ദില്ലിയിലെ വായുമലിനീകരണം; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
ദില്ലിയിലെ വായുമലിനീകരണം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി,പുതിയ മാർഗ്ഗങ്ങൾ തേടുന്നുവെന്ന് കേന്ദ്രത്തിന്റെ മറുപടി!!
ദില്ലി: രാജ്യ തലസ്ഥാനത്ത് ദിനംപ്രതി ഉയര്‍ന്നു വരുന്ന വായുമലിനീകരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ദില്ലിയിലും സമീപ പ്രദേശങ്ങളിലുമുള്ള വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. തലസ്ഥാനത്തും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും അന്തരീക്ഷ മലിനീകരണം ഉണ്ടായതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അന്തരീക്ഷ മലിനീകരണത്തെ ചെറുക്കുന്നതിന് ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി ജപ്പാനില്‍ നിന്നുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദില്ലിയിലെ മലിനീകരണം സംബന്ധിച്ച് ഡിസംബര്‍ 3നകം കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും മറ്റ് ഉദ്യോഗസ്ഥരും ക്രിയാത്മക ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. വായു മലിനീകരണം ഉത്തരേന്ത്യ മുഴുവന്‍ ബാധിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

ദേശീയ തലസ്ഥാനത്തെയും ഉത്തരേന്ത്യയിലെയും അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ജപ്പാനിലെ ഒരു സര്‍വകലാശാല ഗവേഷണം നടത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനോട് പറഞ്ഞു. ഗവേഷണം പുതിയതാണെന്നും മേഖലയിലെ മലിനീകരണ തോത് നേരിടാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ ഗവേഷകനായ വിശ്വനാഥ് ജോഷിയെ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ചു. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ കഴിവുള്ള ഹൈഡ്രജന്‍ അധിഷ്ഠിത സാങ്കേതികവിദ്യയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഡിസംബര്‍ 3നകം ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അപകടകാരിയായ മൂടല്‍മഞ്ഞ് ചൊവ്വാഴ്ച ദില്ലിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും തിരിച്ചെത്തി. അയല്‍ സംസ്ഥാനങ്ങളില്‍ തീ പടര്‍ന്ന് പിടിച്ചത് വഴി താപനില കുറഞ്ഞതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് നയിച്ചത്. ബുധനാഴ്ച രാവിലെ നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 494 ആയിരുന്നുവെന്ന് മോണിറ്ററിംഗ് ഏജന്‍സി സഫാര്‍ അറിയിച്ചു. ശ്വാസകോശത്തിലേക്ക് ആഴത്തില്‍ എത്താന്‍ കഴിയുന്ന കണികകള്‍ ഈ വായുവില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശൈത്യകാലം ആരംഭിക്കുന്നതിനാല്‍ ദില്ലിയിലെ കഷ്ടപ്പാട് ആഴ്ചകളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications