അയോധ്യ ഭൂമിയില്‍ വീണ്ടും ഉടക്ക്; ശ്രീശ്രീയെയും ഷിയാ നേതാവിനെയും തള്ളി ഇരുവിഭാഗവും, ഇനിയെന്ത്?
ലഖ്‌നൗ: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച മധ്യസ്ഥ ശ്രമങ്ങള്‍ തള്ളി ഇരുവിഭാഗം നേതാക്കളും. ആര്‍ട്ട് ഓഫ് ലിവിങ് ഗുരു ശ്രീശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡുമാണ് മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഇവര്‍ കേസുമായി ബന്ധപ്പെട്ട ചില നേതാക്കളുമായി സംസാരിക്കുകയും ചെയ്തു.
എന്നാല്‍ ഇരുവരുടെയും നിര്‍ദേശങ്ങള്‍ തള്ളിയിരിക്കുകയാണ് വിവാദ ഭൂമിയുമായി ബന്ധപ്പെട്ടവര്‍. ബാബറി മസ്ജിദ് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. 21 പേരാണ് കേസുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഇവര്‍ കോടതി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് മധ്യസ്ഥ ശ്രമവുമായി ശ്രീ ശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വിയും രംഗത്ത് വന്നത്.

കേസിന്റെ കോടതി നടപടികള്‍ വേഗത്തില്‍ തുടങ്ങുമെന്നാണ് കരുതുന്നത്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് ആരാണ് തടസം നില്‍ക്കുന്നതെന്നും രാഷ്ട്രീയം കളിക്കുന്നതെന്നും ഉടന്‍ വ്യക്തമാകുമെന്നും വിഷയത്തില്‍ നേരത്തെ ഇടപെട്ടിരുന്ന ധര്‍മദാസ് അഭിപ്രായപ്പെട്ടു. ശ്രീശ്രീ രവിശങ്കറുടെ മധ്യസ്ഥ ശ്രമം ഒരിക്കലും അംഗീകരിക്കില്ലെന്ന് രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്‍ ബിജെപി എംപി രാം വിലാസ് വേദാന്തി വ്യക്തമാക്കി.
എല്ലാ വിഭാഗവും ഒരുമിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ മാത്രമേ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സാധിക്കുവെന്ന് അഖിലേന്ത്യാ അഖാഡ പരിഷത്ത് മേധാവി മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു. എന്നാല്‍ ശ്രീശ്രീ രവിശങ്കര്‍ സന്ന്യാസിയല്ല, അദ്ദേഹം ഒരു സര്‍ക്കാരിതര സംഘടന നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് അപ്പുറത്തുള്ള കാര്യമാണ് രാമക്ഷേത്രമെന്നും ഗിരി പറഞ്ഞു.
അതേസമയം, ബാബറി മസ്ജിദ് നിന്ന സ്ഥലം ഷിയാ വഖഫ് ബോര്‍ഡിന്റേതായിരുന്നുവെന്ന് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഷിയാ വഖഫ് ബോര്‍ഡിനും ഇടപെടാമെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടുപിന്നാലെ വസീം റിസ്‌വിയും ശ്രീശ്രീയും അയോധ്യ വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ചില സന്ന്യാസിമാരെയും അഖാഡ പരിഷത്ത് നേതാക്കളെ കാണുകയും ചെയ്തു.
സമവായമായെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും മുസ്ലിംകള്‍ക്ക് സ്വാധീനമുള്ള അയോധ്യ-ഫൈസാബാദ് മേഖലയിലെവിടെയെങ്കിലും പള്ളി നിര്‍മിക്കാനും ധാരണയായെന്നും വസീം റിസ്‌വി യോഗത്തിന് ശേഷം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ബാബറി കേസില്‍ ഉള്‍പ്പെട്ട മുസ്ലിം നേതാക്കള്‍ ആരും ഈ നിര്‍ദേശം അംഗീകരിച്ചില്ല. മുഹമ്മദ് ഇഖ്ബാല്‍, ഹാജി മെഹ്ബൂബ് തുടങ്ങിയവരെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചു. വസീം റിസ്‌വിയുടേത് മാധ്യമ ശ്രദ്ധ കിട്ടാനുള്ള തന്ത്രമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications