കശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെ കല്ലേറ്; ഒരാൾ കൊല്ലപ്പെട്ടു, മലയാളികൾക്ക് നേരെയും ആക്രമണം...
മലയാളികളുടെ സംഘത്തിലെ ഏഴ് പേർക്കാണ് കല്ലേറിൽ പരിക്കേറ്റത്.
ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ കല്ലേറിൽ ഒരാൾ കൊല്ലപ്പെട്ടു. തമിഴ്നാട് ചെന്നൈ സ്വദേശി തിരുമണി(22)യാണ് മരിച്ചത്. കല്ലേറിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുമണി തിങ്കളാഴ്ചയാണ് മരിച്ചത്.
കശ്മീരിലെ വിവിധ മേഖലകളിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ കല്ലേറിയിൽ ഒട്ടേറെപേർക്ക് പരിക്കേറ്റിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിന് നേരെയും കഴിഞ്ഞദിവസം കല്ലേറുണ്ടായി. മലയാളികളുടെ സംഘത്തിലെ ഏഴ് പേർക്കാണ് കല്ലേറിൽ പരിക്കേറ്റത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 47 പേരായിരുന്നു യാത്രാ സംഘത്തിലുണ്ടായിരുന്നത്. അനന്തനാഗ് ജില്ലയിലെ പഹൽഗാമിന് സമീപം അഷ്മുഖിലായിരുന്നു സംഭവം.
കല്ലേറ്...
തീവ്രവാദികളെ അനുകൂലിക്കുന്നവരാണ് കശ്മീർ താഴ്വരയിലെ വിവിധമേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ കല്ലേറ് നടത്തിയത്. കശ്മീരിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയായിരുന്നു ഇവരുടെ ആക്രമണം. ശ്രീനഗർ-ഗുൽമാർഗ് റോഡിൽ നർബാലിന് സമീപത്ത് വച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനോദയാത്ര സംഘത്തിന് നേരെ കല്ലേറുണ്ടായത്. അക്രമികൾ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ തുരുതുരാ കല്ലെറിയുകയായിരുന്നു.
മരണം...
ഒരു വിഭാഗം നാട്ടുകാരുടെ കല്ലേറിൽ ചെന്നൈ സ്വദേശിയായ തിരുമണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണപ്പെട്ടു. നർബാലിന് പുറമേ കശ്മീർ താഴ്വരയിലെ മറ്റു മേഖലകളിലും വിനോദസഞ്ചാരികൾക്ക് നേരെ കല്ലേറുണ്ടായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള വിനോദയാത്ര സംഘവും ആക്രമണത്തിനിരയായി.
വിനോദയാത്ര...
കാസർകോട്, കണ്ണൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 47 പേരായിരുന്നു യാത്രാ സംഘത്തിലുണ്ടായിരുന്നത്. രാജധാനി എക്സ്പ്രസിൽ ദില്ലിയിലും പിന്നീട് ഉദ്ധംപൂരിലും എത്തിയ സംഘം നാല് ട്രാവലറുകളിലാണ് കശ്മീരിൽ സന്ദർശനം നടത്തിയത്. രാത്രി എട്ട് മണിയോടെ അനന്തനാഗ് ജില്ലയിലെ പഹൽഗാമിന് സമീപം അഷ്മുഖാം എന്ന സ്ഥലത്ത് വച്ചായിരുന്നു മലയാളികൾ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായത്. പള്ളിയുടെ സമീപത്ത് തടിച്ചുകൂടിയിരുന്ന ഒരു വിഭാഗം ആൾക്കാരാണ് വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞത്.
ഏഴ് പേർക്ക്...
ശക്തമായ കല്ലേറിൽ ഇവർ സഞ്ചരിച്ചിരുന്ന ട്രാവലറിന്റെ ചില്ലുകൾ തകർന്നു. കല്ലേറ് രൂക്ഷമായതോടെ എല്ലാവരും സീറ്റിനടിയിൽ കുനിഞ്ഞിരുന്നു. ഇതിനിടെ ഏഴ് പേർക്ക് കല്ലേറിൽ പരിക്കേറ്റു. ഇവരെ കശ്മീരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാസർകോട് നീലേശ്വരം ബെസ്റ്റ് ബേക്കറി ഉടമ സി അമ്പുരാജ്, ഭാര്യ ലീല, അച്ചാംതുരുത്ത് തമ്പാൻ, വട്ടപ്പൊയിൽ പികെ വിജയൻ, ഭാര ഷീന തുടങ്ങിയ 47 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.
അവൾ കൂടി പോയാൽ ഞങ്ങൾക്ക് താങ്ങാനാകില്ല; വിതുമ്പലോടെ ജെയ്സും ജെഫിമോളും,