ഗോപൂജ ചെയ്ത് ശ്രീരാമുലു, വോട്ടിങ് മെഷീന്‍ വാസ്തു പ്രകാരം മാറ്റിവെപ്പിച്ച് ദേവഗൗഡയുടെ ഭാര്യ....
Recommended Video
ബാംഗ്ലൂർ: വെറുമൊരു നിയമസഭ തിരഞ്ഞെടുപ്പല്ല കർണാടകയിൽ നടക്കുന്നത്. തുല്യശക്തികളുടെ ബലപരീക്ഷണമാണ്. രാജ്യത്തെ മൊത്തം കണക്കെടുത്ത് നോക്കിയാൽ ബി ജെ പിക്ക് ഒരിരയല്ല കോൺഗ്രസ്. എന്നാൽ കർണാടകത്തിൽ കളി വേറെയാണ്. സിദ്ധരാമയ്യയുടെ കർണാടകത്തിൽ കോൺഗ്രസിനോട് മുട്ടിനിൽക്കാൻ ബി ജെ പി കുറച്ചധികം പാടുപെടും.
എന്നിരുന്നാലും മുൻപിൻ നോക്കാതെ പോരാടാൻ ഉറച്ച് തന്നെയാണ് ബി ജെ പി. മുഖ്യമന്ത്രി സ്ഥാനാർഥിയായ ബി എസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി കസേരയിൽ കണ്ണ് വെച്ചിരിക്കുന്ന ശ്രീരാമുലു തുടങ്ങിയവരരൊക്കെ മത്സരരംഗത്ത് സജീവമായുണ്ട്. ഇലക്ഷൻ ദിവസം ഇവരൊക്കെ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്ന് കൂടി ഒന്ന് കണ്ടുനോക്കൂ, ബഹുരസമാണ് കഥകൾ.
ശ്രീരാമുലുവിന്റെ ഗോപൂജ
വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് ഗോ പൂജ ചെയ്തിട്ടാണ് ബി ജെ പി സ്ഥാനാർഥി ശ്രീരാമുലു വാർത്തകളിൽ ഇടംപിടിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കിതിരെ ബദാമിയിലും മൊളകാൽമുരുവിലും ശ്രീരാമുലു മത്സരിക്കുന്നുണ്ട്. ബെല്ലാരിയിലെ വുമൻ ആൻഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റിലെ പോളിങ്ങ് ബൂത്തിലാണ് ശ്രീരാമുലുവിന് വോട്ട്. സാധാരണ വെള്ള കുർത്തയിൽ കാണപ്പെടാറുള്ള ശ്രീരാമുലു വോട്ടിങ് ദിവസം ധരിക്കാൻ കാവിയാണ് തിരഞ്ഞെടുത്തത്.
വോട്ടിങ് മെഷീനും വാസ്തു
വാസ്തു ശാസ്ത്രം അനുസരിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന് വരെ സ്ഥാനചലനം സംഭവിച്ചു. രസകരമായ ഈ സംഭവം നടന്നത് ചാമുണ്ഡേശ്വരിയിലാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന മണ്ഡലമാണ് ചാമുണ്ഡേശ്വരി. ജനതാദൾ എസ് സ്ഥാനാർഥി ജി ടി ദേവഗൗഡയുടെ ഭാര്യയാണ് വോട്ടിങ് മെഷീന്റെ ഇരിപ്പ് വാസ്തുപ്രകാരം ശരിയല്ല എന്ന് കണ്ട് സ്ഥാനം മാറ്റിച്ചത് എന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥാനാർഥിയുട ഭാര്യയെ അനുസരിക്കേണ്ടി വന്നു എന്നും റിപ്പോർട്ട് പറയുന്നു.
യെദ്യൂരപ്പ അമ്പലത്തിൽ
അറിയപ്പെടുന്ന ഒരു ഭക്തൻ കൂടിയാണ് കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ശിക്കാരിപുര ക്ഷേത്രത്തിലാണ് യെദ്യൂരപ്പ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സന്ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വീട്ടിലും പൂജ നടത്തിയിരുന്നു ഇദ്ദേഹം. കർണാടകയിൽ ബി ജെ പി ജയിച്ചാൽ യെദ്യൂരപ്പ മുഖ്യമന്ത്രിയാകും.