിയെ നീക്കണെമന്ന് കത്തെഴുതിയവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് അംബിക സോണി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പ്രവർത്തക സമിതി തീരുമാനം എടുത്തിട്ടില്ല.
കത്തെഴുതിയവർക്കെതിരെ നടപടിയില്ല
പാര്‍ട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച് എഴുതിയ കത്തിന്റെ പേരില്‍ നടപടി ഉണ്ടായാലും പാര്‍ട്ടിയില്‍ തുടരുമെന്ന് ഗുലാംനബി ആസാദും ആനന്ദ് ശര്‍മ്മയും അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം എഐസിസി സമ്മേളനം വിളിച്ചേക്കും. നേതാക്കള്‍ കത്ത് എഴുതിയതില്‍ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകില്ല. മുന്നോട്ട് പോകുന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടതെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!
എകെ ആന്റണിയോ മൻമോഹൻ സിംഗോ? സോണിയ ഒഴിഞ്ഞാൽ കോൺഗ്രസിന് മുന്നിൽ 4 സാധ്യതകൾ!