അയോധ്യയിലെ അഞ്ചേക്കറിൽ പള്ളി മാത്രമല്ല, ആശുപത്രിയും ലൈബ്രറിയും നിർമിക്കുമെന്ന് സുന്നി വഖഫ് ബോർഡ്
ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം അനുവദിച്ച 5 ഏക്കർ സ്ഥലത്ത് പള്ളി കൂടാതെ ആശുപത്രിയും ഇൻഡോ-ഇസ്ലാമിക് സാംസ്കാരിക കേന്ദ്രവും ലൈബ്രറിയും പണിയുമെന്ന് സുന്നി വഖഫ് ബോർഡ്. കോടതി ഉത്തരവ് പ്രകാരം ഉത്തർപ്രദേശ് സർക്കാർ അനുവദിച്ച ഭൂമി ഏറ്റെടുക്കാൻ വഖഫ് ബോർഡ് തീരുമാനിച്ചതായി ബോർഡ് ചെയർമാൻ സുഫാർ ഫറൂഖി വ്യക്തമാക്കി.
പള്ളിയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ ഒരു ട്രസ്റ്റ് രൂപികരിക്കും. പള്ളിയെ കൂടാതെ ഇൻഡോ- ഇസ്ലാമിക് സാംസ്കാരിക കേന്ദ്രം, ചാരിറ്റബിൾ ആശുപത്രി, പബ്ലിക് ലൈബ്രറി മറ്റ് ഫലപ്രദമായ സൗകര്യങ്ങൾ എന്നിവയുടെ നിർമാണത്തിന് കൂടി ഭൂമി വിനിയോഗിക്കുമെന്നും സുഫാർ ഫറൂഖി വ്യക്തമാക്കി.

പുതിയതായി പണിയുന്ന പള്ളിക്ക് ബാബ്റി മസ്ജിദ് എന്ന് തന്നെയാകുമോ പേര് എന്ന ചോദ്യത്തിന് അത് ട്രസ്റ്റാണ് തീരുമാനിക്കേണ്ടതെന്നും ബോർഡിന് ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു ബോർഡ് ചെയർമാന്റെ മറുപടി. പതിറ്റാണ്ടുകൾ നീണ്ട അയോധ്യ ഭൂമി തർക്കത്തിനൊടുവിൽ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകുന്നതായിരുന്നു സുപ്രീം കോടതി വിധി. പള്ളി നിർമാണത്തിനായി അയോധ്യയിലെ തന്നെ സുപ്രധാന സ്ഥലത്ത് 5 ഏക്കർ ഭൂമി നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
തർക്ക ഭൂമിയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് പള്ളി പണിയാനുള്ള സ്ഥലം അനുവദിച്ചിരിക്കുന്നത്. ഭൂമി സ്വീകരിക്കണമോയെന്ന കാര്യത്തിൽ മുസ്ലിം സംഘടനകൾക്കിടയിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ ഭൂമി നിരസിച്ചാൽ അത് കോടതിയലക്ഷ്യമാകുമെന്ന് സുന്നി വഖഫ് ബോർഡ് നിരീക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications