സർക്കാർ വീണതിന് പിന്നാലെ സർവത്ര കലാപം! ജെഡിഎസ് പിളർപ്പിലേക്ക്, കോൺഗ്രസിനോടും ഇടയുന്നു
ബെംഗളൂരു: കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്നത് പോലെ തന്നെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗസ് ജെഡിഎസിനൊപ്പം മത്സരിക്കുന്നത്. 2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും എതിരാളികളായാണ് മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും ഒരുമിച്ച് സര്‍ക്കാരുണ്ടാക്കി.
14 മാസത്തെ ആയുസ്സ് മാത്രമാണ് ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനുണ്ടായത്. സര്‍ക്കാര്‍ താഴെ വീണതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസും ജെഡിഎസും വീണ്ടും ശത്രുപക്ഷത്തായിരിക്കുകയാണ്. സര്‍ക്കാര്‍ വീണതിനുളള ഉത്തരവാദിത്തം ഇരുകൂട്ടരും പരസ്പരം തലയില്‍ കെട്ടി വെക്കുകയാണ്. മാത്രമല്ല ജെഡിഎസ് പിളർപ്പിന്റെ വക്കിലുമാണ്.
അസ്വാരസ്യങ്ങളോടെ തുടക്കം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത ശേഷമാണ് കോണ്‍ഗ്രസും ജെഡിഎസും കൈ കോര്‍ത്ത് ബിജെപിയെ വലിച്ച് താഴെ ഇട്ടത്. ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അന്ന് കളിച്ചത് അപകടം പിടിച്ച കളിയായിരുന്നു. ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനോട് കോണ്‍ഗ്രസിനുളളില്‍ തുടക്കം മുതല്‍ക്കേ എതിര്‍പ്പുണ്ടായിരുന്നു.
മൂക്കും കുത്തി താഴെ
സര്‍ക്കാര്‍ അധികാരത്തിലിരുന്ന 14 മാസവും കോണ്‍ഗ്രസ് നേതാക്കളും ജെഡിഎസ് നേതാക്കളും തമ്മില്‍ ഉരസല്‍ തുടര്‍ന്നു. ഇരുപാര്‍ട്ടികള്‍ക്കുമുളളിലെ ഈ കല്ല് കടി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന ആശങ്കയും തുടക്കം മുതലേ നിലനിന്നിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ അവസരം മുതലെടുത്ത ബിജെപി അതൃപ്തരായ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചു. 15 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ മൂക്കും കുത്തി താഴെ വീണു.
സഖ്യം വേർപിരിയുന്നു
സഖ്യ സര്‍ക്കാര്‍ താഴെ വീണതോടെ ഇനി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നോട്ട് പോകുമോ എന്ന ചോദ്യമാണ് ബാക്കിയായത്. സഖ്യം വരുന്ന ഉപതിരഞ്ഞെടുപ്പിലടക്കം തുടര്‍ന്നേക്കും എന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ നേതാക്കള്‍ നല്‍കിയത്. എന്നാലിപ്പോള്‍ സഖ്യം വേര്‍പിരിയലിന്റെ വഴിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യം തങ്ങള്‍ക്ക് ചങ്ങല കൊണ്ട് കെട്ടിയിട്ടത് പോലെ ആയിരുന്നുവെന്നും സര്‍ക്കാര്‍ വീണതോടെ സ്വാതന്ത്ര്യം ലഭിച്ചു എന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
പ്രവർത്തകരിലും അതൃപ്തി
ജെഡിഎസുമായി ചേര്‍ന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ അതൃപ്തി ഉണ്ടായിരുന്നു എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത്. ഇനി നഷ്ടപ്പെട്ട് പോയ ആ പിന്തുണ തിരികെ പിടിക്കാനായി പ്രവര്‍ത്തിക്കണം എന്ന് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഉപതിരഞ്ഞെടുപ്പില്‍ നേരത്തെ കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളായ രാജരാജേശ്വരി നഗര്‍ അടക്കമുളള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ജെഡിഎസ് നേതാവ് തന്‍വീര്‍ അലി വ്യക്തമാക്കി.
ഇനി കാല് പിടിക്കില്ല
തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെങ്കിലും ഭാവിയില്‍ സഖ്യത്തിനുളള വാതിലുകള്‍ പൂര്‍ണമായും അടച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് ഏതെങ്കിലും പാര്‍ട്ടി നേടിയാല്‍ അന്ന് സഖ്യത്തെ കുറിച്ച് ആലോചിക്കാമെന്നും അത് വരെ സഖ്യമെന്ന് മിണ്ടേണ്ടതില്ലെന്നും പേര് വെളിപ്പെടുത്താത്ത ജെഡിഎസ് നേതാവ് പറയുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ സഖ്യമാകാം എന്നും അല്ലാതെ ജെഡിഎസ് അധികാരത്തിന് വേണ്ടി ഇനി ആരുടേയും കാല്‍ പിടിക്കില്ലെന്നും നേതാക്കള്‍ പറയുന്നു.
പുകഞ്ഞ് ജെഡിഎസ്
ജെഡിഎസിലും കോണ്‍ഗ്രസിലും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് സഖ്യം കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിനുളളിലെന്ന പോലെ ജെഡിഎസിനുളളിലും സഖ്യത്തോടെ എതിര്‍പ്പുളള വിഭാഗമുണ്ട്. സര്‍ക്കാര്‍ വീണതോടെ പാര്‍ട്ടി പിളര്‍പ്പിനെ വരെ ഭയക്കുന്ന അവസ്ഥയാണ്. ബിജെപിയെ പിന്തുണയ്ക്കണം എന്നാണ് ഒരു വിഭാഗം ജെഡിഎസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ദേവഗൗഡ കുടുംബത്തോട് പാര്‍ട്ടിക്കുളളില്‍ അതൃപ്തി വളരുന്നുണ്ട്. മുതിര്‍ന്ന നേതാവ് പുട്ടരാജുവിനെ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ അപമാനിച്ചത് ജെഡിഎസിലെ വിഭാഗീയത കൂട്ടിയിരിക്കുകയാണ്.