ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം: പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം, സുപ്രീം കോടതിയുടെ നിർണായക വിധി
ദില്ലി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. ഹിന്ദു കുടുംബങ്ങളിലെ പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യമായ അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുളള മൂന്നംഗ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പറഞ്ഞത്. മകള്‍ എന്നും മകളായിരിക്കുമെന്ന് വിധി പ്രസ്താവിക്കവെ ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.
2005ല്‍ നിലവില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമത്തിന് മുന്‍പേ പിതാവ് മരണപ്പെട്ടതാണെങ്കിലും പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. 2005ല്‍ നിലവില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമത്തിന്റെ മുന്‍കാല പ്രാബല്യം സംബന്ധിച്ചുളള നിരവധി ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശം നല്‍കുന്നതാണ് 2005ല്‍ നിലവില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം.

Recommended Video
അച്ഛന്‍ മരണപ്പെട്ടാലും മകള്‍ മകള്‍ തന്നെയാണ്. ജീവിതകാലം മുഴുവന്‍ മകള്‍ സ്‌നേഹമുളള മകളായി തന്നെ തുടരും. മകനെ പോലെ തന്നെ മകള്‍ക്കും തുല്യ അവകാശം ആണുളളതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശം 2005ല്‍ ഭേദഗതി ചെയ്താണ് പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യാവകാശം ഉറപ്പ് വരുത്തിയത്. എന്നാല്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9ന് പിതാവ് ജീവിച്ചിരുന്നാല്‍ മാത്രമേ ഇത് ബാധകമാവൂ എന്ന് 2015ല്‍ സുപ്രീം കോടതി വ്യക്തമാക്കി.
2018ല്‍ കേസ് മൂന്നംഗ ബെഞ്ച് കേള്‍ക്കണമെന്ന് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പിതാവിന്റെ സ്വത്തില്‍ മകനുളള തുല്യ അവകാശം മകള്‍ക്കും ഉണ്ടെന്നാണ് സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ആര്‍കെ അഗര്‍വാളും എഎം സാപ്രേയും ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചും 2015ലെ വിധിയോട് വിയോജിച്ചു. ഈ സാഹചര്യത്തിലാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചില്‍ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, എംആര്‍ ഷാ എന്നിവരാണ് മറ്റ് അംഗങ്ങള്‍.












Click it and Unblock the Notifications