ഒളി ക്യാമറ ദൃശ്യങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: കഴിഞ്ഞദിവസം നാരദന്യൂസ് പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ട്ടിയിലെ പ്രമുഖരും മമതയുടെ വിശ്വസ്തരും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങുന്ന വീഡിയോ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോഴാണ് വിശദീകരണവുമായി മമത രംഗത്തിറങ്ങിയത്.
രാഷ്ട്രീയമായാണ് എതിരാളികളെ നേരിടേണ്ടത്. ഇടതു കോണ്‍ഗ്രസ് സഖ്യത്തെയും ബി.ജെ.പിയേയും പൊരുതി തോല്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കഴിയുമെന്ന ഘട്ടത്തില്‍ പുറത്തുവന്ന ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും പാര്‍ട്ടിയെ തോല്‍പിക്കാന്‍ ഇത്തരം ആരോപണങ്ങളിലൂടെ കഴിയില്ലെന്നും മമത പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കോഴ വാങ്ങിയത്. എം.പിമാര്‍ ഉള്‍പ്പെടെ 12 പേര്‍ വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി സുബ്രതോ മുഖര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വവാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ, നഗര വികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എം.പിമാരായ സല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി എന്നിവര്‍ കോഴവാങ്ങുന്നത് വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വിഷയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരായി ഉയര്‍ത്താനാണ് സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. കോഴ വിവാദം പാര്‍ലിമെന്റില്‍ ഉന്നയിച്ച് ദേശീയ ശ്രദ്ധയാര്‍ഷിക്കാനും സിപിഎം ശ്രമിച്ചുവരികയാണ്.