ലൈംഗികാരോപണം; ഹൈക്കോടതി ജഡ്ജിയെ നീക്കി
ന്യൂഡല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ലൈംഗിക പീഡനശ്രമം ഉണ്ടായതിനെ തുടര്‍ന്ന് രാജിവെച്ച മുന്‍ അഡിഷണല്‍ ജില്ലാ ജഡ്ജി നല്‍കിയ അപ്പീലില്‍, ആരോപണ വിധേയനായ ജഡ്ജിയെ ചുമതലയില്‍ നിന്നും നീക്കാന്‍ മദ്ധ്യപ്രദേശ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം, ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ജഡ്ജിക്ക് തടസ്സമില്ല.
വനിതാ ജഡ്ജി നല്‍കിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനാണ് സുപ്രീം കോടതി ജഡ്ജിയെ നീക്കിയത്. നേരത്തെ വനിതാ ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി രണ്ടംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. എന്നാല്‍, ഈ അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന് കാട്ടിയാണ് വനിതാ ജഡ്ജി അപ്പീല്‍ നല്‍കിയത്.
അപ്പീലില്‍ അനുകൂല തീരുമാനമെടുത്ത സുപ്രീംകോടതി ഹൈക്കോടതി നിയമിച്ച രണ്ടംഗ സമിതിയെ പിരിച്ചുവിടുകയും ഹൈക്കോടതി ജഡ്ജിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. രണ്ടംഗ സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി കണ്ടെത്തി.
മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് തന്റെ അധികാരപരിധി ലംഘിച്ചാണ് സമിതിയെ നിയോഗിച്ചതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ക്കും കസില്‍ ആരോപണ വിധേയനായ ജഡ്ജിക്കും സുപ്രീംകോടതി സെക്രട്ടറി ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ജഡ്ജി പലയവസരങ്ങളിലും തന്നോട് അശ്ലീലമായി സംസാരിക്കുകയും വീട്ടില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നായിരുന്നു വനിതാ ജഡ്ജിയുടെ പരാതി.