കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാക്കിസ്ഥാന്‍ ഷെല്ലിങ്ങില്‍ ജമ്മുവില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. ഷെല്ലാക്രമണത്തില്‍ 158 പേര്‍ക്ക് പരിക്കേറ്റതായും മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജമ്മു കാശ്മീര്‍ നിയമസഭയില്‍ വ്യക്തമാക്കി. നാഷണല്‍ കോണ്‍ഫറന്‍സ് അംഗം അലി മുഹമ്മദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
പൂഞ്ചില്‍ 9 പേരാണ് മരിച്ചത്. ജമ്മുവിലും സാംബയിലും 7 പേര്‍ വീതവും രജൗറിയില്‍ രണ്ടുപേരും കത്വയില്‍ ഒരാളും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജമ്മുവില്‍ 91 പേര്‍ക്കാണ് പരിക്കേറ്റത്. പൂഞ്ചില്‍ 31, കത്വയില്‍ 13, സാംബയില്‍ 12, കുപ്വാരയില്‍ 8, രജൗറിയില്‍ 3 എന്നിങ്ങനെയാണ് പരിക്കേറ്റവരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെയായി 26 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. 6.70 ലക്ഷം രൂപ പരിക്കേറ്റവര്‍ക്കും 42.35 ലക്ഷം രൂപ മറ്റുവിധത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്തിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇരുഭാഗത്തുനിന്നും വന്‍ ഷെല്ലാക്രമണം നടന്നിരുന്നു. ലക്ഷക്കണക്കിന് ഗ്രാമീണരാണ് കാശ്മീര്‍ താഴ്‌വര വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടിവന്നത്.
Comments
English summary
State govt says 26 people killed, 158 injured in Pak shelling along border in J-K