സുനന്ദ തരൂരിനെ ഭീഷണിപ്പെടുത്തി, മുറിയില്‍ ഉണ്ടായിരുന്നത് സുനില്‍: മൊഴി
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ ദുരൂഹതകള്‍. സുനന്ദയുടേയും ശശി തരൂരിന്റേയും സഹായി ആയിരുന്ന നാരായണ്‍ സിങിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് കൂടുതല്‍ ദുരൂഹതകള്‍ സൃഷ്ടിക്കുന്നത്.
സുനന്ദ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവര്‍ക്കൊപ്പം ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ സുനില്‍ എന്ന ഒരാള്‍ ഉണ്ടായിരുന്നു എന്നാണ് നാരായണ്‍ സിങ് നല്‍കിയ മൊഴിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളാണ് സുനന്ദയെ ട്വീറ്റ് ചെയ്യാന്‍ സഹായിച്ചതെന്നും നാരായണ്‍ സിങ് മൊഴി നല്‍കിയിട്ടുണ്ടത്രെ. പല വിവരങ്ങളും ഫോണില്‍ നിന്ന് കന്പ്യൂട്ടറിലേക്ക് പകര്‍ത്താനും സുനില്‍ സഹായിച്ചിരുന്നു എന്നും മൊഴി നല്‍കിയിട്ടുണ്ട്.
സുനന്ദയും തരൂരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് സഹായി നല്‍കുന്ന മൊഴി. 2010 മുതല്‍ തരൂരിനൊപ്പമുണ്ട് നാരായണ്‍. കഴിഞ്ഞ ഡിസംബറിലാണ് രണ്ട് പേരും തമ്മില്‍ ഏറ്റവും വലിയ വഴക്കുണ്ടായതെന്ന് നാരായണ്‍ സിങ് പറയുന്നു. ദുബായില്‍ വച്ചായിരുന്നു ഇത്. അന്ന് സുനന്ദ തരൂരിനെ മര്‍ദ്ദിച്ചതായും നാരായണ്‍ നല്‍കിയ മൊഴിയിലുണ്ട്.
എന്നാല്‍ വഴക്കിനുള്ള കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് സഹായി മൊഴി നല്‍കിയിട്ടുള്ളത്. താന്‍ രോഗബാധിതയായിരിക്കുമ്പോഴും തരൂര്‍ തന്നെ ശ്രദ്ധിക്കുന്നില്ല, എപ്പോഴും ഫോണിലാണ് എന്നൊക്കെയാണ് സുനന്ദ അന്ന് പറഞ്ഞതെന്നും നാരായണിന്റെ മൊഴിയില്‍ ഉണ്ട്.
കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പും രണ്ട് പേരും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. അപ്പോള്‍ ലീല പാലസ് ഹോട്ടലിലെ 307 -ാം നമ്പര്‍ മുറിയിലായിരുന്നു താമസം. ഈ സമയം സുനന്ദ തരൂരിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും നാരായണ്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളോട് എല്ലാം വെളിപ്പെടുത്തുമെന്നായിരുന്നത്രെ ഭീഷണി.
സുനന്ദയുടെ മരണത്തെ തുടര്‍ന്ന് പോലീസ് ഇതിന് മുമ്പും നാരായണ്‍ സിങിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ നിന്ന് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. തനിക്കെതിരെ മൊഴി നല്‍കുന്നതിനായി നാരായണ്‍ സിങിന് മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കാണിച്ച് തരൂര്‍ മുമ്പ് ദില്ലി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.